പ്രവാസി വ്യവസായിയെ വധിക്കാൻ മാർഗം തിരഞ്ഞത് ഗൂഗിളിൽ
Friday, November 11, 2016 6:58 AM IST
ബംഗളൂരു: പ്രവാസി വ്യവസായിയായ ഭാസ്കർ ഷെട്ടിയുടെ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികൾ ഭാസ്കർ ഷെട്ടിയെ വകവരുത്തുന്നതിനായി മാർഗം തിരഞ്ഞത് ഗൂഗിളിലാണെന്നാണ് സിഐഡി വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഒരാളെ എങ്ങനെ കൊല്ലാം, തെളിവുകൾ എങ്ങനെ നശിപ്പിക്കാം, മനുഷ്യനെ ഏറ്റവും വേഗത്തിൽ കൊല്ലുന്നത് എങ്ങനെ എന്നിങ്ങനെയാണ് കൃത്യത്തിനു മുമ്പ് അവർ ഗൂഗിളിൽ അന്വേഷിച്ചതെന്നും സിഐഡി അറിയിച്ചു.

ജൂലൈ 28നാണ് ഭാസ്കർ ഷെട്ടി കൊല്ലപ്പെട്ടത്. കേസ് സംബന്ധിച്ച് 1,300 പേജുള്ള കുറ്റപത്രം സിഐഡി ഉഡുപ്പി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട ്. ഷെട്ടിയുടെ ഭാര്യ രാജേശ്വരി ഷെട്ടി (50), മകൻ നവനീത് ഷെട്ടി (20), കുടുംബജ്യോത്സ്യൻ നിരഞ്ജൻ ഭട്ട് (26) എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം തയാറാക്കിയത്. നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഷെട്ടിയെയും ഭാസ്കർ ഷെട്ടിയുടെ ഡ്രൈവർ രാഘവേന്ദ്രയെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട ്.

നവനീത് ഷെട്ടിയുടെ ഉഡുപ്പിയിലെ വീട്ടിൽ നിന്ന് കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും പിടിച്ചെടുത്ത് നടത്തിയ അന്വേഷണത്തിൽ മൂവരും ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് കൊലപാതകത്തിന്റെ എളുപ്പമാർഗങ്ങളെക്കുറിച്ചായിരുന്നുവെന്ന് കണ്ടെ ത്തിയതായി സിഐഡി വൃത്തങ്ങൾ അറിയിച്ചു. മരണവെപ്രാളത്തിൽ നടത്തുന്ന പ്രത്യാക്രമണങ്ങൾ എങ്ങനെ തടയാമെന്നു കണ്ടെ ത്തിയതും ഗൂഗിളിൽ നിന്നായിരുന്നു. ഭാസ്കർ ഷെട്ടിയുടെ കണ്ണിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം കൊലപ്പെടുത്താനാണ് ഇവർ തീരുമാനിച്ചതെന്നും സിഐഡി വൃത്തങ്ങൾ വെളിപ്പെടുത്തി.

ദുബായിലും ദക്ഷിണ കന്നഡയിലുമായി നിരവധി സ്‌ഥാപനങ്ങളും ഹോട്ടലുകളുമുണ്ട ായിരുന്ന ഭാസ്കർ ഷെട്ടിയെ ഉഡുപ്പിയിലെ വീട്ടിൽ വച്ച് ഭാര്യയും മകനും ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് ഇരുവരും നിരഞ്ജന്റെ സഹായത്തോടെ മൃതദേഹം നന്ദലികെ ഗ്രാമത്തിലെ വസതിയിലുള്ള ഹോമകുണ്ഠത്തിൽ വച്ച് കത്തിച്ചു. പിന്നീട് നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഷെട്ടിയും ഭാസ്കർ ഷെട്ടിയുടെ ഡ്രൈവർ രാഘവേന്ദ്രയും ചേർന്ന് ഹോമകുണ്ഠം പൊളിച്ച് മൃതദേഹാവശിഷ്‌ടങ്ങൾക്കൊപ്പം നദിയിലൊഴുക്കിയെന്നുമാണ് ആരോപണം.