ഫാസ്റ്റ്ഫുഡ് ജീവനക്കാർ രാജ്യവ്യാപകമായി സമരം നടത്തി
Wednesday, November 30, 2016 8:56 AM IST
ഷിക്കാഗോ: കുറഞ്ഞ വേതനം 15 ഡോളറാക്കി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഫാസ്റ്റ് ഫുഡ് ജീവനക്കാർ നവംബർ 29ന് പ്രതിഷേധ സമരം നടത്തി.

ഷിക്കാഗോ, ഡിട്രോയ്റ്റ്, ഹൂസ്റ്റൺ, ന്യൂയോർക്ക്, ലോസ്ആഞ്ചൽസ് തുടങ്ങിയ നഗരങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ഷിക്കാഗോ ഒഹെയർ ഇന്റർനാഷണൽ ടെർമിനൽസിന് പുറത്ത് നൂറുകണക്കിന് ജീവനക്കാർ നടത്തിയ പ്രകടനം എയർപോർട്ടിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കുന്നതിന് പോലീസ് പ്രത്യേകം ജാഗ്രത പുലർത്തിയിരുന്നു. ന്യൂജഴ്സിയിൽ നടന്ന പ്രകടനത്തെ ഡമോക്രാറ്റിക് മേയർ റാസ് ബരാക്ക അഭിസംബോധന ചെയ്തു. ഫാസ്റ്റ് ഫുഡ് ജീവനക്കാർക്ക് മാന്യമായ വേതനം നൽകണമെന്നും ഇപ്പോൾ ലഭിക്കുന്ന വേതനം നിത്യ ചെലവിനുപോലും അപര്യാപ്തമാണെന്നും മേയർ പറഞ്ഞു.

ന്യുയോർക്കിൽ പ്രകടനം നടത്തിയ ഇരുപത്തഞ്ചോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മിനിമം വേതനം 15 ഡോളർ ലഭിക്കുന്നതുവരെ സമരം നടത്തുമെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ വ്യക്‌തമാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ