മെർക്കലിന് അടുത്ത തെരഞ്ഞെടുപ്പ് കടുപ്പമാവും
Thursday, November 3, 2016 10:20 AM IST
ബർലിൻ: ജർമനിയിലേക്കും യൂറോപ്പിലേക്കുമുള്ള അഭയാർഥി പ്രവാഹം ഗണ്യമായി കുറഞ്ഞു കഴിഞ്ഞു. എങ്കിൽ പോലും ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ തെരഞ്ഞെടുപ്പ് സാധ്യതകൾക്കുമേൽ അഭയാർഥി പ്രശ്നം നിഴലായി തുടരുന്നു.

അടുത്ത വർഷമാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലാം വട്ടവും ചാൻസലർ സ്‌ഥാനത്തേക്കു മത്സരിക്കുമോ എന്ന് മെർക്കൽ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.

മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ ബവേറിയൻ സഹോദര സംഘടനയായ സിഎസ്യു വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് സീസണിന് ഔപചാരിക തുടക്കം കുറിക്കുകയാണ്. പതിനാറ് വർഷത്തിനിടെ ആദ്യമായി ഈ ചടങ്ങിലേക്കുള്ള ക്ഷണിതാക്കളുടെ പട്ടികയിൽ മെർക്കലിനെ ഉൾപ്പെടുത്തിയിട്ടില്ല.

അഭയാർഥി നയത്തിനെതിരേ ശക്‌തമായ നിലപാട് സ്വീകരിക്കുന്ന സിഎസ് യുവിന്റെ പ്രതിഷേധത്തിന്റെ പ്രതിഫലനമായാണ് മെർക്കലിന്റെ ഒഴിവാക്കൽ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം ഒമ്പതു ലക്ഷത്തോളം അഭയാർഥികൾ ജർമനിയിലെത്തിയെന്നാണ് കണക്ക്.

സിഎസ്യു നേതാവും ബവേറിയൻ സ്റ്റേറ്റ് പ്രീമിയറുമായ ഹോഴ്സ്റ്റ് സീഹോഫറാണ് ഈ നയത്തിൽ മെർക്കലിനെതിരേ ഏറ്റവും ശക്‌തമായ നിലപാട് സ്വീകരിച്ചത്. മെർക്കൽ മത്സരിച്ചാൽ സിഎസ്യു എതിർക്കില്ല. എങ്കിൽപ്പോലും അവരുടെ പൂർണമായ പിന്തുണയില്ലാതെ മെർക്കലിന് ഇപ്പോഴത്തെ സാഹചര്യത്തിൽ വിജയം ഉറപ്പിക്കാനും കഴിയില്ല.

രാജ്യത്തു ശക്‌തി പ്രാപിച്ചു കഴിഞ്ഞ തീവ്ര വലതുപക്ഷ സംഘടനകളും മെർക്കൽ വിരുദ്ധ വികാരം ആളിക്കത്തിക്കാൻ ശ്രദ്ധിക്കുന്നു. സംസ്‌ഥാന തെരഞ്ഞെടുപ്പുകളിൽ ഇതുപയോഗിച്ചാണ് എഎഫ്ഡി നേട്ടമുണ്ടാക്കിയതും. ഇപ്പോൾ മുന്നണി സർക്കാരിൽ പങ്കാളിയാണെങ്കിലും അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി ഒറ്റയ്ക്ക് അധികാരം സ്വന്തമാക്കാൻ പ്രധാന പ്രതിപക്ഷമായ എസ്പിഡിയും കിണഞ്ഞു ശ്രമിക്കുമെന്നുറപ്പ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ