ജർമനിയിലെ ജൂതർ തൊപ്പി വയ്ക്കരുതെന്ന് നിർദേശം
Wednesday, April 25, 2018 9:30 PM IST
ബർലിൻ: ജർമനിയിൽ താമസിക്കുന്ന ജൂത വിഭാഗത്തിൽപ്പെട്ടവർ പരന്പരാഗത രീതിയിലുള്ള തൊപ്പി ധരിക്കരുതെന്ന് സമുദായ നേതാവ് ജോസഫ് ഷൂസ്റ്റർ ആവശ്യപ്പെട്ടു. ബർലിൻ പബ്ലിക് റേഡിയോയിലൂടെയാണ് സെൻട്രൽ കൗണ്‍സിൽ ഓഫ് ജ്യൂസ് ഇൻ ജർമനി പ്രസിഡന്‍റിന്‍റെ ആഹ്വാനം.

കഴിഞ്ഞ ആഴ്ച തൊപ്പി ധരിച്ച രണ്ട് ജൂത യുവാക്കൾ ബർലിനിൽ ആക്രമിക്കപ്പെട്ടിരുന്നു. രാജ്യത്ത് ജൂത വിരുദ്ധ ആക്രമണങ്ങൾ വർധിച്ചു വരുന്നതായി ചാൻസലർ ആംഗല മെർക്കലും സമ്മതിച്ചിട്ടുള്ളതാണ്. പോലീസിന്‍റെ കണക്കുകളും ഇതു ശരിവയ്ക്കുന്നു.

ജർമൻ സ്കൂളുകളിൽ പോലും ജൂത കുട്ടികൾ അവഹേളിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് ഷൂസ്റ്ററുടെ തൊപ്പിവിരുദ്ധ ആഹ്വാനം.

അതേസമയം, ഇത്തരം പ്രവണതകളെ പ്രതിരോധിക്കാൻ സാധിച്ചില്ലെങ്കിൽ ജർമൻ ജനാധിപത്യം അപകടത്തിലാകുമെന്നും ഷൂസ്റ്റർ മുന്നറിയിപ്പു നൽകി. ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത് ജൂത വിരുദ്ധത മാത്രമല്ലെന്നും വംശീയതയും കുടിയേറ്റവിരുദ്ധതയും കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ