ദൈവത്തിന്‍റെ സ്വപ്നം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിൽ നടക്കാൻ എല്ലാവരും സഹകരിക്കണം: മാർ ജോസഫ് സ്രാന്പിക്കൽ
Tuesday, March 20, 2018 11:32 PM IST
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയെക്കുറിച്ചു ദൈവത്തിന് വ്യക്തമായ പദ്ധതികളുണ്ടെന്നും ആ പദ്ധതികളോട് വി. യൗസേപ്പിതാവിനെപ്പോലെ സഹകരിക്കാൻ സഭാ മക്കളെല്ലാവരും തയാറാകണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ.

വി.യൗസേപ്പിതാവിന്‍റെ മരണത്തിരുനാൾ ദിവസമായ തിങ്കളാഴ്ച പ്രസ്റ്റണ്‍ സെന്‍റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ ഒത്തുകൂടിയ വിശ്വാസ സമൂഹത്തോട് ദിവ്യബലിമധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിൽ വരുന്ന ഒരു വർഷത്തേക്ക് തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കാനുള്ള മൂറോൻ (വി. തൈലം) കൂദാശയ്ക്കും വൈദിക വിശ്വാസപ്രതിനിധികളുടെ സമ്മേളനത്തിനുമായാണ് തിങ്കളാഴ്ച വിശ്വാസസമൂഹം പ്രസ്റ്റണ്‍ കത്തീഡ്രലിൽ ഒത്തുകൂടിയത്.

രാവിലെ ദിവ്യബലിയ്ക്കുമുന്പായി കത്തീഡ്രൽ വികാരി റവ. ഡോ. മാത്യു ചുരപൊയ്കയിൽ എല്ലാവർക്കും സ്വാഗതമാശംസിച്ചു. ദിവ്യബലിമധ്യേ പ്രധാന കാർമികനായിരുന്ന മാർ ജോസഫ് സ്രാന്പിക്കൽ മൂറോൻ കൂദാശകർമ്മം നടത്തി. കത്തോലിക്കാ തിരുസഭയുടെ പാരന്പര്യമനുസരിച്ചു ഓരോ രൂപതയുടെയും മെത്രാനാണ് ഈ കൂദാശകർമ്മം നിർവഹിക്കേണ്ടത്. മനുഷ്യത്തെ അഭിഷേകം ചെയ്യുന്ന ദൈവത്വത്തിന്‍റെ സാന്നിധ്യമാണ് ഈ വി. തൈലത്തിൽ സഭാ മക്കൾ അനുഭവിക്കുന്നതെന്ന് വചനസന്ദേശത്തിൽ ബിഷപ്പ് അനുസ്മരിച്ചു. ദൈവം തിരുമനസാകുന്നെങ്കിൽ ഈ അഭിഷേകതൈലത്താൽ നിരവധി കുഞ്ഞങ്ങളും പുതിയ ദേവാലയങ്ങളും അഭിഷേകം ചെയ്യപ്പെടാൻ ഇടയാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വി. കുർബാനയുടെ സമാപനത്തിൽ വി. യൗസേപ്പിതാവിനോടുള്ള തിരുനാൾ ലദീഞ്ഞ് പ്രാർത്ഥന നടന്നു. കത്തീഡ്രൽ ദേവാലയത്തിൽ പ്രതിഷ്ഠിച്ച ഭാരതത്തിലെ പ്രഥമ രക്തസാക്ഷിണിയായ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ തിരുശേഷിപ്പും വി. യൗസേപ്പിതാവിന്‍റെ തിരസ്വരൂപവും ധൂപാർച്ചന നടത്തി. തിരുകർമ്മങ്ങളുടെ സമാപനത്തിൽ സഭാസമൂഹത്തെ പ്രതിനിധീകരിച്ചു പ്രോട്ടോ സിഞ്ചെല്ലൂസ്(മുഖ്യ വികാരി ജനറാൾ), റവ. ഡോ. തോമസ് പാറയടിയിൽ എംഎസ്ടി അഭി. പിതാവിന് തിരുനാൾ മംഗളങ്ങൾ നേർന്നു സംസാരിച്ചു.

ഉച്ചകഴിഞ്ഞു നടന്ന വൈദിക സമ്മേളനത്തിൽ രൂപതയുടെ വളർച്ചയിലെ പ്രധാന നാഴികകല്ലായ മിഷൻ/ പാരിഷ് സെന്‍ററുകളെക്കുറിച്ചുള്ള ആശയാവിഷ്കാരം നടത്തി. പാസ്റ്ററൽ കോർഡിനേറ്റർ റവ. ഫാ. ടോണി പഴയകുളം സിഎസ്ടിയാണ് അവതരിപ്പിച്ചത്. വൈദികസമിതിയുടെ മുന്പിൽ നടന്ന അവതരണത്തിനും ചർച്ചകൾക്കുംശേഷം ഇത് വൈദിക-അൽമായ സംയുക്ത പ്രതിനിധി അംഗങ്ങളുടെ മുന്പിലും അവതരിപ്പിക്കപ്പെട്ടു. ഭാവിയിൽ പ്രാവർത്തികമാക്കാനുദേശിക്കുന്ന മിഷൻ, പാരിഷ് ആശയപ്രകാരം ഇപ്പോഴുള്ള 173 വി. കുർബാന സെന്‍ററുകളും 61 സീറോ മലബാർ മിഷൻ സെന്‍ററുകളും 15 സീറോ മലബാർ ക്നാനായ സെന്‍ററുകളും ഉൾപ്പെടെ രൂപതയുടെ 76 മിഷൻ സെന്‍ററുകളായി പുന:ക്രമീകരിക്കപ്പെടും.

ഭാരതത്തിനുപുറത്തുള്ള മറ്റു സീറോ മലബാർ രൂപതകളിൽ വളരെ വിജയപ്രദമായും വിശ്വാസികൾക്കു സഹായകരമായും രൂപീകരിച്ചിട്ടുള്ള ഇത്തരം മിഷൻ വി. കുർബാന കേന്ദ്രങ്ങൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ വിശ്വാസസമൂഹത്തിനും ഏറെ പ്രയോജനകരമാകുമെന്ന് മാർ സ്രാന്പിക്കൽ പ്രത്യാശ പ്രകടിപ്പിച്ചു. ഓരോ മിഷൻ, പാരീഷ് കേന്ദ്രങ്ങൾക്കും നേതൃത്വം നൽകുന്ന വൈദികരെയും മാർ സ്രാന്പിക്കൽ നിയമിച്ചു.

തിരുകർമ്മങ്ങൾക്ക് മാർ സ്രാന്പിക്കലിനോടൊപ്പം വികാരി ജനറാൾമാരായ റവ. ഡോ. തോമസ് പാറയടിയിൽ എംഎസ്ടി, റാവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, റവ. ഫാ. മാത്യു ചൂരപൊയ്കയിൽ, രൂപതാ ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററൽ കോർഡിനേറ്റർ റവ. ഫാ. ടോണി പഴയകുളം സിഎസ്ടി, സെക്രട്ടറി റവ. ഫാ. ഫാൻസ്വാപത്തിൽ തുടങ്ങിയവരും രൂപതയുടെ വിവിധ വി. കുർബാനകേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ. ഡീക്കന്മാർ, സിസ്റ്റേഴ്സ്, വൈദിക വിദ്യാർത്ഥികൾ, ഓരോ വി.കുർബാന സെന്‍ററുകളിൽ നിന്നുമുള്ള കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ, മതാധ്യപകർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സാക്ഷ്യം വഹിച്ചു. രൂപതാ ഗായകസംഘത്തിനു നേതൃത്വം നൽകുന്ന റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുകർമ്മങ്ങളെ ഭക്തിസാന്ദ്രമാക്കി.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്