ഗര്‍ഭിണിയായ ഭാര്യയേയും 2 പെണ്‍മക്കളേയും കൊലപ്പെടുത്തിയതായി ഭര്‍ത്താവിന്‍റെ കുറ്റസമ്മതം
Saturday, August 18, 2018 6:19 PM IST
കൊളറാഡൊ: ഓഗസ്റ്റ് 13 മുതല്‍ വീട്ടില്‍ നിന്നും അപ്രത്യക്ഷമായ 15 ആഴ്ച ഗര്‍ഭിണിയായ ഷാനന്‍ വാട്ട്‌സ് (34), മക്കളായ ബെല്ല (4), സെലിസ്റ്റ (3) എന്നിവരുടേതെന്ന് വിശ്വസിക്കുന്ന മൂന്ന് മൃതദേഹങ്ങള്‍ ഫ്രൊഡറിക്കി (കൊളറാഡൊ) ല്‍ നിന്നും നാല്‍പത് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഭര്‍ത്താവ് ക്രിസ് വാട്ട്‌സിന്‍റെ (33) ജോി സ്ഥലത്തിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തതായി പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഭാര്യയേയും കുട്ടികളേയും കാണാതായതിനുശേഷം ഭര്‍ത്താവ് ടിവിയിലൂടെ നടത്തിയ അഭ്യര്‍ഥനയില്‍ ഇവരെ ആരെങ്കിലും തടഞ്ഞുവച്ചിട്ടുണ്ടെങ്കില്‍ വിട്ടയയ്ക്കണമെന്ന് വികാര ഭരിതനായി അഭ്യര്‍ഥിച്ചിരുന്നു. ബുധനാഴ്ച മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ഭര്‍ത്താവ് ക്രിസ് കുറ്റ സമ്മതം നടത്തി. മൂവരേയും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് പോലീസിനു നല്‍കിയ മൊഴിയില്‍ ഭര്‍ത്താവ് ക്രിസ് വാട്ട്‌സ് പറയുന്നത്.

കൊളറാഡൊ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും എഫ് ബി ഐയും സംയുക്തമായാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. മൂന്ന് ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും തെളിവുകള്‍ നശിപ്പിക്കുവാന്‍ ശ്രമിച്ചതിനും കേസെടുത്ത് അറസ്റ്റ് ചെയ്ത് ജാമ്യം കിട്ടാത്തവിധം ഇയാളെ വെല്‍ഡ് കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

കൊലപാതകം സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട് : പി.പി. ചെറിയാൻ