കളളവോട്ട് ചെയ്ത ഹിസ്പാനിക് യുവതിയെ അറസ്റ്റ് ചെയ്തു
Thursday, November 3, 2016 7:54 AM IST
ഡാളസ്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ഏർലി വോട്ടിംഗിൽ കള്ളവോട്ട് ചെയ്ത കേസിൽ മുപ്പത്തഞ്ചുകാരിയായ റോസ മറിയ ഒർട്ടേഗ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

അമേരിക്കയിൽ കള്ള വോട്ട് ചെയ്യുന്നത് സെക്കന്റ് ഡിഗ്രി ഫെലൊണിയായിട്ടാണ് കണക്കാക്കുന്നത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

റോസ ഒരു അമേരിക്കക്കാരനെ വിവാഹം ചെയ്തു ജീവിക്കുന്നുവെങ്കിലും അമേരിക്കൻ പൗരത്വം ഇല്ലാത്തതിനാൽ വോട്ട് ചെയ്യാനവകാശമില്ല.

ടറന്റ് കൗണ്ടിയിൽ വോട്ടേഴ്സ് ലിസ്റ്റിൽ അപേക്ഷ നൽകിയെങ്കിലും അർഹതയില്ലാത്തതിനാൽ തളളിക്കളഞ്ഞിരുന്നു. അഞ്ചു മാസങ്ങൾക്കുശേഷം വീണ്ടും അപേക്ഷ നൽകിയിരുന്നതായി ടറന്റ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് വക്‌താവ് ഹാരി വൈറ്റ് പറഞ്ഞു.

ഇപ്പോൾ നടക്കുന്ന ഏർലി വോട്ടിംഗിൽ ടറന്റ് കൗണ്ടിയിൽ വോട്ട് ചെയ്യാതെ ഡാളസ് കൗണ്ടി പോളിംഗ് ബൂത്തിലാണ് റോസ വോട്ടു ചെയ്തത്. തുടർന്നു നടന്ന പരിശോധനയിൽ റോസ 2004 മുതൽ അഞ്ചു തവണ കള്ള വോട്ട് ചെയ്തതായി കണ്ടെത്തുകയായിരുന്നു. റോസക്ക് 10,000 ഡോളറിന്റെ ബോണ്ടിൽ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഇത്തവണ നടക്കുന്ന വാശിയേറിയ പ്രസിഡന്റ് തെഞ്ഞെടുപ്പിൽ അനധികൃത മായി വോട്ട് രേഖപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ കഠിനമായ ശിക്ഷയാണ് ലഭിക്കുക എന്ന് ടെക്സസ് അറ്റോർണി ജനറലിന്റെ ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ