കാൻബറ സെന്‍റ് അൽഫോൻസ പള്ളിയിലെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്കാരം ഭക്തി സാന്ദ്രമായി
Tuesday, April 18, 2017 5:27 AM IST
കാൻബറ: ക്രിസ്തുവിന്‍റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്കാരം ഭക്തി സാന്ദ്രമായി. ദുഃഖവെള്ളി ആചരണത്തോടനുബന്ധിച്ചു കാൻബറ സെന്‍റ് അൽഫോൻസ സീറോ മലബാർ ഇടവകയിലാണ് കുരിശിന്‍റെ വഴിയുടെ നേർക്കാഴ്ച അരങ്ങേറിയത്. പീലാത്തോസിന്‍റെ കൊട്ടാരത്തിൽ യേശുവിനെ കുരിശു മരണത്തിനു വിധിക്കുന്നത് മുതൽ ഗാഗുൽത്താമലയിൽ മരണം വരിച്ചു കല്ലറയിൽ സംസ്കരിക്കപ്പെടുന്നതുവരെയുള്ള പതിനാലു സ്ഥലങ്ങളുടെയും നേർക്കാഴ്ച വിശ്വാസി സമൂഹത്തിനു നവ്യാനുഭവമായി.

സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് അംഗങ്ങളാണ് പീഡാനുഭവ ചരിത്ര അവതരണം നടത്തിയത്. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ പ്രത്യേക താല്പര്യ പ്രകാരം യുവജനങ്ങൾ അവതരിപ്പിച്ച പരിപാടി സംവിധാനം ചെയ്തത് ആനിമേറ്റർ വിൽസണ്‍ ചക്കാലയാണ്. ജസ്റ്റിൻ. സി. ടോം കോഓർഡിനേറ്റർ ആയും പ്രവർത്തിച്ചു. പ്രിൻസി വിൽസണ്‍ വസ്ത്രാലങ്കാരം നിർവഹിച്ചു. ഫ്രാങ്ക്ളിൻ (യേശു), എഡ്വിൻ (പീലാത്തോസ്), ആൽഫ്രഡ്, കെവിൻ, പ്രവീണ്‍ (സൈനികർ), തെരേസ (പരിശുദ്ധ മറിയം), അഗസ്റ്റിൻ (യോഹന്നാൻ), ജോയൽ (ശിമയോൻ), ജെസ്ലിൻ(വെറോണിക്ക), അനിറ്റ (കുട്ടി), ഐലീൻ, ഡോണ, ലയ (ജറുസലേമിലെ സ്ത്രീകൾ), ജെറിൻ (നിക്കേദേമോസ്), ജയിംസ്(അരിമത്യക്കാരൻ ജോസഫ്) എന്നിവർ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു.

കുരിശിന്‍റെ വഴിയിലെ സംഭവങ്ങളോട് പൂർണമായും നീതി പുലർത്തിയ അവതരണം പീഡാനുഭവത്തിന്‍റെ തീവ്രത കാഴ്ചക്കാർക്ക് പകർന്നു നൽകി. കുരിശിന്‍റെ വഴിക്കുശേഷം ഓ കോണർ സെന്‍റ് ജോസഫ് പള്ളിയിൽ പീഡാനുഭവ തിരുക്കർമങ്ങൾ നടന്നു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ, ഫാ. പ്രവീണ്‍ എന്നിവർ കാർമികത്വം വഹിച്ചു.

റിപ്പോർട്ട്: ജോമി പുലവേലിൽ