ദാവോസ്: ദാവോസിൽ നടക്കുന്ന നാൽപ്പത്തിയെട്ടാമത് ലോക ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്സർലൻഡിലെത്തി. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന ലോക സാന്പത്തിക ഉച്ചകോടി ചൊവ്വാഴ്ചയാണ് തുടങ്ങുന്നത്. ഛിന്നഭിന്നമായ ലോകത്തിൽ പങ്കുവയ്ക്കലിന്റെ ഭാവി എന്ന പ്രമേയമാണ് ഇത്തവണത്തെ ഫോറം മുന്നോട്ട് വയ്ക്കുന്നത്.
130 പേരടങ്ങുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് മോദിയാണ്. ഇരുപത് വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ലോക സാന്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ പങ്കെടുക്കുന്ന ഫോറം എന്ന പ്രത്യേകതയും ഇത്തവണ ഇൻഡ്യയ്ക്കു വിശേഷണമായുണ്ട്. ആഗോള സാന്പത്തികരംഗത്ത് നിർണായകമാവുന്ന തീരുമാനങ്ങൾക്ക് ഇന്ത്യയുടെ പ്രാതിനിധ്യം ഇത്തവണ വേദിയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 1997 ൽ അന്നത്തെ എച്ച് ഡി ദേവഗൗഢയാണ് ലോക സാന്പത്തിക ഫോറത്തിൽ അവസാനമായി പങ്കെടുത്തത്. പ്രധാനമന്ത്രിയായതിനു ശേഷം മോദി ഇത് മൂന്നാം തവണയാണ് സ്വിറ്റ്സർലണ്ടിൽ എത്തുന്നത്.
ലോകമെന്പാടുമുള്ള രാഷ്ട്രീയ, സാന്പത്തിക മേഖല കൂടാതെ കലാരംഗങ്ങളിൽ നിന്നും മൂവായിരത്തിലധികം പ്രമുഖരാണ് ഫോറത്തിൽ പങ്കെടുക്കുന്നത്. ഇതിൽ എഴുപതോളം രാഷ്ട്രത്തലവൻമാരും ഇതിൽ ഉൾപ്പെടുന്നു. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചാണ് യോഗയുൾപ്പെടുത്തിയുള്ള സംഗീതനൃത്തപരിപാടി അരങ്ങേറുക. ചൊവ്വാഴ്ച്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപക്രമപ്രസംഗം നടത്തും. ഇന്ത്യയെ തുറന്ന വിപണിയായി പ്രഖ്യാപിയ്ക്കുമെന്ന സൂചനയും യൂറോപ്യൻ മാധ്യമങ്ങൾ നൽകുന്നുണ്ട്.
ധനമന്ത്രി അരുണ് ജെയ്റ്റ്ലി, സുരേഷ് പ്രഭു, പീയുഷ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ, മുകേഷ് അംബാനി, അസീം പ്രേംജി, ഛന്ദ കൊച്ചാർ തുടങ്ങിയ കോർപ്പറേറ്റ് പ്രമുഖർ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു. സ്വിസ് പ്രസിഡന്റ് അലൈൻ ബെർസെറ്റുമായും വിവിധ കന്പനികളുടെ സിഇഒമാരുമായും മോദി കൂടിക്കാഴ്ച്ച നടത്തും.
ബോളിവുഡ് താരം ഷാരൂഖ് ഖാൻ, ഓസ്ട്രേലിയൻ നടി കേറ്റ് ബ്ലാഞ്ചെറ്റ്, സംഗീതജ്ഞൻ എൽട്ടണ് ജോണ് എന്നിവർക്കുള്ള ക്രിസ്റ്റൽ അവാർഡ് വിതരണവും ഫോറത്തോടനുബന്ധിച്ച് നടക്കും.ഇന്ത്യൻ രുചികളും തത്സമയ യോഗയും ലോക സാന്പത്തിക ഫോറത്തിന് ഇത്തവണ കൊഴുപ്പേകും. കനത്ത സുരക്ഷാ സന്നാഹത്തിന്റെ നിഴലിലാണ് ഉച്ചകോടി നടക്കുന്നത്.
ട്രംപ് കഴിഞ്ഞാൽ ശ്രദ്ധ മോദിയിലേക്ക്
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പ്രധാന ആകർഷണം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ. 2000ത്തിനു ശേഷം ആദ്യമായൊരു സിറ്റിംഗ് യുഎസ് പ്രസിഡന്റ് ഉച്ചകോടിക്കെത്തുന്നു എന്നതു മാത്രമല്ല ഇതിനു കാരണം, ട്രംപിനെതിരായ പ്രതിഷേധ പ്രകടനങ്ങളും വ്യാപകമാണ്.
എന്നാൽ, ട്രംപ് കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന സാന്നിധ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. പല കാര്യങ്ങളിലും ട്രംപിനോട് ഉപമിക്കപ്പെടുന്നുണ്ടെങ്കിലും മോദിക്കെതിരേ കാര്യമായ പ്രതിഷേധ പ്രകടനങ്ങളൊന്നും യൂറോപ്പിൽ ഇപ്പോൾ പ്രതീക്ഷിക്കാനാവില്ല.
ട്രംപിന്റെ സാന്നിധ്യം അനിവാര്യം: ഇക്കണോമിക് ഫോറം സ്ഥാപകൻ
വേൾഡ് ഇക്കണോമിക് ഫോറത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യം അനിവാര്യമെന്ന് ഫോറത്തിന്റെ സ്ഥാപകനും എക്സിക്യൂട്ടിവ് ചെയർമാനുമായ ക്ലോസ് ഷ്വാബ്. ആഗോള സംവിധാനങ്ങൾ തകർച്ചയുടെ വക്കിലാണ്, അതിനുള്ള രക്ഷ നമ്മുടെ കൈകളിലും, അദ്ദേഹം ജനീവയിൽ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ, ഇത്തരം തകർച്ചകളുടെ ആക്കം കൂട്ടി എന്നു പഴി കേൾക്കുന്ന ട്രംപ് തന്നെ ഇത്തവണത്തെ ഇക്കണോമിക് ഫോറത്തിന്റെ മുഖ്യ ആകർഷണമാകുന്നു എന്നതാണ് വിരോധാഭാസം. ഒരു വർഷം മുൻപ് ചുമതലയേറ്റതു മുതൽ അമേരിക്ക ഫസ്റ്റ് അജൻഡ മുൻനിർത്തിയാണ് ട്രംപിന്റെ പ്രവർത്തനങ്ങൾ. വേൾഡ് ഇക്കണോമിക് ഫോറം മുന്നോട്ടു വയ്ക്കുന്ന ആഗോളീകരണ സിദ്ധാന്തങ്ങൾക്കു കടകവിരുദ്ധമാണ് ഈ നയം. ഉച്ചകോടി ഈ മാസം 26 ന് സമാപിക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ