വിശ്വാസദീപ്തിയിൽ മുങ്ങി കോണ്‍ഫറൻസ് രണ്ടാം ദിനം
Friday, July 20, 2018 9:59 PM IST
കലഹാരി കണ്‍വൻഷൻ സെന്‍റർ (പെൻസിൽവേനിയ): ആത്മീയ അഭിവൃദ്ധിയും മാനസികോല്ലാസവും ലക്ഷ്യമായ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസ് രണ്ടാം ദിനം വിശ്വാസപ്രഭയിൽ മുഴുകി.

രാത്രിപ്രാർഥനയോടെയായിരുന്നു വ്യാഴാഴ്ച പരിപാടികൾക്കു തുടക്കമിട്ടത്. വെരി. റവ. പൗലോ സ് ആദായി കോർ എപ്പിസ്കോപ്പ ധ്യാനപ്രസംഗം നടത്തി. മുതിർന്നവർക്കായി റവ. ഡോ. ജേക്കബ് കുര്യനും കുട്ടികൾക്കായി ഫാ.വിജയ് തോമസ്, അമൽ പുന്നൂസ് എന്നിവരും ചിന്താവിഷയത്തിലൂന്നി സംസാരിച്ചു. തുടർന്നു നടന്ന സൂപ്പർസെഷനുകൾക്ക് റവ.ഡോ.ജേക്കബ് കുര്യൻ, ഫാ.ജേക്ക് കുര്യൻ, ഫാ. മാത്യു ടി. മാത്യു, ഡോ. അന്ന കുര്യാക്കോസ്, ഡീക്കൻ ഗീവർഗീസ് കോശി തുടങ്ങിയവർ നേതൃത്വം നൽകി.

ഫാമിലി കോണ്‍ഫറൻസ് രണ്ടാം ദിവസം ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരന്പരയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രധാന പ്രാസംഗികൻ റവ.ഡോ. ജേക്കബ് കുര്യൻ വിശ്വാസികളെ പുതിയ ഒരു ആത്മീയ ഉണർവിലേക്കു നയിച്ചു. ആത്മീയതയുടെ ആഘോഷമായ കോണ്‍ഫറൻസ് എല്ലാവർക്കും പ്രാർത്ഥനയുടെ അനുഭവം നൽകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ് തിരുമേനിയുടെ ആത്മീയ നേതൃത്വം ഐക്യത്തിന്‍റെ പുതുജീവൻ നൽകി മുന്നോട്ടു കൊണ്ടു പോകാൻ വർഷങ്ങളായി നടത്തുന്ന ശ്രമങ്ങൾ ഉന്നതിയുടെ നല്ല സാക്ഷ്യത്തിന്‍റെ മറ്റൊരു അധ്യായം ഇവിടെ തുറക്കുന്നതായി കാണുന്നുവെന്ന് അഭിപ്രായപ്പെട്ടു.
കോണ്‍ഫറൻസിൽ പങ്കെടുത്ത അനുഭവവും അന്നത്തെ ചിന്താവിഷയമായിരുന്നു. പരസ്പരം ഭാരങ്ങളെ ചുമക്കുക എന്ന വിഷയത്തെപ്പറ്റി ഓർക്കുകയും ചെയ്തു കൊണ്ട് ഇങ്ങനെ പറയുകയുണ്ടായി. സ്നേഹവും വെറുപ്പും മനുഷ്യജീവിതത്തിൽ ഒഴിച്ചു കൂടാൻ സാധിക്കാത്ത ഘടകങ്ങളാണ്. സ്വന്തം വീട്ടിൽ അന്യരാകുന്ന അനുഭവം, മക്കൾ തമ്മിൽ യോജിച്ചു പോകാൻ സാധിക്കാത്ത അനുഭവങ്ങൾ, ഇതൊക്കെയും നിത്യജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ധാരാളം ആൾക്കാർ വേദനിക്കുന്നുണ്ട്. ഇവിടെയും കഷ്ടതയും സഹനവും നാം കാണുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമുക്ക് ഒന്നേ ചിന്തിക്കാനുള്ളു. അത് ദൈവവചനമാണ്. കായിക്കുന്നതും കായിക്കാത്തതുമായ മരങ്ങളെപ്പറ്റി നമ്മെ ഓർമ്മിപ്പിച്ചതു പോലെ ഇതെല്ലാം വചനത്തിൽ തട്ടിയ, ഹൃദയത്തിൽ തട്ടിയ ചില ആവിഷ്ക്കാരങ്ങൾ ആയിരുന്നു. എന്‍റെ കർത്താവും എന്‍റെ ദൈവവുമായുള്ളോവെ എന്നു ക്രിസ്തു ശിഷ്യനായ തോമസ് ഏറ്റു പറഞ്ഞ വിശ്വാസ പ്രഖ്യാപനമാണ് ഭാരതസഭകൾ മാർത്തോമ്മൻ പാരന്പര്യത്തിനടിസ്ഥാനമായി കാണുന്നത്. അതു തന്നെയാണ് മാർത്തോമ്മൻ മാർഗവും. ക്രിസ്തുവിന്‍റെ ദൈവത്വം അംഗീകരിച്ച മാർത്തോമ്മയുടെ സാക്ഷ്യം തോമ്മ മാർഗമായി എന്നു റവ.ഡോ. ജേക്കബ് കുര്യൻ പ്രസ്താവിച്ചു.

മാർത്തോമ്മ പാരന്പര്യവും 21ാം നൂറ്റാണ്ടിലെ വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹം സംസാരിച്ചത്. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ക്രൈസ്തവ സഭ മാർത്തോമ്മൻ പാരന്പര്യം അവകാശപ്പെടുന്നത്. വൈവിധ്യമാർന്ന പാരന്പര്യവും ഭാഷയും സാംസ്കാരികതയും നിറഞ്ഞ ഭാരതത്തിൽ മാർത്തോമ്മ സുവിശേഷം അറിയിച്ചത് മുഖ്യമായും യഹൂദന്മാരുടെയും ദ്രാവിഡരുടെയും ബ്രാഹ്മണരുടെയും ഇടയിലാണ്.
അങ്ങനെ വൈവിധ്യമാർന്ന ഒരു ജനസമൂഹത്തെയാണ് ക്രിസ്തു മാർഗത്തിലേക്ക് വിളിച്ചു ചേർത്തത്. ആയതിനാൽ ബ്രാഹ്മണരെ മാത്രമല്ല, ഇതര ജാതിക്കാരെയും ക്രിസ്തു മാർഗത്തിലേക്കു തിരിച്ചു- ജേക്കബ് കുര്യൻ അച്ചൻ പ്രസ്താവിച്ചു.

വ്യക്തിത്വവും ആദർശവും ആത്മീയതയും സമന്വയിപ്പിച്ചവരിൽ ചുരുക്കം ചില വൈദികരിൽ ഒരാളാണ് റവ.ഡോ. ജേക്കബ് കുര്യൻ എന്നു അച്ചനെ സ്വാഗതം ചെയ്തു കൊണ്ട് കോണ്‍ഫറൻസ് കോർഡിനേറ്റർ റവ. ഡോ.വറുഗീസ് എം. ഡാനിയൽ പറഞ്ഞു.

ഉച്ചതിരിഞ്ഞ് കായികമത്സരങ്ങൾ നടന്നു. കായിക മത്സരങ്ങൾ അത്യന്തം വാശിയോടും വീറോടും കൂടി നടത്തപ്പെട്ടു. കായികമത്സരങ്ങൾക്ക് കോഓർഡിനേറ്റർ സജി താമരവേലിൽ നേതൃത്വം നൽകി. വൈദികരും അത്മായരും ഒത്തൊരുമിച്ചു വിവിധ ഇനങ്ങളിൽ മത്സരിച്ച് തങ്ങളുടെ കഴിവുകൾ തെളിയിച്ചു. ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിച്ച കായിക മത്സരങ്ങളിൽ താഴെ പറയുന്നവർ വിജയികളായി. ക്യാൻഡി പിക്കിംഗ് ജൂണിയർ വിഭാഗത്തിൽ ലിസി മാത്യു, ലൈല രാജു, ജോയ് രാജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ മൈക്കൽ ജോർജ്, എമ്മ മാത്യു, മരിയ ജോർജ് എന്നിവർ വിജയികളായി. ലെമണ്‍ ആൻഡ് സ്പൂണ്‍ മത്സരത്തിൽ റോസ്ലിൻ മാത്യു, സാറാമ്മ സ്കറിയ എന്നിവർ വിജയികളായി. സീനിയർ വിഭാഗത്തിൽ ജെറൈ ജോസ്, പോൾ ജോണ്‍, വിൻസണ്‍ മാത്യു എന്നിവർ സമ്മാനാർഹരായി.

മ്യൂസിക്കൽ ചെയർ മത്സരത്തിൽ വെരി. റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ ഒന്നാം സമ്മാനം നേടി. കുര്യൻ കെ. ഈപ്പൻ, ജോണ്‍ താമരവേലിൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. അത്മായർക്കു വേണ്ടിയുള്ള മത്സരത്തിൽ സാറാമ്മ സ്കറിയ, അജു തര്യൻ, സൂസൻ ജോസ് എന്നിവർ വിജയികളായി. ബോട്ടിൽ ഫില്ലിംഗ് ചലഞ്ച് ഒന്നാം സമ്മാനം ആലിസ് വറുഗീസ്, സൂസൻ ജോസ്, റോസ്ലിൻ മാത്യു എന്നിവർക്കാണ്. മറ്റു വിഭാഗത്തിൽ സോണി മാത്യു, ഷാജി വറുഗീസ്, വിൽസണ്‍ മാത്യു എന്നിവരും സമ്മാനാർഹരായി.

ബോൾ മത്സരത്തിൽ വിൻസണ്‍ മാത്യു, ജോസ് ലൂക്കോസ്, പ്രീതി ഷാജി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഷോട്ട്പുട്ടിൽ റവ.ഫാ. സണ്ണി ജോസഫ്, വിൻസണ്‍ മാത്യു, ജോസ് ലൂക്കോസ് എന്നിവർക്കായിരുന്നു സമ്മാനം. മറ്റൊരു വിഭാഗത്തിൽ റോസ്ലിൻ മാത്യു, ഷീന ജോസ്, ഷൈനി രാജു എന്നിവർ സമ്മാനങ്ങൾ നേടി. ടഗ് ഓഫ് വാർ ഒന്നാം സമ്മാനം സ്ത്രീകളുടെ വിഭാഗത്തിൽ ഷീന ജോസ് ആൻഡ് ടീം നേടിയപ്പോൾ പുരുഷന്മാർക്കുള്ള സമ്മാനം പോൾ കറുകപ്പള്ളിലും ടീമും സ്വന്തമാക്കി. കലഹാരി വാട്ടർ പാർക്കിലും കായിക ഇനങ്ങൾ ഏർപ്പെടുത്തിയിരുന്നു. റവ.ഡോ. വറുഗീസ് എം. ഡാനിയൽ ക്രിസ്ത്യൻ യോഗ ക്ലാസ്സെടുത്തു. കോണ്‍ഫറൻസ് കോർഡിനേറ്റർ റവ. ഡോ. വറുഗീസ് എം. ഡാനിയേൽ ക്രിസ്ത്യൻ യോഗ പഠിപ്പിച്ചത് ഏറെ പ്രയോജനകരമായി. ’ഞാൻ ലോകത്തിന്‍റെ വെളിച്ചമാകുന്നു’ എന്നു പറഞ്ഞ യേശുവിന്‍റെ വചനം മനസ്സിൽ ധ്യാനിച്ച് ശ്വാസം എടുക്കുന്പോൾ നമ്മുടെ ഉള്ളിലേക്ക് ദൈവത്തിന്‍റെ പ്രകാശം കടന്നു വരുകയും ശ്വാസം പുറത്തേക്ക് വിടുന്പോൾ നമ്മിലുള്ള എല്ലാ അശുദ്ധിയും പുറത്തേക്ക് പോവുകയും ചെയ്യുന്നു എന്നു വിശ്വസിച്ച് ഈ യോഗ ചെയ്യുന്നതിലൂടെ ഹൃദയം വിശുദ്ധിയിൽ സൂക്ഷിക്കാമെന്നതാണ് അച്ചന്‍റെ തത്ത്വം. യോഗയിലൂടെ മനസ്സിനെ ഏകാഗ്രമാക്കി എങ്ങനെ ശരീരം ഫിറ്റ് ആയി കാത്തു സൂക്ഷിക്കുകയും ദൈവത്തെ സ്തുതിച്ച് പ്രാർത്ഥിക്കുകയും ചെയ്യാം എന്ന് അച്ചൻ പഠിപ്പിച്ചു.

കുരുടന്‍റെ പ്രാർത്ഥനയായ യേശുവേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നേണമേ എന്ന പ്രാർത്ഥന, അതു പോലെ കുറിയേലായിസ്സോൻ എന്നീ പ്രാർത്ഥനകൾ ഉരുവിട്ടു കൊണ്ട് സാവധാനം ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക എന്ന അടിസ്ഥാന തത്വത്തിലൂന്നി പലതരം വ്യായാമങ്ങൾ അച്ചൻ കാണിച്ചു തരികയും എല്ലാവരെയും കൊണ്ടു ചെയ്യിപ്പിക്കുകയും ചെയ്തു. ഹിന്ദുയോഗയിലെ സൂര്യ നമസ്ക്കാരത്തെ അച്ചൻ യേശു നമസ്ക്കാരമാക്കി മാറ്റി പഠിപ്പിച്ചു.

ദിവസേനയുള്ള യോഗ പരിശീലനം ആസ്തമ, പുറം വേദന മുതലായ അസുഖങ്ങൾക്ക് വളരെ ഗുണകരാണെന്നു അച്ചൻ പറഞ്ഞു. തുടർന്നു ഫാ. ജോണ്‍ തോമസ് ധ്യാനപ്രസംഗം നടത്തി. മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക ജൂബിലി ആഘോഷങ്ങളെപ്പറ്റിയുള്ള വിവരണം കൗണ്‍സിൽ അംഗം ഡോ.ഫിലിപ്പ് ജോർജ് നൽകി. ഭദ്രാസന റിട്രീറ്റ് സെന്‍ററിനെപ്പറ്റിയുള്ള വീ ഡിയോ പ്രസന്‍റേഷൻ ജെയ്സണ്‍ തോമസ് നടത്തി. മാർ നിക്കോളോവോസ്, ഫാ. കെ.കെ. കുര്യാക്കോസ് എന്നിവരും പ്രസംഗിച്ചു. ഭദ്രാസന ഇടവകൾ അവതരിപ്പിച്ച പരിപാടികളോടെ കോണ്‍ഫറൻസ് രണ്ടാം ദിവസത്തെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട് : രാജൻ വാഴപ്പള്ളിൽ