കുടിയേറ്റക്കാരുടെ മക്കളെ സംരക്ഷണ കേന്ദ്രങ്ങളിലാക്കുന്ന ട്രംപിന്റെ വിവാദനയം പിൻവലിച്ചു
Friday, June 22, 2018 12:39 AM IST
വാഷിംഗ്ടൺ ഡിസി ∙ അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ അവർക്കൊപ്പം എത്തിച്ചേർന്ന കുട്ടികളെ മാതാപിതാക്കളിൽ നിന്നും അകറ്റി ഡിറ്റൻഷൻ സെന്ററുകളിലും ജയിലിലും പാർപ്പിക്കുന്നതിന് വിരാമമിട്ടുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. വൈസ് പ്രസിഡന്‍റ മൈക്ക് പെൻസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റീൻ നീൽസൺ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവയ്ക്കൽ.

നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളുമാണ് ഇങ്ങനെ ഒരു സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്വം മുൻ ഭരണ നേതൃത്വങ്ങൾക്കാണെന്നു ട്രംപ് പറഞ്ഞു. അമേരിക്കൻ അതിർത്തി കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള നിയമ നിർമാണം നടത്തണമെന്നും അതിന് ഗവൺമെന്റ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അനധികൃതമായി അമേരിക്കയിൽ പ്രവേശിക്കുന്നവരെ (മാതാപിതാക്കളേയും കുട്ടികളേയും) ഒരുമിച്ചു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇമ്മിഗ്രേഷൻ വിഷയത്തിൽ സീറോ ടോളറ‍ൻസ് പോളിസിയായിരിക്കും ഗവൺമെന്റ് സ്വീകരിക്കുകയെന്നും ട്രംപ് പറഞ്ഞു.

ഹൃദയമുള്ള ഒരാൾക്കും മാതാപിതാക്കളിൽ നിന്നും കുട്ടികളെ അകറ്റുന്നത് കണ്ടു നിൽക്കാനാവില്ലെന്നും ഇമ്മിഗ്രേഷൻ നയത്തിൽ സമൂല മാറ്റം വരുത്തുന്ന നിയമം ഉടനെ കോൺഗ്രസിൽ അവതരിപ്പിക്കുമെന്നുംട്രംപ് പറഞ്ഞു.

റിപ്പോർട്ട് : പി. പി. ചെറിയാൻ