ഈജിപ്റ്റുകാരിക്ക് ഇന്ത്യയിൽ സർജറി
Thursday, December 8, 2016 10:13 AM IST
മുംബൈ: ലോകത്തെ ഏറ്റവും ഭാരമുള്ള വനിത എന്നു കരുതപ്പെടുന്ന ഇമാൻ അഹമ്മദ് അബ്ദുൽ ആതിക്ക് ഭാരം കുറയ്ക്കാനുള്ള സർജറി ഇന്ത്യയിൽ നടത്തും. അഞ്ഞൂറ് കിലോയാണ് മുപ്പത്താറുകാരിയുടെ ഇപ്പോഴത്തെ ഭാരം.

നേരത്തെ കയ്റോയിലെ ഇന്ത്യൻ എംബസി അവരുടെ അമിത ഭാരം കാരണം വീസ നിഷേധിച്ചിരുന്നു. തുടർന്ന് സർജൻ ഇതെക്കുറിച്ച് ചെയ്ത ട്വീറ്റ് വായിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇമാന്റെ യാത്രയ്ക്ക് സൗകര്യമൊരുക്കിയത്.

25 വർഷമായി ഇമാൻ വീട്ടിൽനിന്നു പുറത്തിറങ്ങിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. 2010ൽ 292 കിലോഗ്രാം ഉണ്ടായിരുന്ന പൗലിൻ പോട്ടർ എമ്മ അമേരിക്കക്കാരിയുടെ പേരിലാണ് ഇപ്പോൾ ലോകത്തെ ഏറ്റവും ഭാരമുള്ള വനിതയെന്ന റിക്കാർഡ്. ഇമാന്റെ ഭാരം ബന്ധുക്കൾ പറയുന്നതല്ലാതെ ഗിന്നസ് ബുക്ക് അധികൃതർ ഇനിയും സ്‌ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയിൽ ഡോ. ലഡ്കാ വാലയാണ് ഭാരം കുറയ്ക്കാനുള്ള സർജറിക്കു നേതൃത്വം നൽകുക. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, വെങ്കയ്യ നായിഡു എന്നിവരുടെ വണ്ണം കുറയ്ക്കാൻ സർജറി നടത്തിയ ഡോക്ടറാണ് ഡോ. വാലാ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ