ഫാ. ടോമിന്‍റെ മോചനം: അധികൃതർ ഇടപെടണം: ഡോ. ബർണാഡ് മോറസ്
Tuesday, March 14, 2017 5:18 AM IST
ബംഗളൂരു: യെമനിൽ ഭീകരരുടെ പിടിയിലായ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബംഗളൂരു ആർച്ച് ബിഷപ് ഡോ. ബർണാഡ് മോറസ്.

ഫാ. ടോമിന്‍റെ മോചനത്തിനായി ചേർന്ന പ്രാർഥനാ ഐക്യസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ മാർ ബർണാഡ് മോറസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ടോം എവിടെയാണെന്ന് ആർക്കുമറിയില്ലെന്നും സോഷ്യൽ മീഡിയയിൽ കാണുന്നതൊന്നും വിശ്വസനീയമല്ലെന്നും അദ്ദേഹം ദിവ്യബലിമധ്യേ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഫാ. ടോമിന്‍റെ മോചനത്തിനായി പ്രാർഥിക്കാൻ അദ്ദേഹം വൈദികരോടും സന്യാസിനികളോടും വിശ്വാസികളോടും ആഹ്വാനം ചെയ്തു. വലിയനോന്പിന്‍റെ ഈ വേളയിൽ, ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയ അക്രമികൾക്ക് മാനസാന്തരമുണ്ടാകാൻ വേണ്ടി പ്രാർഥിക്കണമെന്നും ഡോ. ബർണാഡ് മോറസ് പറഞ്ഞു.

ഫാ. ടോമിന്‍റെ മോചനമാണ് പ്രഥമലക്ഷ്യമെന്നും അതിനായി പ്രാർഥിക്കണമെന്നും മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ പറഞ്ഞു. സഹനങ്ങൾ ധൈര്യപൂർവം ഏറ്റെടുത്ത് ഫാ. ടോം ഈശോ കാണിച്ചുതന്ന പാത സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിനു മുന്നോടിയായി മെത്രാ·ാരും വൈദികരും സിസ്റ്റേഴ്സും വിശ്വാസികളും അണിനിരന്ന മെഴുകുതിരി റാലിയും സംഘടിപ്പിച്ചിരുന്നു. ചാൻസലർ ഫാ. ആന്തണി സ്വാമി, എപ്പിസ്കോപ്പൽ വികാരി ഫാ. സേവ്യർ മണവത്ത് സിഎംഎഫ്, കോണ്‍ഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ (സിആർഐ) പ്രസിഡന്‍റ് ഫാ. എഡ്വേർഡ് തോമസ്, ബോസ്കോ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മാത്യു തോമസ്, സിആർഐ സെക്രട്ടറി സിസ്റ്റർ റെജീന, സിസ്റ്റർ ശോഭന തുടങ്ങിയവർ പങ്കെടുത്തു. ഫാ. ടോമിന്‍റെ മോചനം ആവശ്യപ്പെട്ടുകൊണ്ട ് രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, കർണാടക മുഖ്യമന്ത്രി, കർണാടക ന്യൂനപക്ഷമന്ത്രാലയം, ആഭ്യന്തരമന്ത്രി എന്നിവർക്ക് നിവേദനം നല്കുകയും ചെയ്തിട്ടുണ്ട്.