ഫ്രാൻസിന്‍റെ കുടിയേറ്റ നയത്തിനെതിരേ മനുഷ്യാവകാശ സംഘടനകൾ
Saturday, April 21, 2018 8:11 PM IST
പാരീസ്: ഫ്രാൻസിലെ വിവാദ കുടിയേറ്റ നയം പാർലമെന്‍റ് ചർച്ച ചെയ്യുന്നതിനിടെ പാർലമെന്‍റ് മന്ദിരത്തിനു പുറത്ത് മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധ പ്രകടനം. അഭയാർഥികളുടെ അവകാശങ്ങൾ വെട്ടിക്കുറിച്ച് അവരെ ശിക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് നയ ഭേദഗതികളെന്ന് അവർ ആരോപിക്കുന്നു.

അതേസമയം യഥാർഥ അഭയാർഥികളെ തിരിച്ചറിഞ്ഞ് ഫലപ്രദമായി പുനരധിവസിപ്പിക്കുന്നതിനും അല്ലാത്തവരെ നാടുകടത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന തരത്തിലുള്ള പരിഷ്കരണങ്ങളാണ് നടപ്പാക്കുന്നതെന്ന് ഫ്രഞ്ച് സർക്കാർ അവകാശപ്പെടുന്നു.

എന്നാൽ, അഭാർഥിത്വത്തിന് അപേക്ഷിക്കാനുള്ള സമയം കുറയ്ക്കുന്നത് പലരുടെയും അവസരം നഷ്ടപ്പെടുത്തുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. അപേക്ഷ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകുന്നതിന് അനുവദിച്ചിരുന്ന സമയ പരിധിയും കുറയ്ക്കാനാണ് നിർദേശം.

അപ്പീൽ നൽകുന്നവരുടെ നാടുകടത്തൽ നീട്ടിവയ്ക്കുന്ന സംവിധാനവും ഇല്ലാതാകും. അഭയാർഥികളെ തടവിൽ വയ്ക്കാനുള്ള സമയദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമാക്കാനും ബിൽ നിർദേശിക്കുന്നു. കുട്ടികളായ അഭയാർഥികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ബില്ലിൽ പറയുന്നില്ലതാനും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ