ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാൻ വൈകുമെന്ന് എഡിൻബറോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ്
Tuesday, July 25, 2017 7:56 AM IST
എഡിൻബറോ: ജൂണ്‍ ഇരുപതിന് എഡിൻബറോയിലെ ഡാൻ ബാൻ ബീച്ചിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎംഐ സഭാംഗം ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാൻ ഇനിയും സമയം എടുക്കുമെന്ന് എഡിൻബറോയിലെ ഇന്ത്യൻ കോണ്‍സുലാർ അഞ്ജു രഞ്ജൻ ജോസ് കെ. മാണി എംപിയെ അറിയിച്ചു.

ലഭ്യമായ മൃതദേഹ സാന്പിളുകളും മറ്റും പോലീസ് ശേഖരിച്ചു എന്നും അന്വേഷണം ശരിയായ രീതിയിലാണ് നീങ്ങുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോണ്‍സുലേറ്റിനെ അറിയിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച മൃതദേഹം വിട്ടു കിട്ടുമെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ തന്നെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായി എന്ന നിലയിൽ അറിയിച്ചിരുന്നു. അന്വേഷണം പൂർത്തിയായില്ല എങ്കിലും ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം വിട്ടു നൽകും എന്നായിരുന്നു കരുതിയിരുന്നത്.

എന്നാൽ ഒരു മാസത്തിലേറെ ആയിട്ടും മൃതദേഹം വിട്ടു നൽകാത്തതിനാൽ സിഎംഐ സഭ നേതൃത്വം ജോസ് കെ മാണി എംപിയെ ബന്ധപ്പെടുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ എംപി കോണ്‍സുലേറ്റിനെ ബന്ധപ്പെടുകയായിരുന്നു. തിരോധാനമുണ്ടായ നാൾ മുതൽ കേന്ദ്ര വിദേശകാര്യ മന്ത്രി സൂഷമ സ്വരാജുമായി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു കത്ത് നൽകിയിരുന്നു. എഡിൻബറോയിലെ ഇന്ത്യൻ കോണ്‍സലറുമായി നിരന്തരം ബന്ധപ്പെട്ടു വരുകയായിരുന്നു. ഇതുസംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ആരാഞ്ഞു കൊണ്ട് എഡിൻബറോയിലെ ഇന്ത്യൻ കോണ്‍സുലറുമായി ബന്ധപ്പെട്ടപ്പോൾ ഇന്നലെ ഇ മെയിലിൽ ലഭിച്ച മറുപടിയിലാണ് ഈ വിവരം കോണ്‍സുലാർ ജോസ് കെ മാണി എം പി യെ അറിയിച്ചത്.

റിപ്പോർട്ട്:ഷൈമോൻ തോട്ടുങ്കൽ