ഇന്ദിര കാന്‍റീൻ സ്വാതന്ത്ര്യദിനത്തിൽ തുടങ്ങും
Thursday, May 4, 2017 8:04 AM IST
ബംഗളൂരു: തമിഴ്നാട്ടിലെ അമ്മ കാന്‍റീൻ മാതൃകയിൽ കർണാടക സർക്കാർ പദ്ധതിയിട്ട ഇന്ദിര കാന്‍റീനുകൾ ഓഗസ്റ്റ് 15ന് പ്രവർത്തനമാരംഭിക്കും. ബംഗളൂരു കോർപറേഷനിലെ 198 വാർഡുകളിലും കാന്‍റീനുകൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ദിര കാന്‍റീനുകൾ നിലവിൽ വന്നാൽ ജനങ്ങൾക്ക് അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണം കഴി്കാൻ സാധിക്കും. ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്തു രൂപയായിരിക്കും നിരക്ക്. കാന്‍റീനുകളുടെ പ്രവർത്തന ചുമതല ബംഗളൂരു കോർപറേഷനായിരിക്കും. കാന്‍റീൻ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷണം ഒന്നിച്ചു പാകംചെയ്ത് കാന്‍റീനുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. ഇതിന്‍റെ മേൽനോട്ടത്തിനായി മന്ത്രിമാരായ യു.ടി. ഖാദർ, കെ.ജെ. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഭക്ഷണം എത്തിക്കുന്ന ചുമതല വിവിധ ഏജൻസികളെ ഏൽപ്പിക്കാനാണ് തീരുമാനം. ഭക്ഷണം തയാറാക്കുന്നതിനായി ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു പാചകശാല സ്ഥാപിക്കും. ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കർശന നിർദേശം നല്കിയിട്ടുണ്ട ്. കാന്‍റീനുകളിലേക്കുള്ള ജീവനക്കാരുടെ നിയമനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇന്ദിര കാന്‍റീനു വേണ്ട ിയുള്ള ലോഗോ തയാറാക്കാൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നു. ഇങ്ങനെ ലഭിച്ച 671 നിർദേശങ്ങളിൽ നിന്ന് അനുയോജ്യമായ ലോഗോ തെരഞ്ഞെടുക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബജറ്റിന്‍റെ ഭാഗമായി പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. നമ്മ കാന്‍റീൻ എന്നാണ് ആദ്യം നല്കിയിരുന്നതെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യത്തെ തുടർന്ന് പദ്ധതി ഇന്ദിരാഗാന്ധിയുടെ പേരിലാക്കുകയായിരുന്നു. ബംഗളൂരുവിൽ ആരംഭിക്കുന്ന പദ്ധതി വിജയമെന്നു കണ്ട ാൽ മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണ് തീരുമാനം. അതേസമയം, മറ്റു ജില്ലകളിലും കുറഞ്ഞ ചിലവിൽ ഭക്ഷണം നല്കാൻ പദ്ധതികൾ തയാറാക്കുന്നുണ്ട്. സവിരുചി എന്ന പേരിൽ സ്വയംസഹായസംഘങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളിൽ മൊബൈൽ റസ്റ്ററന്‍റുകൾ ആരംഭിക്കാനാണ് തീരുമാനം.