ഓട്ടിസം ബോധവത്കരണവുമായി മുവായ് തായ് റിംഗിൽ ഒരു മലയാളി യുവാവ്
Tuesday, January 30, 2018 11:59 PM IST
മെൽബണ്‍: കുട്ടികളിൽ കണ്ടുവരുന്ന ഓട്ടിസം എന്ന രോഗാവസ്ഥയെ എത്രയും നേരത്തെ തന്നെ രോഗനിർണയം നടത്തി കണ്ടെത്തുകയും അതനുസരിച്ച് കഴിയുന്നതും വേഗം ഇന്‍റർവെൻഷൻ തെറാപ്പികൾ തുടങ്ങേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റി മാതാപിതാക്കളെയും സാധാരണ ജനങ്ങളെയും ബോധവത്കരിക്കുക എന്ന ഉദ്ദേശവുമായി തായ് കിക്ക് ബോക്സിംഗ് റിംഗിൽ ആദ്യമായി മത്സരിക്കുവാനിറങ്ങുകയാണ് മെൽബണ്‍ മലയാളിയായ പ്രദീപ് രാജ്.

വളരെ ചെറുപ്പത്തിൽ തന്നെ ഇന്‍റർവെൻഷണ്‍ തെറാപ്പികൾ ലഭ്യമാകുന്ന കുട്ടികളിൽ നല്ലൊരു ശതമാനവും പിൽക്കാലത്ത് ഫംഗ്ഷണലും ഇൻഡിപെൻഡന്‍റും ആയി മാറുമെന്നാണ് ഗവേഷണങ്ങളിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. അതിനാൽ കുട്ടികളിൽ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങൾ കാണുന്പോൾ അതിനെ അവഗണിക്കാതെ എത്രയും പെട്ടെന്നു രോഗം നിർണയിക്കാനും അതുവഴി Early Intervention കുട്ടിക്ക് പ്രാപ്യമാക്കുവാനും വേണ്ടി മാതാപിതാക്കളെ ബോധവത്കരിക്കുകയുമാണ് കിക്ക് ബോക്സിംഗ് മത്സരത്തിലൂടെ പ്രദീപ് ലക്ഷ്യമിടുന്നത്.

മെൽബണിൽ ബർക്ക് സ്ട്രീറ്റിലുള്ള ഡൈനമൈറ്റ് മുവായ് തായി ജിമ്മാണ് മത്സരം സംഘടിപ്പിക്കുന്നത്. ബോധവത്കരണ പരിപാടിയുടെ ഭാഗമായി സോഷ്യൽ മീഡിയ വഴിയും റേഡിയോ ഇന്‍റർവ്യൂ വഴിയും തന്‍റെ ഓഫീസിൽ മുവായ് തായ് ഡെമോ സംഘടിപ്പിക്കുന്നതു വഴിയും നോട്ടീസ് വിതരണം നടത്തുന്നതു വഴിയും തന്നാൽ കഴിയുന്ന വിധം പ്രയത്നക്കിന്നുണ്ടെന്നാണ് പ്രദീപ് പറഞ്ഞത്.

ലാട്രോബ് യൂണിവേഴ്സിറ്റിയുടെ ഓൾഗ ടെന്നിസണ്‍ ഓട്ടിസം റിസർച്ച് സെന്‍ററിനു വേണ്ടിയാണ് പ്രദീപ് ബോധവത്കരണവും ധനശേഖരണവും നടത്തുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന തുക മുഴുവനും ഓൾഗ ടെന്നിസണ്‍ സെന്‍ററിന്‍റെ ഓട്ടിസം റിസർച്ചിനുവേണ്ടി സംഭാവന ചെയ്യും. സംഭാവനകൾ സ്വീകരിക്കുന്നതിനായി പ്രദീപ് ഒരു Go Fund Me പേജും ഉണ്ടാക്കിയിട്ടുണ്ട്.