ജെമൈക്ക മുന്നണി: ചർച്ച മെർക്കലിന് വീണ്ടും കീറാമുട്ടി
Monday, October 23, 2017 10:31 AM IST
ബെർലിൻ: ജെമൈക്ക വിശേഷണത്തിൽ പുതിയ കൂട്ടുമുന്നണിയുണ്ടാക്കി തുടർഭരണത്തിനായി ശ്രമിക്കുന്ന നിലവിലെ ചാൻസലർ ആംഗല മെർക്കലിന് മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള ചർച്ചകൾ വീണ്ടും കീറാമുട്ടിയായി മാറി. മുന്നണിയിൽ മെർക്കലിന്‍റെ പാർട്ടിയായ സിഡിയുവാണ്(32.9%) വലിയ കക്ഷി. രണ്ടാമത്തെ വലിയ കക്ഷി ഫ്രീ ഡമോക്രാറ്റുകളായ എഫ്ഡിപിയും(10.7%) മൂന്നാമത്തെ കക്ഷി പരിസ്ഥിതി തൽപ്പരരായ ഗ്രീൻ പാർട്ടിയുമാണ്(8.9%).

ആദ്യവട്ട ചർച്ച പൂർത്തിയാക്കിയതിന്‍റെ പിന്നാലെ ഉപചാൻസലർ പദവിക്കു വേണ്ടിയുള്ള വടംവലിയാണ് എഫ്ഡിപിയും ഗ്രീനും തമ്മിൽ ഉണ്ടായിരിക്കുന്നത്. ജർമനിയിൽ ഭരണകക്ഷിയിലെയോ മുന്നണിയിലെയോ പാർട്ടിയുടെ നോമിനിയായി വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഉപചാൻസലറായി അവരോധിക്കുന്നത്. ആദ്യവട്ട ചർച്ചയിൽ വിദേശകാര്യവകുപ്പ് ഗ്രീൻ പാർട്ടിക്കു നൽകാമെന്ന ധാരണക്കാണ് ഇപ്പോൾ മങ്ങലേറ്റിരിക്കുന്നത്. എഫ്ഡിപിയുടെ വാദം കഴന്പുള്ളതാണുതാനും അതുകൊണ്ടുതന്നെ ഉപചാൻസലർ പദവി അവർക്ക് അവകാശപ്പെട്ടതാണന്ന് മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടി അവർ പറയുന്നു. ഗ്രീൻ പാർട്ടിക്ക് വിദേകാര്യം മാത്രം നൽകിയാൽ മതിയെന്നാണ് എഫ്ഡിപിയുടെ വാദം.

എന്തായാലും പന്തിപ്പോൾ മെർക്കലിന്‍റെ കോർട്ടിലാണ്. ഭരണഘടനയുടെ 69ാം വകുപ്പ് പ്രകാരം ചാൻസലറാണ് ഉപചാൻസലറെ നിയമിക്കാനുള്ള അധികാരം കുടികൊള്ളുന്നത്. അതുകൊ#് ഇക്കാര്യത്തിൽ ചാൻസലർ മെർക്കലിന്‍റെ അവസാന വാക്കിനായി കാത്തിരിക്കുകയാണ് മുന്നണി നേതാക്കൾ.

നാലാമൂഴം ചാൻസലറായി മെർക്കൽ മന്ത്രിസഭ ഡിസംബർ അവസാനത്തോടെ അധികാരമേൽക്കും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്‍റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഒക്ടോബർ 24 ന് നടക്കും. ആകെ 709 അംഗങ്ങളാണ് ഇത്തവണ പാലമെന്‍റിൽ അംഗങ്ങളായുണ്ട്. കുടിയേറ്റ വിരുദ്ധ പാർട്ടിയായ എഎഫ്ഡി 92 അംഗങ്ങളുമായി ചരിത്രത്തിലാദ്യമായി ജർമൻ പാർലമെന്‍റിൽ സത്യപ്രതിജ്ഞ ചെയ്യും.

ബെർലിനിൽ എഎഫ്ഡി വിരുദ്ധ റാലി; ആയിരങ്ങൾ പങ്കെടുത്തു

തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിക്കെതിരേ ജർമൻ തലസ്ഥാനത്തു സംഘടിപ്പിച്ച റാലിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ചരിത്രത്തിലാദ്യമായി പാർമെന്‍റിൽ പ്രാതിനിധ്യം നേടിയ പാർട്ടി ആദ്യമായി സഭയിൽ അരങ്ങേറ്റം കുറിക്കുകയാണ്.

എഎഫ്ഡിയെ തടയുക, വൈവിധ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് ആളുകൾ പ്രകടനത്തിനെത്തിയത്.

12.6 ശതമാനം വോട്ട് നേടി, പാർലമെന്‍റിലെ ഏറ്റവും വലിയ മൂന്നാമത്തെ പാർട്ടിയായാണ് എഎഫ്ഡിയുടെ സഭാപ്രവേശനം എന്നത് ശ്രദ്ധേയമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ