ഒരു യാത്രക്കാരനുമായി പറന്ന് ലുഫ്ത്താൻസ ചരിത്രം സൃഷ്ടിച്ചു
Friday, December 2, 2016 10:12 AM IST
ബർലിൻ: കേട്ടാൽ അദ്ഭതപ്പെടുമെങ്കിലും ജർമനിയിൽ നടന്ന സംഭവമാണിത്. ഇക്കഴിഞ്ഞ ദിവസം ലുഫ്ത്താൻസായുടെ എയർബസ് എ 321 യാത്രാ വിമാനം, എൽഎച്ച് 175 ബർലിനിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേയ്ക്കു പറന്നത് ഒരു യാത്രക്കാരനുമായി. 200 യാത്രക്കാർക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന വിമാനത്തിലാണ് വെറും 141. 22 യൂറോ മുടക്കി ഹാൻയോ പീറ്റേഴ്സിന്റെ ഒറ്റയാൾ യാത്ര.

ബോർഡിംഗ് പൂർത്തിയാക്കി എന്ന അനൗൺസ്മെന്റ് വന്നപ്പോൾ തന്നെ എല്ലാം അവിശ്വസനീയമായി എന്നു തോന്നിയെന്നാണ് പീറ്റേഴ്സിന്റെ പിന്നീടുള്ള വെളിപ്പെടുത്തൽ. ഇത്രയും വലിയ വിമാനത്തിൽ ഏകനായി പറക്കുക. ഇക്കോണമി ക്ലാസിൽ യാത്ര ബുക്ക് ചെയ്ത പീറ്റേഴ്സിന് കിട്ടിയതാകട്ടെ ബിസിനസ് ക്ലാസും, ഒപ്പം വിൻഡോയുടെ അരികിലും.

ബർലിൻ ടീഗെൽ വിമാനത്താവളത്തിൽ നിന്നും രാവിലെ 7.45 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പുറപ്പെട്ടത് 90 മിനിറ്റ് വൈകിയാണ്. നാലു എയർഹോസ്റ്റസുമാരും പൈലറ്റും പീറ്റേഴ്സും കൂടിയുള്ള വമ്പൻ പറക്കൽ പീറ്റേഴ്സ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. എയർ ഹോസ്റ്റസുകളാകട്ടെ പീറ്റേഴ്സുമായി ചങ്ങാത്തവുംകൂടി. പ്രഭാതഭക്ഷണത്തിന്റെ സകല വിഭവങ്ങളും വിളമ്പിയെന്നു മാത്രമല്ല റെഡ് വൈനും നൽകിയാണ് പീറ്റേഴ്സനെ സൽക്കരിച്ചത്. മറ്റു ആൾക്കഹോൾ ഐറ്റംസ് വേണോമോ എന്നു ചോദിച്ചെങ്കിലും റെഡ് വൈൻ മാത്രമായിരുന്നു പീറ്റേഴ്സിനു കാമ്യം. ഒടുവിൽ ഒരു സെൽഫിയും അടിച്ചാണ് യാത്ര അവസാനിച്ചത്.

ഫ്രാങ്ക്ഫർട്ടിൽ രാവിലെ 10ന് ലാൻഡു ചെയ്ത വിമാനത്തിന്റെ പൈലറ്റ് ഡാനിയേൽ നേരിട്ടെത്തി പരസ്പരം ഹസ്തദാനം നൽകിയാണ് പീറ്റേഴ്സിനെ വിമാനത്തിൽ നിന്നും പുറത്തുവിട്ടത്.

യഥാർഥത്തിൽ, ഒരു ഒരു കുടുംബ ആഘോഷത്തിനായി പുറപ്പെട്ട ഞാൻ, പക്ഷെ, ഇപ്പോൾ ശൂന്യമായ ഒരു വിമാനത്തിൽ ഒറ്റയ്ക്കുള്ള അവിശ്വസനീയമായ ഒരു യാത്ര എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമായി മാറിയെന്നാണ് പീറ്റേഴ്സ് മാധ്യമങ്ങളോടു പ്രതികരിച്ചത്. വിമാനയാത്രയുടെ ഓർമയ്ക്കായി കാപ്പി കപ്പിൽ എയർഹോസ്റ്റസിന്റെ കൈയൊപ്പും പീറ്റേഴ്സ് വാങ്ങി.

എങ്ങനെയായാലും ഇങ്ങനെയൊരു വിമാനം ചാർട്ടർ ചെയ്ത് പറക്കണമെങ്കിൽ 25,000 യൂറോ മുടക്കേണ്ടിയിരുന്ന സ്‌ഥാനത്താണ് വെറും 141.22 യൂറോ മുടക്കിയുള്ള പീറ്റേഴ്സിന്റെ ഒറ്റയാൻ യാത്ര മാധ്യമങ്ങളിൽ സ്‌ഥാനം പിടിച്ചതോടെ ലുഫ്ത്താൻസ വെട്ടിലായിരിക്കുകയാണ്.

കഴിഞ്ഞയാഴ്ചയിലും ഈയാഴ്ചയുമായി ലുഫ്ത്താൻസ പൈലറ്റുമാർ സമരത്തിലായിരുന്നതാണ് ഇങ്ങനെയൊരു സംഭവത്തിന്റെ ആധാരമെന്നു കരുതപ്പെടുന്നു. സമരത്തിൽ ഏർപ്പെട്ടിരുന്ന 5400 പൈലറ്റുമാർ ഇപ്പോഴും സമര ഭീഷണിയുമായി മുന്നോട്ട്. സമരം ഇതുവരെ ഒത്തുതീർപ്പായിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ