യൂറോപ്പിൽ ശൈത്യസമയം ഒക്ടോബർ 30 മുതൽ
Friday, October 28, 2016 8:09 AM IST
ബ്രൗൺഷ്വൈഗ്: യൂറോപ്പിൽ ശൈത്യസമയം ഒക്ടോബർ 30ന് (ഞായർ) പുലർച്ചെ ആരംഭിക്കും. സൂചിക ഒരു മണിക്കൂർ പുറകോട്ട് ക്രമീകരിച്ചാണ് വിന്റർ സമയം ക്രമീകരിക്കുന്നത്. അതായത് പുലർച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. നടപ്പു വർഷത്തിൽ ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ച പുലർച്ചെയാണ് ഈ സമയമാറ്റം നടക്കുന്നത്്. വർഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്.

ജർമനിയിലെ ബ്രൗൺഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിൽ സ്‌ഥാപിച്ചിട്ടുള്ള ടവറിൽ നിന്നും സിഗ്നലുകൾ പുറപ്പെടുവിച്ച് സ്വയം ചലിത നാഴിക മണികൾ പ്രവർത്തിക്കുന്നു. 1980 മുതലാണ് ജർമനിയിൽ സമയമാറ്റപ്രകിയ ആരംഭിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഇപ്പോൾ സമയ മാറ്റം പ്രാവർത്തികമാണ്. അതുവഴി മധ്യയൂറോപ്യൻ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാൻ സഹായകമാകും. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്റെ അടിസ്‌ഥാനം. (വൈകി നേരം വെളുക്കുന്നതും നേരത്തെ ഇരുൾ പടരുന്നതും)

വിന്റർ ടൈം മാറുന്ന ദിനത്തിൽ രാത്രി ജോലിക്കാർക്ക് ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്യണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തിൽ വകയിരുത്തും. ഇതുപോലെ സമ്മർ സമയവും ക്രമീകരിക്കാറുണ്ട്. വർഷത്തിലെ മാർച്ച് മാസം അവസാനം വരുന്ന ഞായറാഴ്ച പുലർച്ചെ ഒരു മണിക്കൂർ മുന്നോട്ടു മാറ്റിയാണ് സമ്മർ ടൈം ക്രമപ്പെടുത്തുന്നത്. സമ്മർടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഒരു മണിക്കൂർ ജോലി കുറച്ചു ചെയ്താൽ മതി.

രാത്രിയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെയാണ് ചിട്ടപ്പെടുത്തുന്നത്.

ശൈത്യത്തിൽ ജർമൻ സമയവും ഇന്ത്യൻ സമയവുമായി മുന്നോട്ട് നാലര മണിക്കൂറും സമ്മർടൈമിൽ മൂന്നര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടൻ, അയർലൻഡ് എന്നിവ ജർമൻ സമയവുമായി ഒരു മണിക്കൂർ പുറകിലാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ