ആല്‍ബനിയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷം
Wednesday, June 20, 2018 12:35 PM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): വ്രതശുദ്ധിയുടെ മുപ്പതു രാപ്പകലുകള്‍ കഴിഞ്ഞ് നിഷ്‌കളങ്കമായ മനസുമായി ലോക മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചപ്പോള്‍ ആല്‍ബനിയിലെയും പരിസര പ്രദേശങ്ങളിലേയും ഇസ്ലാം മത വിശ്വാസികളും ഈദ് ആഘോഷിച്ചു. ഇന്ത്യയിലും, പാക്കിസ്താനിലും, ഗള്‍ഫ് രാജ്യങ്ങളിലും, യൂറോപ്പ്അമേരിക്ക എന്നിവിടങ്ങളിലും ഒരേ ദിവസമായിരുന്നു ഈ വര്‍ഷത്തെ ഈദ് ആഘോഷം എന്ന പ്രത്യേകതയുമുണ്ട്.

ജൂണ്‍ 15-നു വെള്ളിയാഴ്ചയായിരുന്നു ആഘോഷം. ലേഥമിലെ അല്‍ഹിദായ മസ്ജിദില്‍ രാവിലെ 7:30ന് തക്ബീര്‍ ആരംഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം രണ്ടായിരത്തോളം വിശ്വാസികളാണ് പെരുന്നാള്‍ നമസ്‌ക്കാരത്തിനും തുടര്‍ന്നുള്ള ആഘോഷച്ചടങ്ങുകള്‍ക്കുമായി അല്‍ഹിദായ മസ്ജിദില്‍ എത്തിയത്.

ഈദുല്‍ ഫിത്വറിന്റെ പ്രധാന കര്‍മ്മമായ ഫിത്വര്‍ സക്കാത്ത് നമസ്‌ക്കാരത്തിനു മുന്‍പു തന്നെ എല്ലാവരും പൂര്‍ത്തിയാക്കിയിരുന്നു. ഫിത്വര്‍ സക്കാത്ത് നല്‍കുവാന്‍ പള്ളിയ്ക്കകത്ത് പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവിച്ചിരിക്കുന്ന, സമ്പത്തുള്ള എല്ലാവരും റമദാന്‍ മാസത്തില്‍ ദാനം ചെയ്യണമെന്നതു നിര്‍ബന്ധമാക്കിയതാണു ഫിത്വര്‍ സക്കാത്ത്. സക്കാത്തിലൂടെ സമ്പത്ത് ശുദ്ധീകരിച്ച വിശ്വാസി ഫിത്വര്‍ സക്കാത്ത് കൂടി നല്‍കി കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തിയാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നതു കൂടിയാണു ഫിത്വര്‍ സക്കാത്തിലൂടെ നല്‍കുന്ന സന്ദേശം. അതു തന്നെയാണ് ഈ ആഘോഷത്തിന്റെ മഹത്വവും. നന്നാകാനും ഒന്നാകാനും സാധിക്കണം. ഒന്നായി നന്നാകാനും കഴിയണം. ശാരീരികമായ സന്തോഷം മാത്രം ആശിക്കാതെ ആത്മീയമായ ആനന്ദത്തിന് പ്രാധാന്യം കൊടുക്കുന്നതും ഭൗതിക സന്തോഷപ്രകടനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതാണ് ഈദുല്‍ ഫിത്വറിന്റെ പ്രത്യേകത. 30 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തില്‍ സംഭവിച്ചേക്കാവുന്ന ചെറിയ വീഴ്ചകള്‍ ഫിത്വര്‍ സകാത്തിലൂടെ പരിഹരിക്കപ്പെടുന്നു എന്നാണ് ഇസ്ലാം മതവിശ്വാസം. പെരുന്നാള്‍ ദിനത്തിലെ ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പാദ്യത്തില്‍ ബാക്കിയുള്ള എല്ലാവരും ഫിത്വര്‍ സക്കാത്ത് കൊടുക്കണമെന്ന് നിര്‍ബ്ബന്ധമാണ്.

സ്ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും പെരുന്നാള്‍ നമസ്‌ക്കാരത്തിന് എത്തിയിരുന്നു. ദൈവ മഹത്വമോതുന്ന തക്ബീര്‍ ധ്വനികള്‍കൊണ്ട് പള്ളിയങ്കണം മുഴങ്ങി. ഇമാം ജാഫര്‍ സെബ്ഖൗഇയുടെ കാര്‍മികത്വത്തില്‍ കൃത്യം 8:15ന് പെരുന്നാള്‍ നമസ്‌ക്കാരം തുടങ്ങി. ആഘോഷത്തിന്റെ ഭാഗമായി എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്തും, ആശ്ലേഷിച്ചും പെരുന്നാളിന്റെ സന്തോഷം പങ്കുവച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ