ഭീകരാക്രമണ പദ്ധതിയിട്ട യുവാക്കളെ നാടുകടത്തുമെന്ന് ജർമനി
Wednesday, March 22, 2017 12:36 AM IST
ബെർലിൻ: ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന സംശയത്തിൽ അറസ്റ്റ് ചെയ്ത ജർമൻ പൗരന്മാരായ രണ്ടു യുവാക്കളെ നാടുകടത്തുമെന്ന് ജർമനി അറിയിച്ചു. 27 വയസുകാരനായ അൾജീരിയ വംശജനേയും 22 വയസുകാരനായ നൈജീരിയൻ വംശജനേയുമാണ് നാടുകടത്തുന്നത്. ഏപ്രിൽ പകുതിയോടെ ഇവരെ നാടുകടത്തിയേക്കുമെന്ന് ലോവർ സാക്സോണി ആഭ്യന്തര മന്ത്രി ബോറിസ് പിസ്റ്റോറി യസ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ഇവർ അറസ്റ്റിലാകുന്നത്. ഗോട്ടിൻജെന്നിലുള്ള ഇവരുടെ വീടുകളിൽ നടത്തിയ പോലീസ് റെയ്ഡിൽ ഇസ് ലാമിക് സ്റ്റേറ്റിന്‍റെ പതാകയും തോക്കും കണ്ടെടുത്തിരുന്നു. എന്നാൽ ഇവർക്കെതിരേ കുറ്റം സ്ഥാപിക്കാൻ പോലീസിന് കഴിയാതിരുന്നതിനാൽ ക്രിമിനൽ നടപടികൾ എടുത്തിരുന്നില്ല. ഇതോടെ ഇവരെ നാടുകടത്താൻ തീരുമാനിക്കുകയായിരുന്നു. ജർമനിയിലേക്ക് ഒരിക്കലും തിരിച്ചെത്താൻ കഴിയാതെ നിലയിൽ ഇവരെ ആജീവനാന്തം വിലക്കാനാണ് നീക്കം.

ഡിസംബർ 19നുണ്ടായ ബെർലിൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തോടെ ജർമനി അതീവ ജാഗ്രതയാണ് പുലർത്തുന്നത്. മാർക്കറ്റ് ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കയും ചെയ്തിരുന്നു.