ഹെൽമുട്ട് കോൾ അനുസ്മരണത്തിൽ മെർക്കൽ സംസാരിക്കേണ്ടെന്ന് കോളിന്‍റെ ഭാര്യ
Thursday, June 22, 2017 8:21 AM IST
ബർലിൻ: ജർമനിയുടെ മുൻ ചാൻസലറും പുനരേകീകരണ ശിൽപ്പിയുമായ ഹെൽമുട്ട് കോളിനെ അനുസ്മരിക്കാൻ യൂറോപ്യൻ യൂണിയൻ സംഘടിപ്പിക്കുന്ന ചടങ്ങിൽ ജർമൻ ചാൻസലർ അംഗല മെർക്കൽ സംസാരിക്കരുതെന്ന് കോളിന്‍റെ ഭാര്യ മൈക് കോൽ റിക്റ്റർ.

ജൂലൈ ഒന്നിനു നടക്കുന്ന ചടങ്ങിൽ വിദേശ പ്രതിനിധികൾ മാത്രം സംസാരിച്ചാൽ മതിയെന്നാണ് മൈക്കിന്‍റെ നിലപാട്. ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തട്ടെയെന്നാണ് അവർ പറയുന്നത്. മെർക്കലിന്‍റെ കുടിയേറ്റ നയങ്ങൾ ശക്തമായി എതിർക്കുന്ന നേതാവാണ് ഓർബൻ.

അതേസമയം, വൻ രാഷ്ട്രീയ വിവാദമാകാനുള്ള സാധ്യത കണക്കിലെടുത്ത് മൈക്കിനെ അനുനയിപ്പിക്കാൻ അടുപ്പമുള്ളവർ ശ്രമിച്ചു വരുകയാണ്. കോളിന്‍റെ ശിഷ്യയായാണ് മെർക്കൽ രാഷ്ട്രീയത്തിൽ വളർന്നു തുടങ്ങുന്നത്. എന്നാൽ, പിന്നീട് അദ്ദേഹം പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ അകപ്പെട്ടതോടെ അവർ തമ്മിൽ അകലുകയായിരുന്നു.

ഇതിനിടെ, കോളിന്‍റെ സംസ്കാരം അദ്ദേഹത്തിന്‍റെ കുടുംബ വീടുള്ള ലുഡ്വിസ്ഷാഫനിൽ ആയിരിക്കില്ലെന്നും തീരുമാനമായി. കോളിന്‍റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തത് ഇവിടെവച്ചായിരുന്നു. ആദ്യ ഭാര്യയിലുള്ള രണ്ട് മക്കളും വർഷങ്ങളായി കോളുമായി അകന്നു കഴിയുകയായിരുന്നു.

സ്ട്രാസ്ബർഗിൽ നടത്തുന്ന അനുസ്മരണ പരിപാടിയിൽ മെർക്കലിനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനും മുൻ യുഎസ് പ്രസിഡന്‍റ് ബിൽ ക്ലിന്‍റനും ക്ഷണമുണ്ട്. മെർക്കൽ ചടങ്ങിൽ സംസാരിക്കുമെന്നു തന്നെയാണ് യൂറോപ്യൻ കൗണ്‍സിൽ അറിയിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ