രാത്രിയാത്രാ നിരോധനം: കർണാടക അയയുന്നു
Friday, March 24, 2017 5:50 AM IST
ബംഗളൂരു: ബന്ദിപ്പുർ വന്യജീവിസങ്കേതം വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്‍റെ ദീർഘകാല ആവശ്യത്തിനു മുന്നിൽ കർണാടക അയയുന്നുവെന്ന് റിപ്പോർട്ട്. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായി നീലഗിരി റെയിൽവേ കർമസമിതി നടത്തിയ ചർച്ചയിൽ അനുകൂലമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുമുണ്ട ായത്. വന്യജീവികൾക്ക് റോഡ് മുറിച്ചുകടക്കാൻ ജൈവപാലങ്ങൾ നിർമിക്കുന്ന പദ്ധതിയിൽ അദ്ദേഹം താത്പര്യം കാണിച്ചു. ബന്ദിപ്പൂരിൽ റോഡ് മുറിച്ചുകടക്കുന്ന വന്യമൃഗങ്ങൾ വാഹനമിടിച്ചു ചാകുന്നത് പതിവാണ്. ഈസാഹചര്യത്തിൽ മണ്ണ് നിറച്ച ജൈവമേൽപ്പാലങ്ങളും ജൈവ ഇടനാഴികളും സ്ഥാപിക്കുന്നത് ഗുണകരമാകുമെന്ന് കർമസമിതി മന്ത്രിയെ അറിയിച്ചു. ഇതു യാഥാർഥ്യമായാൽ രാത്രിയാത്രാ നിരോധനത്തിന്‍റെ ആവശ്യം വരില്ലെന്നും സമിതി പറഞ്ഞു.

ചാമരാജനഗർ ജില്ലയിലെ ഗുണ്ട ൽപേട്ട് താലൂക്കിലുള്ള ബന്ദിപ്പുർ ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766ൽ രാത്രി ഒന്പതു മുതൽ രാവിലെ ആറു വരെയാണ് യാത്രാനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.