ട്രംപിന്റെ ഇമെയിലുകളും വിവാദമായേക്കും
Tuesday, November 1, 2016 7:53 AM IST
വാഷിംഗ്ടൻ: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റന്റെ പ്രൈവറ്റ് സെർവർ ഉപയോഗവും ഇമെയിൽ നശിപ്പിച്ചു കളഞ്ഞു എന്ന ആരോപണവും എഫ്ബിഐ പുനരന്വേഷിക്കുന്നു. ‘റീ വിസിറ്റിംഗ് ദ ഇഷ്യൂ’ എന്ന ഓമന പേരിൽ ഇത് അറിയപ്പെടുന്നു. അന്വേഷണം വളരെ വേഗം പൂർത്തിയാക്കും എന്ന് വാഗ്ദാനമുണ്ട്. എന്നാൽ നവംബർ എട്ടിന് മുൻപ് പൂർത്തിയാകുവാനുളള സാധ്യത കുറവാണ്. പുതിയ പ്രസിഡന്റ് സ്‌ഥാനമേല്ക്കുന്ന ജനുവരി മൂന്നാമത്തെ ആഴ്ചയ്ക്കു മുൻപ് ഇത് പൂർത്തിയാകും എന്ന് കരുതാം.

നിലവിലെ സാഹചര്യം ചില ഗൗരവ പ്രശ്നങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നു. പ്രസിഡൻഷ്യൽ ഡിബേറ്റിൽ, തെരഞ്ഞെടുപ്പിൽ ഹില്ലരി ജയിച്ചാൽ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് അംഗീകരിക്കും എന്ന ഉത്തരം റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണൾഡ് ട്രംപിൽ നിന്ന് ഉണ്ടായില്ല. ഹില്ലരിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അവർ വിജയിച്ചാൽ ഫലം ട്രംപ് അംഗീകരിക്കുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. ട്രംപ് കോടതിയെ സമീപിക്കുവാനുളള സാധ്യത തളളിക്കളയാനാവില്ലെന്നാണ് നിരീക്ഷകർ കരുതുന്നത്.

ആരോപണങ്ങൾ പുനഃപരിശോധിക്കുകയാണ് എന്ന പ്രഖ്യാപനത്തിനു മുമ്പ് ഹില്ലരിക്ക് 304 ഇലക്ടോറൽ വോട്ടുകൾ വരെ പ്രവചിച്ചിരുന്നു. 538 ഇലക്ടോറൽ വോട്ടുകളിൽ 270 നേടിയാൽ വിജയം ഉറപ്പാണ്. പോപ്പുലർ വോട്ടുകളിലും ഭൂരിപക്ഷം നേടി ഒബാമയ്ക്ക് ലഭിച്ച വിജയം ഹില്ലരി കരസ്‌ഥമാക്കാനുളള സാധ്യത പലരും പ്രവചിച്ചിരുന്നു. എന്നാൽ അന്വേഷണം വീണ്ടും ഉണ്ടാകും എന്ന വാർത്തക്കുശേഷം അത്ര വലിയ ശുഭ പ്രതീക്ഷ ഇവർ വച്ചുപുലർത്തുന്നില്ല. നേരിയ ഭൂരിപക്ഷം, ചിലപ്പോൾ പോപ്പുലർ വോട്ടിൽ ഇതും ഉണ്ടാവില്ല എന്ന് പ്രവചിക്കുന്നവരുണ്ട്. ജോർജ് ഡബ്ല്യു ബുഷിന്റെ ഒരു തെരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലെ പോപ്പുലർ വോട്ടുകളിൽ ഭൂരിപക്ഷം ഹില്ലരിക്ക് ലഭിച്ചില്ലെങ്കിലും ട്രംപ് കോടതിയെ ശരണം പ്രാപിക്കും എന്ന് കരുതുന്നവരുണ്ട്.

എന്നാൽ ഏത് അന്വേഷണ പ്രഖ്യാപനം ഉണ്ടായാലും ഹില്ലരിയെ പിന്തുണയ്ക്കുന്നവർ അചഞ്ചലരായി നിലകൊളളുമെന്നും അവരുടെ പ്രഖ്യാപിത നിലപാടിൽ മാറ്റം ഉണ്ടാവില്ലെന്ന് വാദിക്കുന്ന രാഷ്ര്‌ടീയ പണ്ഡിതരുമുണ്ട്. സർവേകളുടെ വിശ്വസനീയതയും വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുന്നു. അഭിപ്രായം അറിയുവാൻ വേണ്ടി ഫോൺ വിളികൾ നടത്തുന്നവർക്ക് ഭാഷ ഒരു വലിയ പ്രശ്നമാണെന്ന് ആക്ഷേപമുണ്ട്. അവർക്കറിയാവുന്ന ആക്സന്റിലല്ല മറുപടി നൽകുന്നയാൾ സംസാരിക്കുന്നതെങ്കിൽ ഫോൺ വിളി നടത്തുന്നവർക്ക് ഗ്രാഹ്യമേ ഉണ്ടാവാറില്ല. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളുടെ ആധികാരിത എങ്ങനെ ഉറപ്പുവരുത്തും എന്ന് മറുചോദ്യവും ഉയരുന്നു.

പുനരന്വേഷണ നടപടികളുമായി മുന്നോട്ടു പോകാനുളള നടപടിയെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കുക എന്ന പ്രസിഡന്റ് ബറാക് ഒബാമയുടെ നിലപാടിനെ പലരും പ്രകീർത്തിച്ചു. പക്വതയേറിയ സമീപനം എന്നാണ് ചിലർ വിശേഷിപ്പിച്ചത്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് ഇത്രയും അടുത്ത സ്‌ഥിതിക്ക് അനുകൂലിച്ചോ പ്രതികൂലിച്ചോ നടത്തുന്ന അഭിപ്രായ പ്രകടനം കൂടുതൽ വിവാദം ആകുകയേ ഉളളൂ.

ഇമെയിലുകളെ ഇമെയിലുകൾ കൊണ്ട് നേരിടുകയാണോ എന്നൊരു സംശയം ട്രംപ് അനുയായികളിൽ ഉണ്ടായിട്ടുണ്ട്. കാരണം ട്രംപിന്റെ വ്യക്‌തിപരവും വ്യാവസായികവുമായ ചില ഇമെയിലുകൾ പ്രസിദ്ധപ്പെടുത്തുവാനും വിവാദം സൃഷ്‌ടിക്കുവാനും ശ്രമം നടക്കുന്നുണ്ടെന്ന വാർത്തകളുണ്ട്. ബിസിനസ് സംബന്ധമായും സ്വകാര്യമായും ട്രംപ് അയച്ചതോ സ്വീകരിച്ചതോ ആയ ഇമെയിലുകൾ ചിലത് പുറത്തു വരുന്നത് അത്ര സ്വീകാര്യമായിരിക്കില്ലെന്ന് എതിരാളികൾക്കറിയാം.

വിവാദമായേക്കാവുന്ന ട്രംപിന്റെ കൂടുതൽ വീഡിയോകൾ തെരഞ്ഞെടുപ്പ് അടുക്കും തോറും പുറത്തുവരാനുളള സാധ്യതകളും നിരീക്ഷകർ തളളിക്കളയുന്നില്ല. ട്രംപും ട്രംപിന്റെ പ്രചാരണ വിഭാഗവും എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഏറെ സംഭവ ബഹുലമായിരിക്കും വരുംദിനങ്ങൾ. വലിയ തയാറെടുപ്പുകളാണ് സ്‌ഥാനാർഥികളും അവരെ പിന്തുണയ്ക്കുന്നവരും നടത്തുന്നത്.

റിപ്പോർട്ട്: ഏബ്രഹാം തോമസ്