സ്പെയിനിൽ വിഭജന വാദികൾക്ക് അന്ത്യശാസനം
Friday, October 13, 2017 2:14 AM IST
മാഡ്രിഡ്: കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചോ ഇല്ലയോ എന്നു അഞ്ച് ദിവസത്തിനുള്ളിൽ കൃത്യമായി പറയാൻ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് വിഭജനവാദികൾക്ക് അന്ത്യശാസനം നൽകി.

തിങ്കളാഴ്ചയ്ക്കുള്ളിൽ കാറ്റലോണിയൻ പ്രസിഡന്‍റ് കാർലസ് പീജ്ഡിമോന്‍റാണ് ഇക്കാര്യം വ്യക്തമാക്കേണ്ടത്. സ്വാതന്ത്ര്യം പ്രഖ്യാപിച്ചു എന്നാണ് ഉത്തരമെങ്കിൽ, പ്രഖ്യാപനം പിൻവലിക്കാൻ മൂന്നു ദിവസം കൂടി സമയം നൽകും.

അന്ത്യശാസനം ലംഘിച്ചാൽ ഭരണഘടനയുടെ 155ആം അനുച്ഛേദ പ്രകാരം കാറ്റലോണിയയുടെ സ്വയംഭരണാവകാശം മരവിപ്പിക്കുമെന്നും നേരിട്ട് കേന്ദ്ര സർക്കാരിന്‍റെ ഭരണത്തിനു കീഴിലാക്കുമെന്നും രജോയിയുടെ മുന്നറിയിപ്പ്.

ചൊവ്വാഴ്ചയാണ് കാറ്റലൻ നേതാക്കൾ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്. എന്നാൽ, ഇത് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുകയാണെന്നും ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, കാറ്റലോണിയൻ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി, സ്പാനിഷ് ഭരണഘടന ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചു പഠിക്കാൻ സ്പാനിഷ് സർക്കാരും മുഖ്യ പ്രതിപക്ഷമായ സോഷ്യലിസ്റ്റുകളും ധാരണയിലെത്തിയിട്ടുണ്ട്.പ്രശ്നതിന്‍റെ രാഷ്ട്രീയ പരിഹാരമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചസ്.

കേന്ദ്ര സർക്കാരും പ്രാദേശിക സർക്കാരുകളും തമ്മിലുള്ള അധികാരം പങ്കുവയ്ക്കൽ സംബന്ധിച്ചാണ് ഭേദഗതി ഉദ്ദേശിക്കുന്നത്. ഇതിനായി ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കാൻ പാർലമെന്‍ററി കമ്മിഷനെ നിയോഗിക്കും.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ