മകന്‍റെ ഘാതകന്‍റെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കൾ
Wednesday, March 22, 2017 5:57 AM IST
ഫോർട്ട് വർത്ത്: അമ്യൂസ്മെന്‍റ് സെന്‍ററിൽ നടന്ന കവർച്ചാ ശ്രമത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജോനാസ് ചെറി (28) യുടെ ഘാതകന്‍റെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കളുടെ അഭ്യർഥന.

ജോനാസിന്‍റെ ഒന്നാം വിവാഹ വാർഷികത്തിനൊരുങ്ങുന്നതിനിടയിലായിരുന്നു കൊലപാതകം. ഏപ്രിൽ 12 നാണ് ഈ കേസിൽ രണ്ട് പ്രതികളിൽ ഒരാളായ പോൾ സ്റ്റോറിയുടെ വധശിക്ഷ നടപ്പാക്കുവാൻ ഉത്തരവായിരിക്കുന്നത്. പ്രതിയുടെ വധശിക്ഷ നടപ്പാക്കിയാൽ ഞങ്ങളുടെ മകന്‍റെ ജീവൻ തിരിച്ചു കിട്ടുമോ? ഞങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസികാവസ്ഥ എന്തിനാണ് പ്രതിയുടെ കുടുംബാംഗങ്ങൾ കൂടി അനുഭവിക്കുവാൻ സാഹചര്യം സൃഷ്ടിക്കുന്നതെന്ന് ജോനായുടെ മാതാപിതാക്കളായ ഗ്ലെനും ജൂഡിയും ചോദിക്കുന്നു.

2006 ഒക്ടോബറിൽ നടന്ന കവർച്ച ശ്രമത്തിനിടെ ജോന ’തന്‍റെ ജീവനെങ്കിലു ഒഴിവാക്കണം, എന്തുവേണെങ്കിലും തരാം’ എന്ന് കരഞ്ഞപേക്ഷിച്ചിട്ടും പോൾ സ്റ്റോറി ജോനായുടെ ശിരസിനുനേരെ രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു. ജോനാ സംഭവസ്ഥലത്തുതന്നെ മരിച്ചു.

വധശിക്ഷ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി, ടെക്സസ് ഗവർണർ, ജില്ലാ ജഡ്ജി എന്നിവർക്കാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിൽ മറ്റൊരു പ്രതിയായ മൈക്ക് പോർച്ചർക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. 2008 ലായിരുന്നു കോടതി വിധി. ജോനായുടെ മാതാപിതാക്കളുടെ അഭ്യർഥന മാനിച്ചു വധശിക്ഷ ഒഴിവാക്കണോ എന്ന് കോടതി പിന്നീട് തീരുമാനിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ