ഉരുക്കു മേൽപ്പാലം: ഹരിത ട്രൈബ്യൂണൽ വിധി സർക്കാരിന് തിരിച്ചടി
Tuesday, November 29, 2016 8:43 AM IST
ബംഗളൂരു: ബസവേശ്വര സർക്കിൾ–ഹെബ്ബാൾ ഉരുക്കു മേൽപ്പാലത്തിന്റെ നിർമാണത്തിനുള്ള സ്റ്റേ നീട്ടിയ ഹരിത ട്രൈബ്യൂണലിന്റെ വിധി സർക്കാരിനു തിരിച്ചടിയായി. എതിർപ്പുകൾ മറികടന്ന് മേൽപ്പാലനിർമാണം ഉടൻ ആരംഭിക്കാമെന്ന സർക്കാരിന്റെ കണക്കുകൂട്ടലിനാണ് കഴിഞ്ഞ ദിവസം തിരിച്ചടിയേറ്റത്.

ഡിസംബർ ആറുവരെയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് മേൽപ്പാലത്തിനെതിരായ സ്റ്റേ നീട്ടിയത്. മേൽപ്പാലം പദ്ധതി പരിസ്‌ഥിതിക്ക് ദോഷം വരുത്തില്ലെന്ന് എജി മധുസൂദനൻ നായർ വാദിച്ചു. ആറിന് വീണ്ടും കേസിൽ വാദം കേൾക്കും.

ഒക്ടോബർ 28നാണ് മേൽപ്പാലത്തിന്റെ നിർമാണം നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ ഉത്തരവിട്ടത്. മേൽപ്പാലം പദ്ധതിയെ എതിർക്കുന്നവരുടെ കൂട്ടായ്മയായ സിറ്റിസൺ ആക്്ഷൻ ഫോറം അംഗങ്ങളാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. പാരിസ്‌ഥിതികാഘാതത്തെ സംബന്ധിച്ച് പഠനം നടത്തുന്ന സമിതിയുടെ അനുമതിയില്ലാതെ മേൽപ്പാലം പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയെന്നു ചൂണ്ടിക്കാട്ടിയാണ് നിർമാണപ്രവർത്തനങ്ങൾ ട്രൈബ്യൂണൽ തടഞ്ഞത്. ഇതോടെ, പരിസ്‌ഥിതി ആഘാത പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ മേൽപ്പാലം നിർമാണം ആരംഭിക്കാനാകൂ. ഹരിതട്രൈബ്യൂണൽ ഉത്തരവിനെ വിവിധ സംഘടനകൾ ആഘോഷത്തോടെയാണ് സ്വാഗതം ചെയ്തത്.

ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള ദൂരം ചുരുക്കുന്നതിനായാണ് പാലം പണിയാൻ പദ്ധതിയിട്ടത്. ബസവേശ്വര സർക്കിളിൽ നിന്നാരംഭിക്കുന്ന മേൽപ്പാലം ഹൈഗ്രൗണ്ട്സ്, വിൻസർ മാനർ, കാവേരി ജംഗ്ഷൻ, മേഖ്രി സർക്കിൾ, സഞ്ജയ് നഗർ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആറുവരിയിലുള്ള മേൽപ്പാലത്തിന്റെ ദൂരം 6.7 കിലോമീറ്ററാണ്. 1791 രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 55,000 ടൺ ഉരുക്ക് ഇതിനായി വേണ്ടിവരും.

പാലത്തിനായി 812 മരങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങൾക്കു കാരണമായത്. പ്രതിപക്ഷ പാർട്ടികളുടെയും പരിസ്‌ഥിതി സംഘടനകളടക്കമുള്ളവരുടെയും എതിർപ്പു മറികടന്ന് പദ്ധതിക്ക് ബംഗളൂരു വികസന അഥോറിറ്റി (ബിഡിഎ) അംഗീകാരം നല്കിയിരുന്നു.

മുംബൈയിലെ എൽ ആൻഡ് ടി കമ്പനിക്ക് ബിഡിഎ നിർമാണത്തിന് അനുമതി നല്കിക്കൊണ്ടുള്ള നോട്ടീസ് നല്കുകയും ചെയ്തിരുന്നു. നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് ട്രൈബ്യൂണൽ വിധിയെത്തിയത്.