ഡോ. കെ.സി. സുരേഷിന് സാഹിത്യശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു
Monday, November 20, 2017 10:46 AM IST
പെർത്ത് : മലയാളി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ നവാഗത എഴുത്തുകാർക്കായുള്ള പ്രഥമ സാഹിത്യശ്രേഷ്ഠ പുരസ്കാരം അഡ്വ. കെ.സി.സുരേഷിന് സമ്മാനിച്ചു. നവംബർ 18 ന് പെർത്ത് ഫോറെസ്റ്റഡയിൽ ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മലയാളത്തിന്‍റെ പ്രിയകവി മുരുകൻ കാട്ടാക്കടയാണ് പുരസ്കാരം സമ്മാനിച്ചത്.

മൂവാറ്റുപുഴ സ്വദേശിയായ ഡോ. സുരേഷിന്‍റെ "ശിഖരങ്ങൾ തേടുന്ന വവ്വാലുകൾ’ എന്ന ചെറുകഥയും "കാവുതീണ്ടുന്ന കരിന്പനകൾ’ എന്ന സാഹിത്യ സൃഷ്ടിയുമാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

സംസ്ഥാന സർക്കാർ സർവീസിൽ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ഡിപ്പാർട്ടുമെന്‍റിൽ നിന്നും വിരമിച്ച കെ.സി.സുരേഷ് ഇപ്പോൾ കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുവരികയാണ്. സാഹിത്യ വാസനക്കൊപ്പം തന്നെ സാമൂഹ്യ പ്രവർത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന ഡോ.സുരേഷ് മുവാറ്റുപുഴ മുനിസിപ്പൽ വൈസ് ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രസിദ്ധമായ മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയിസ് എന്ന ഗാനമേള ട്രൂപ്പിലെ ഗായകൻ കൂടിയാണ് ഗ്രന്ഥകർത്താവ്. വാല്മീകി ബുക്ക്സ് എന്ന ഓണ്‍ലൈൻ ബുക്ക്സ് പോർട്ടലിൽ 12 ഓളം രചനകൾ സുരേഷിന്േ‍റതായുണ്ട്.

ഓസ്ട്രേലിയയിൽ നിന്നും ആദ്യം പ്രസിദ്ധീകരിച്ച മലയാളം നോവലിന്‍റെ രചയിതാവായ അഡലൈഡ് സ്വദേശി അനിൽ കോനാട്ടിനെയും പെർത്തിലെ കലാ സാംസ്കാരിക മേഖലയിൽ സജീവമായ ഇടപെടലുകൾ നടത്തിവരുന്ന ചാണ്ടി മാത്യു (കഥ, നാടകം) റ്റിജു ജോർജ് സഖറിയ (ചെറുകഥാ,സാഹിത്യം) അഭിലാഷ് നാഥ് (സിനിമ) അനിത് ആന്‍റണി (ഷോർട്ട് ഫിലിം) എന്നിവരെയും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

പ്രോഗ്രാം ഡയറക്ടർ റ്റിജു ജോർജ് സഖറിയ അധ്യക്ഷത വഹിച്ച സാഹിത്യസമ്മേളനത്തിൽ വർഗീസ്കുട്ടി, ആൽഡണ്‍, ശിവാനി സിൻജോ, ദിവ്യ ഷിജു എന്നിവർ കവിതകൾ ആലപിച്ചു. സോളമൻ ജേക്കബ്, സുബാഷ് മങ്ങാട്ട്, സുരേഷ് വാസുദേവൻ, ആദർശ് കാർത്തികേയൻ, ബിന്ദുഷിബു, എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.പി. ഷിബു