ന്യൂഡൽഹി: ഒക്ടോബർ 28, 29 (ശനി, ഞായർ) തീയതികളിൽ മയൂർ വിഹാർ ഫേസ് 3ലെ എ1 പാർക്കിൽ നടക്കുന്ന പതിനഞ്ചാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിൽ ചക്കുളത്തുകാവ് ക്ഷേത്ര കാര്യദർശിയും അഡ്മിനിസ്ട്രേറ്ററുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നന്പൂതിരിയോടൊപ്പം ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യകാര്യദർശി ബ്രഹ്മശ്രീരാധാകൃഷ്ണൻ നന്പൂതിരിയും പങ്കെടുക്കും.
ശനിയാഴ്ച രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6:30ന് മഹാദീപാരാധന, 6.45ന് ശനിദോഷ നിവാരണ പൂജ, തുടർന്ന് ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികൾ.
രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8:30ന് ബ്രഹ്മശ്രീ മണിക്കുട്ടൻ നന്പൂതിരി ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
9നു വിളിച്ചുചൊല്ലി പ്രാർത്ഥനക്കുശേഷം താൽക്കാലിക ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നന്പൂതിരി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്ക് ആരംഭമാവും. വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, ഉച്ചക്ക് ചക്കുളത്തമ്മയുടെ പ്രധാന വഴിപാടായ അന്നദാനം, ശ്രീ വിനായക ഭജന സമിതി, ലക്ഷ്മിനഗർ അവതരിപ്പിക്കുന്ന ഭക്തിഗാനാഞ്ജലി എന്നിവ നടക്കും. ചക്കുളത്ത്കാവ് ക്ഷേത്രത്തിലെ രഞ്ജിത് നന്പൂതിരി, ശ്രീകുമാരൻ നന്പൂതിരി എന്നിവരാണ് ഇത്തവണയും പൂജകൾ നടത്തുന്നത്.
മഹോത്സവ ദിനങ്ങളിലെ പൊങ്കാലയിലും മറ്റു പൂജകളിലും പങ്കെടുക്കുന്നവർക്ക് പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടു രസീതുകളും അതാതു സ്ഥലങ്ങളിലെ കോർഡിനേറ്റർമാരിൽ നിന്നും കൈപ്പറ്റുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും പൊങ്കാല നടക്കുന്ന മയൂർ വിഹാർ ഫേസ്3 ലേക്ക് ഏരിയ കോർഡിനേറ്റർമാർ യാത്രാസൗകര്യം ഒരുക്കും.
ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുവാനായി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടാതെ സമീപ പ്രദേശങ്ങളായ ഫരീദാബാദ്, ഇന്ദിരാപുരം, നോയിഡ, ഗുഡ് ഗാവ് എന്നിവിടങ്ങളിൽ നിന്നുമായി നിരവധി ഭക്തജനങ്ങൾ എത്തിച്ചേരുമെന്ന് ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9810477949, 8130595922, 9818522615 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി