ട്രംപിന്റെ ഭരണത്തിൽ നവയുഗം പിറവിയെടുക്കും: ഒബാമ
Wednesday, January 11, 2017 8:37 AM IST
ഷിക്കാഗോ: റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ അമേരിക്കൻ ജനാധിപത്യത്തിന്റെ നവയുഗ പിറവിക്ക് തുടക്കം കുറിക്കുമെന്ന് വിടവാങ്ങൽ സന്ദേശത്തിൽ പ്രസിഡന്റ് ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കൻ ജനാധിപത്യം വൻ ഭീഷിണി നേരിടുന്ന കാലഘട്ടമാണിത്. ഇതിനെതിരെ ജാഗരൂഗരാകേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തരും ഏറ്റെടുക്കുവാൻ സന്നദ്ധരാകണമെന്ന് അമ്പത് മിനിറ്റു നീണ്ടു നിന്ന വികാരോജ്വലമായ പ്രസംഗത്തിൽ ഒബാമ ഓർമിപ്പിച്ചു.

സാമ്പത്തിക വിവേചനം, വളർന്നു വരുന്ന വർഗീയത, ഭീകരാക്രമങ്ങളെക്കുറിച്ചുള്ള ഭയം തുടങ്ങിയ വിഷങ്ങൾ ജനാധിപത്യത്തിനു വൻ ഭീഷണിയാണ്. എട്ടു വർഷം തുടർച്ചയായി ലഭിച്ച ഭരണത്തിൽ ജനങ്ങളുടെ പിന്തുണയോടെ ഇതിനെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കുവാൻ കഴിഞ്ഞതായി ഒബാമ അവകാശപ്പെട്ടു. പൗരന്മാരുടെ സുരക്ഷിതത്വ ബോധം നഷ്‌ടപ്പെടുന്നുവെന്നത് ജനാധിപത്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണെന്ന് ഒബാമ മുന്നറിയിപ്പു നൽകി.

ജനാധിപത്യ സ്‌ഥാപനങ്ങൾ പുനർനിർമാണം നടത്തേണ്ട ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് ആപത്താണ്. രാഷ്ര്‌ടീയ പരിഗണനയോ, വർഗ–വർണപരിഗണനകളോ ജനാധിപത്യ സംരക്ഷണത്തിന് തടസമാകരുതെന്നും ഒബാമ ഓർമിപ്പിച്ചു.

ഒബാമ കെയർ ഇരുപത് മില്യൺ അൺ ഇൻഷ്വേർഡ് ജനങ്ങൾക്ക് പ്രയോജനകരമായെന്ന് സൂചിപ്പിക്കുന്നതിനും ഒബാമ മറന്നില്ല. ട്രംപ് ഭരണകൂടം ഇതിനെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുകയാണെന്നും പരോക്ഷമായി ഒബാമ കുറ്റപ്പെടുത്തി. ഏഴുവർഷത്തെ ഭരണത്തിനു ഊർജം പകരുന്നതിനു മിഷേലും വൈസ് പ്രസിഡന്റ് ബൈഡനും വഹിച്ച പങ്കിനെ മുക്‌തകണ്ഠം പ്രശംസിച്ചാണ് ഒബാമ പ്രസംഗം അവസാനിപ്പിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ