ഇരയെ വിവാഹം കഴിച്ചാൽ മാനഭംഗം നിയമവിധേയമാകുന്ന ബിൽ തുർക്കി പിൻവലിച്ചു
Wednesday, November 23, 2016 10:15 AM IST
അങ്കാറ: ബാലപീഡനക്കേസിൽ പ്രതികളായവർ ഇരകളായവരെ വിവാഹം ചെയ്താൽ ശിക്ഷയിൽനിന്ന് ഒഴിവാക്കുന്ന വിവാദബില്ലിൽ നിന്ന് തുർക്കി സർക്കാർ പിന്മാറി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചതിന്റെ പേരിൽ ജയിലുകളിൽ കഴിയുന്നവരെ മാപ്പുനൽകി വിട്ടയക്കാനുള്ള നിർദേശമാണ് പിൻവലിക്കുന്നതെന്ന് പ്രധാനമന്ത്രി ബിൻഅലി യിൽദിരിം അറിയിച്ചു.

ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തീരുമാനം. ബില്ല് മാനഭംഗങ്ങൾ വർധിപ്പിക്കുമെന്നും ബാലവിവാഹത്തെ പ്രോത്സാഹിപ്പിക്കുമെന്നും വ്യാപക വിമർശമുയർന്നിരുന്നു. ബില്ലിന് അനുമതി നൽകരുതെന്ന് യുഎന്നും നിർദേശിച്ചിരുന്നു. വിഷയം പരിഹരിക്കണമെന്ന് പ്രസിഡന്റ് ഉർദുഗൻ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തു.

നിയമത്തെക്കുറിച്ച് ബോധവാന്മാരല്ലാത്തവർ നിയമം നിർദേശിക്കുന്ന പ്രായമത്തെുന്നതിന് മുമ്പേ പെൺകുട്ടികളുമായി വിവാഹബന്ധത്തിലേർപ്പെടുന്ന പതിവ് രാജ്യത്തെ ദക്ഷിണ കിഴക്കൻ മേഖലകളിൽ വ്യാപകമത്രെ. വിവാഹം കഴിഞ്ഞ് ഗർഭിണിയായതിനുശേഷം കുറ്റക്കാരാണെന്ന് കണ്ടത്തെുന്നതോടെ പുരുഷന്മാർ ജയിലിലത്തെുന്ന സാഹചര്യമുണ്ട്. അതിന് ഇളവുവരുത്താനാണ് നിയമഭേദഗതിക്ക് സർക്കാർ ഒരുങ്ങിയതെന്ന് ബിൻഅലി പറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം 15 വയസുവരെയുള്ള കുട്ടികൾ ഗർഭിണിയായാൽ ഉത്തരവാദിയായ ആൾക്കെതിരെ മാനഭംഗകുറ്റം ചുമത്തും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ