മൈസൂരു: ദസറ ആഘോഷങ്ങൾക്കു മുന്നോടിയായി സുവർണസിംഹാസനം മൈസൂരു കൊട്ടാരത്തിലെ ദർബാർ ഹാളിൽ സ്ഥാപിച്ചു. 13 ഭാഗങ്ങളായി കൊട്ടാരത്തിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 280 കിലോ ഭാരമുള്ള സിംഹാസനം വെള്ളിയാഴ്ചയാണ് പുറത്തെടുത്ത് കൂട്ടിയോജിപ്പിച്ചത്. കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്.
മൈസൂരു ഗെജഗള്ളിയിൽ നിന്നുള്ള 15 അംഗസംഘം ഒന്നേമുക്കാൽ മണിക്കൂറെടുത്താണ് സിംഹാസനം കൂട്ടിയോജിപ്പിച്ചത്. ചടങ്ങുകൾക്ക് മുന്നോടിയായി ക്ഷേത്രത്തിലെ 16 പൂജാരികളുടെ നേതൃത്വത്തിൽ പ്രത്യേക പൂജകളും നടന്നു. മഹാറാണി പ്രമോദാദേവി വോഡയാർ, പാലസ് ബോർഡ് ഡപ്യൂട്ടി ഡയറക്ടർ ടി.എസ്. സുബ്രഹ്മണ്യ, കൊട്ടാരത്തിൻറെ സുരക്ഷാ ചുമതലയുള്ള എസിപി വി. ശൈലേന്ദ്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങുകളോടനുബന്ധിച്ച് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു.
സിംഹാസനത്തിൻറെ ഭാഗമായ സിംഹവിഗ്രഹം നവരാത്രിയുടെ ആദ്യദിനമായ 21ന് രാവിലെ 7.55നും 8.15നുമിടയിൽ കൂട്ടിച്ചേർക്കും. തുടർന്ന് ഉച്ചയ്ക്ക് 12ന് കലശപൂജയും മറ്റ് കർമങ്ങളും നടക്കും. 12.45നും 12.55നുമിടയിലുള്ള മുഹൂർത്തത്തിൽ യുവരാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ സിംഹാസനത്തിൽ ആരൂഢനാകും. തുടർന്നാണ് ദർബാർ നടക്കുന്നത്. 27ന് സരസ്വതി പൂജ നടക്കും. ദർബാറിന് അവസാനം കുറിച്ച് 29നു ആയുധപൂജയും നടക്കും. വിജയദശമി ദിനമായ സെപ്റ്റംബർ മുപ്പതിന് വിജയ യാത്ര, ശാമി പൂജ എന്നിവയും നടക്കും. ഒക്ടോബർ 14ന് രാവിലെ 10.45നും 11.45നുമിടയിൽ സിംഹാസനം വേർപെടുത്തി വീണ്ടും സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും.
ദീപാലങ്കാര സമയം നീട്ടി
ദസറ ആഘോഷവേളയിൽ മൈസൂരു കൊട്ടാരത്തിലെ ദീപാലങ്കാര സമയം നീട്ടി. രാത്രി ഏഴു മുതൽ പത്തുവരെയാണ് പുതുക്കിയ സമയം. സാധാരണഗതിയിൽ രാത്രി ഏഴിനും എട്ടിനുമിടയിലാണ് ദീപാലങ്കാരം. കൂടുതൽ സന്ദർശകരെ കൊട്ടാരത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദീപാലങ്കാര സമയം നീട്ടിയത്. കൊട്ടാരവും പരിസരവും പൂർണമായി ദീപാലംകൃതമാക്കുന്നതിനായി 15 വാട്ടിൻറെ 96,700 ബൾബുകളാണ് ഉപയോഗിക്കുക.
ദസറ കായികമേള 21ന്
ദസറ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കായികമേള സെപ്റ്റംബർ 21 മുതൽ 24 വരെ ചാമുണ്ഡി വിഹാർ സ്റ്റേഡിയത്തിൽ നടക്കും. ദസറ സ്പോർട്സ് സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കായികമേളയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി 4500 കായികതാരങ്ങൾ പങ്കെടുക്കും. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളായ വേദ കൃഷ്ണമൂർത്തി, രാജേശ്വരി ഗെയ്ക്വാദ് എന്നിവർ മേള ഉദ്ഘാടനം ചെയ്യും. കായികമന്ത്രി പ്രമോദ് മാധവരാജ് മുഖ്യാതിഥിയായിരിക്കും.
ജിംനാസ്റ്റിക്സ്, വോളിബോൾ, കബഡി, ഹോക്കി, ഖോഖോ, ബാഡ്മിൻറണ്, ബാസ്കറ്റ് ബോൾ, ഹാൻഡ് ബോൾ, ടേബിൾ ടെന്നിസ്, ഫുട്ബോൾ, ബോൾ ബാഡ്മിൻറണ്, നീന്തൽ, ത്രോ ബോൾ, നെറ്റ് ബോൾ, ചെസ്, ബോഡി ബിൽഡിംഗ് തുടങ്ങി 20 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഇവയിൽ ഫുട്ബോൾ മത്സരം മാത്രം മൈസൂരു യൂണിവേഴ്സിറ്റി ഫുട്ബോൾ മൈതാനത്ത് നടക്കും. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് സ്വർണം, വെള്ളി, വെങ്കല മെഡലുകൾ സമ്മാനിക്കും. വിജയികൾക്ക് യഥാക്രമം 5,000, 3,000, 1,500 രൂപ വീതം കാഷ് അവാർഡുകളും സമ്മാനിക്കും. മീറ്റ് റിക്കാർഡ് സ്വന്തമാക്കുന്നവർക്ക് ഒരു റിക്കാർഡിന് 10,000 രൂപ വീതം പാരിതോഷികവും നല്കും.
യുവ ദസറ 22 മുതൽ
ദസറയോടനുബന്ധിച്ച് യുവാക്കൾക്കായി സംഘടിപ്പിക്കുന്ന യുവദസറ സെപ്റ്റംബർ 22ന് മഹാരാജ കോളജ് മൈതാനത്ത് ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്ക്കുന്ന യുവദസറയിൽ ബോളിവുഡിൽ നിന്നുള്ള ഗായകർക്കൊപ്പം കന്നഡ സിനിമാ താരങ്ങളായ ശിവരാജ് കുമാർ, ദർശൻ, മയൂരി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.