ജർമൻ മലയാളികൾക്കഭിമാനമായി ജോസ് പുന്നാംപറന്പിലിനു സാഹിത്യ അക്കാദമി പുരസ്കാരം
Thursday, February 22, 2018 1:11 AM IST
തിരുവനന്തപുരം: യൂറോപ്പിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ജർമൻ മലയാളിയുമായ ജോസ് പുന്നാംപറന്പിൽ മലയാള ഭാഷക്കു നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് 2016 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

1986 ൽ ജർമനിയിൽ നടന്ന ലോക മലയാള സമ്മേളനം മുതൽ മലയാള ഭാഷയെ വിദേശങ്ങളിൽ പുഷ്ടിപ്പെടുത്താൻ പുന്നാംപറന്പിൽ നടത്തിയ ശ്രമത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് 2015 ഒക്ടോബർ ഒൻപതിന് ജർമനിയിലെ പുരാതന യൂണിവേഴ്സിറ്റിയായ ട്യൂബിംഗൻ യൂണിവേഴ്സിറ്റിയിൽ ഒരു മലയാളം ചെയർ (ഗുണ്ടർ ചെയർ) സ്ഥാപിതമായത്.

എണ്‍പത്തിയൊന്നിന്‍റെ നിറവിൽ നിൽക്കുന്ന ജോസ് പുന്നാംപറന്പിൽ ജർമനിയിലെ ആദ്യകാല കുടിയേറ്റക്കാരൻ എന്നതിലുപരി ജർമനിയിലെ മലയാളികളുടെ വഴികാട്ടിയായി നാളിതുവരെ നടത്തിയ പരിശ്രമങ്ങൾ വിസ്മരിക്കാനാവില്ല. കൊളോണ്‍ കാരിത്താസിന്‍റെ ലേബലിൽ ജർമനിയിൽ നിന്നും ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന മൈനെ വേൽറ്റ്(എന്‍റെ ലോകം) മാസികയുടെ മുഖ്യപത്രാധിപർ കൂടിയാണ് പുന്നാംപറന്പിൽ.

1966 ൽ ജർമനിയിൽ എത്തിയതുമുതൽ അധ്യാപകൻ, ലക്ചറർ, പത്രപ്രവർത്തകൻ, ക്ലറിക്കൽ അഡ്വൈസർ, ഡിപ്പാർട്ട്മെന്‍റ് ഹെഡ്, വകുപ്പ് തലവൻ, എഡിറ്റർ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോസ് പുന്നാംപറന്പിൽ ഇത്രയും കാലത്തെ അനുവഭങ്ങളുടെ ഉൾക്കാഴ്ചകളും തിരിച്ചറിവുകളും മറ്റുള്ളവരുമായി പങ്കുവച്ചും സമൃദ്ധിയിൽ ഒറ്റയ്ക്ക് എന്ന പുസ്തക രചനയിലൂടെ വിശകലനം ചെയ്തിരിക്കുന്ന നേർക്കാഴ്ചകൾ അദ്ദേഹത്തിന്‍റെ പ്രവാസ ജീവിതത്തിന്‍റെ ആകെത്തുകയാണ്. ജർമനിയിൽ 1960 മുതൽ കുടിയേറിയ മലയാളി നഴ്സുമാരുടെ അന്നത്തെ ജീവിതത്തിന്‍റെ നേർക്കാഴ്ചകളും പിന്നീട് അവർ ജർമനിയിൽ മുഖ്യധാരയിലേയ്ക്ക് എത്തിയതും കോർത്തിണക്കി 2014 ൽ ട്രാൻസ്ലേറ്റഡ് ലൈവ്സ് എന്ന പേരിൽ ഒരു ഡോക്കുമെന്‍ററിയും തയാറാക്കാൻ സാധിച്ചത് പുന്നാംപറന്പിലിന്‍റെ മറ്റൊരു നേട്ടത്തിന്‍റെ വിശേഷണമാണ്.

നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനുഭവകർമങ്ങളുടെ വ്യാപ്തി അടിസ്ഥാനമാക്കി ഏറ്റവും പ്രധാനപ്പെട്ട ലേഖനങ്ങൾ, അഭിമുഖങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്‍റെ നൈപുണ്യം ഒന്നു വേറെതന്നെയാണ്. ഇന്തോ ജർമൻ ബന്ധം മെച്ചപ്പെടുത്തുന്നതിനും ലോകത്തെ ഏറ്റവും മികച്ച സ്ഥലമാക്കി കേരളത്തെയും ജർമനിയെയും മാറ്റുന്നതിനും ജോസ് എഴുതിയ ഗ്രന്ഥങ്ങൾ ഏറെ പ്രശംസയർഹിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മലയാള എഴുത്തുകാരുടെ പ്രത്യേകിച്ച് സഖറിയ, സച്ചിതാനന്ദൻ തുടങ്ങിയവരുടെ കവിതകളും നോവലുകളും മൊഴിമാറ്റം നടത്തി കവിതകളും ജർമനിയിലെ സാഹിത്യപ്രേമികൾക്ക് പരിചയപ്പെടുത്തിയതിന്‍റെ നേട്ടവും ജോസ് പുന്നാംപറന്പിലിനു മാത്രം സ്വന്തമാണ്.ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ്) ന്‍റെ 2016 ലെ സാഹിത്യപുരസ്കാരവും ജോസ് പുന്നാംപറന്പിലിന് ലഭിച്ചിരുന്നു.

ഇരിങ്ങാലക്കുടയിലെ എടക്കുളം ഗ്രാമത്തിൽ 1936 മേയ് 10 ന് ജനിച്ച ജോസ് പുന്നാംപറന്പിൽ ജർമൻ മലയാളികളുടെ വിശേഷണത്തിൽ പറഞ്ഞാൽ പുന്നാംപറന്പിൽ ജോസേട്ടൻ, മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയാണ് ജർമനിയിൽ കുടിയേറുന്നത്. സാമൂഹ്യപ്രവർത്തനത്തിലും പത്രപ്രവർത്തനത്തിലും പരിശീലനം നേടിയിരുന്ന കാലത്ത് മുംബെയിൽ സർക്കാർ ഉദ്യോഗസ്ഥനായും കോളജ് അധ്യാപകനായും ജോലി ചെയ്തു. ഫ്രീലാൻസ് ജേർണലിസ്റ്റായി ജർമനിയിൽ അഞ്ചുവർഷം ജോലി നോക്കി. കഴിഞ്ഞ 16 വർഷമായി ഇന്തോ ജർമൻ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങൾ ജർമൻ ഭാഷയിലും രണ്ടു പുസ്തകങ്ങൾ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബോണ്‍ നഗരത്തിനടുത്ത് ഉങ്കലിലാണ് താമസം. ശോശാമ്മയാണ് ഭാര്യ. മക്കൾ: നിഷ (ജേർണലിസ്റ്റ്), അശോക്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ