ജർമനിയുടെ മനം കവർന്ന് ഒബാമ മടങ്ങി
Friday, November 18, 2016 10:17 AM IST
ബർലിൻ: രണ്ടുദിവസത്തെ ജർമൻ സന്ദർശനം പൂർത്തിയാക്കി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അമേരിക്കയിലേയ്ക്കു മടങ്ങി. സ്‌ഥാനമൊഴിയുന്നതിനു മുമ്പായി നടത്തിയ അവസാന ജർമൻ സന്ദർശനമായിരുന്നു ഒബാമയുടേത്. കഴിഞ്ഞ എട്ടുവർഷമായി യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ജർമനിയുമായി നല്ല സൗഹൃദം സ്‌ഥാപിച്ചിരുന്ന ഒബാമയുടെ ഇപ്പോഴത്തെ സന്ദർശനം ജർമൻകാരെ പ്രത്യേകിച്ച് ചാൻസലർ മെർക്കലിനെ ഏറെ വികാരധീനയാക്കി. യാത്രപറച്ചിൽ ഒരു വിടപറയലിന്റെ വേദനയുൾക്കൊള്ളുന്നതായിട്ടാണ് ജർമൻ മാധ്യമങ്ങൾ അവതരിപ്പിച്ചത്.

തലസ്‌ഥാനമായ ബർലിനിലെ അഡ്ലോൺ ഹോട്ടലിൽ തമ്പടിച്ചിരുന്ന ഒബാമക്ക് മെർക്കലിന്റെ വക ഇന്നലെ നടത്തിയ അത്താഴവിരുന്നിൽ ഒബാമയും ഏറെ വികാരാധീനനായിട്ടാണ് സംസാരിച്ചത്.

തനിക്ക് ജർമനിയിൽ ഒരു വോട്ടുണ്ടായിരുന്നെങ്കിൽ നാലാമൂഴവും ജർമൻ ചാൻസലർ സ്‌ഥാനാർഥിയാകുന്ന മെർക്കലിന് വോട്ടുചെയ്യുമായിരുന്നു എന്നു പോലും ഒബാമ തുറന്നടിച്ചത് ജർമൻകാരുടെ മനംകവരുന്ന വാർത്തയായി. ഇത് ഏഴാം തവണയാണ് ഒബാമ യുഎസ് പ്രസിഡന്റെന്ന നിലയിൽ ജർമനി സന്ദർശിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ഇറ്റാലിൻ പ്രധാനമന്ത്രി റെൻസി, സ്പെയിൻ പ്രധാനമന്ത്രി രജോയി എന്നിവരുമായും ഒബാമ ബർലിനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ആഗോളീകരണത്തെ ന്യായീകരിച്ച് ഒബാമ

ജർമൻ സന്ദർശത്തിനെത്തിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആഗോളീകരണത്തെ ശക്‌തമായ ന്യായീകരിച്ചു. ആഗോളീകരണത്തിന്റെ ഫലമായി ആഗോള സമ്പദ് വ്യവസ്‌ഥ മറ്റെന്നത്തെക്കാളും വേഗത്തിൽ വളർച്ച നേടുന്നു എന്ന് ജർമൻ ചാൻസലർ ആംഗല മെർക്കലുമായി ചേർന്നു നടത്തിയ സംയുക്‌ത പ്രസ്താവനയിൽ ഒബാമ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് പദം ഒഴിയും മുമ്പ് ഒബാമയുടെ അവസാന യൂറോപ്യൻ സന്ദർശനമാണിത്. ഗ്രീസിൽ കടുത്ത പ്രതിഷേധ പ്രകടനങ്ങളാണ് അദ്ദേഹത്തെ കാത്തിരുന്നത്. അവിടെനിന്നാണ് ജർമനിയിലേക്കെത്തിയത്. ജർമനിയിൽനിന്ന് പെറുവിലേക്കാണ് യാത്ര.

ഡോണൾഡ് ട്രംപ് പ്രസിഡന്റാകുന്നതിൽ ആശങ്കയ്ക്ക് അടിസ്‌ഥാനമില്ലെന്നും സമാധാനപരമായി കാര്യങ്ങളെ നേരിടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ