ക്രിസ്മസ്–പുതുവത്സ ആഘോഷത്തിന് വർണാഭമായ സമാപനം
Friday, January 13, 2017 5:08 AM IST
ന്യൂയോർക്ക്: ബ്രൂക്ക്ലിൻ, ക്യൂൻസ്, ലോങ് ഐലൻഡ് മേഖലയിലെ പത്തു മലങ്കര ഓർത്തഡോക്സ്*ഇടവകകൾ സംയുക്‌തമായി നടത്തിയ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസിന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്കു വർണാഭമായ സമാപനം. ജനുവരി എട്ടിന് ഗ്ലെൻഓക്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികൾ. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ വെരി.റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ ആമുഖ പ്രസംഗം നടത്തി. ക്രിസ്മസ് എന്നത് വെറുമൊരു ആഘോഷമായി കാണാതെ കാലിത്തൊഴുത്തിൽ പിറന്ന യേശു നമ്മെ ഓർമ്മിപ്പിക്കുന്നത് ക്രിസ്തീയ ജീവിതം യാതനയുടെയും എളിമയുടെയും ജീവിതമാണെന്നു മാർ നിക്കോളാവോസ് ക്രിസ്മസ് സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു. ക്രിസ്മസ് നക്ഷത്രത്തിനുള്ള പ്രാധാന്യം നമുക്ക് ഏവർക്കുമറിയാം. എന്നാൽ ലോക ചരിത്രത്തെ മാറ്റിമറിച്ച നക്ഷത്രം വഴികാട്ടിയിട്ടും, വിദ്വാന്മാർ ഇസ്രായേലിലെ രാജാവിനെയാണ് തേടിയത്. അതു കൊണ്ടുതന്നെ അവർ ചെന്നെത്തിയത് ജറുശലേമിലാണ്. രാജകൊട്ടാരമായിരുന്നു ലക്ഷ്യം. നാം, മനുഷ്യർ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയിട്ടു അതാണ് ദൈവഹിതമെന്ന് ആശ്വസിക്കാൻ ശ്രമിക്കും. നാം നമ്മുടേതായ രീതിയിലാണ് കാര്യങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുന്നത്. ദൈവം കാണിച്ചു തരുന്ന വഴിയെ പോകാതെ തോന്നിയ വഴിയെ പോകുമ്പോഴാണ് അടി പതറുന്നത്. അതു കൊണ്ടു നക്ഷത്രം കണ്ട്, ദൈവഹിതമറിഞ്ഞു ജീവിക്കാനും പ്രവർത്തിക്കാനും മാർ നിക്കോളോവോസ് ആഹ്വാനം ചെയ്തു.



ട്രഷറർ ജോൺ താമരവേലിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി തോമസ് വർഗീസ് നന്ദി പ്രകാശിപ്പിച്ചു. തോമസ് വറുഗീസ് (സജി) ആയിരുന്നു പ്രോഗ്രാം എം.സി.

പത്ത് ഓർത്തഡോക്സ് പള്ളികളിൽ നിന്നുമുള്ളവർ പങ്കെടുത്ത ആഘോഷങ്ങളിൽ ക്രിസ്മസിന്റെ തനിമ നിലനിർത്തിക്കൊണ്ടുള്ള പരിപാടികളാണ് ഉൾക്കൊള്ളിച്ചിരുന്നത്. കൗൺസിലിന്റെ എഴുപതു അംഗങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ക്വയർ. ഫാ. ജോൺ തോമസ് ഡയറക്ടറായ ക്വയറിന്റെ കോ ഓർഡിനേറ്റർമാരായി ജോൺ ജേക്കബും മേരി വറുഗീസും സേവനമനുഷ്ഠിച്ചു. ജോസഫ് പാപ്പൻ (റെജി–ഏയ്ഞ്ചൽ മെലഡീസ്) ക്വയർ മാസ്റ്റർ ആയിരുന്നു.

തോമസ് ജോൺ, മേരി ജോൺ എന്നിവരായിരുന്നു കലാപരിപാടികളിലെ കോ ഓർഡിനേറ്റർ. ഇവർ എം.സിമാരായും സേവനമനുഷ്ഠിച്ചു. ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറസിന്റെ രജിസ്ട്രേഷൻ കിക്കോഫും നടന്നു.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ