ഇന്ത്യൻ—അമേരിക്കൻ പബ്ലിക്കേഷന്റെ പിന്തുണയും ഹില്ലരിക്ക്
Wednesday, November 2, 2016 2:43 AM IST
സാൻഫോർഡ്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനു വീണ്ടും തിരിച്ചടി. ഇന്ത്യയിലും അമേരിക്കയിലുമായി പുറത്തിറങ്ങുന്ന പ്രമുഖ പ്രസിദ്ധീകരണവും ഹില്ലരിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഇരുരാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യാ കറന്റ്സ് എന്ന പ്രസിദ്ധീകരണമാണ് ഹില്ലരിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. 30 വർഷത്തിനു ശേഷമാണ് അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ ‘ഇന്ത്യാ കറന്റ്സ്’ തീരുമാനിക്കുന്നത്.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനു ശേഷമാണ് ഹില്ലരിയെ പിന്തുണക്കുകയെന്ന നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതെന്നാണ് ‘ഇന്ത്യാ കറന്റ്സ് അധികൃതർ നൽകുന്ന വിശദീകരണം. ട്രംപിന്റെ പ്രവൃത്തികൾക്കും വാക്കുകൾക്കും ന്യായീകരണങ്ങളൊന്നുമില്ലെന്നും പ്രസിദ്ധീകരണം വ്യക്തമാക്കുന്നു. 30 വർഷത്തിനിടെ ആദ്യമായാണ് അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ തങ്ങൾ ഒരു സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നതെന്ന് ഇന്ത്യാ കറന്റ്സിന്റെ മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. മാഗസിന്റെ എഡിറ്ററായ നിരുപമ വൈദ്യനാഥനും പബ്ലീഷറായ വന്ദന കുമാറും ചേർന്നെഴുതിയ മുഖപ്രസംഗത്തിലാണ് ഇങ്ങനെ വിശദീകരിക്കുന്നത്.

‘15 വർഷം പഴക്കമുള്ള ട്രംപിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്തരത്തിൽ മാറി ചിന്തിക്കാൻ തങ്ങളെ പ്രേരിപ്പിച്ചത്. വോട്ട് എന്നത് കടമയും അധികാരവുമാണെന്ന് തിരിച്ചറിയുന്നുവെന്നും വംശീയമായ യാഥാസ്ഥികത്വവും ലൈംഗികതയും ഈ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിൽ നിറഞ്ഞു നിന്നു’വെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ട്രംപിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തിറങ്ങുന്നതിനു മുൻപ് ഇന്ത്യാ കറന്റ്സ് മാഗസിനിന്റെ ഈ ലക്കത്തിൽ ഇരു സ്ഥാനാർഥികളുടെയും ചിത്രങ്ങൾ മുൻപേജിൽ നൽകാൻ തീരുമാനിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ‘വോട്ട്!’ എന്ന തലക്കെട്ടും നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ വീഡിയോ പുറത്തു വന്നതിനു ശേഷം ഹില്ലരിയെ പരസ്യമായി പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇന്ത്യാ കറന്റ്സിന്റെ എഡിറ്റോറിയൽ വിഭാഗം അറിയിച്ചു. ഇക്കാരണങ്ങളാൽ മാഗസീനിന്റെ പുതിയ ലക്കത്തിൽ ഹില്ലരിയുടേതാകും മുഖചിത്രമെന്നും അവർ വ്യക്തമാക്കി.