ഹെൽത്ത് കെയർ ബിൽ നിശ്ചിത ദിവസത്തിനുള്ളിൽ പാസാക്കുമെന്ന് ഉറപ്പു നൽകിയിട്ടില്ല: ഡൊണൾഡ് ട്രംപ്
Monday, March 27, 2017 5:23 AM IST
വാഷിംഗ്ടണ്‍: ഒബാമ കെയർ പിൻവലിക്കുമെന്നുള്ള പ്രഖ്യാപനത്തിൽ ഉറച്ചു നിൽക്കുകയാണെന്നും അധികാരമേറ്റെടുത്ത് 64 ദിവസത്തിനുള്ളിൽ പുതിയ ഹെൽത്ത് കെയർ ബിൽ പാസാക്കുമെന്ന് ഉറപ്പു നൽകിയിട്ടില്ലെന്നും ബിൽ പിൻവലിച്ചതിനെക്കുറിച്ച് ആദ്യമായി ഓവൽ ഓഫിസിൽ നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് ചൂണ്ടിക്കാട്ടി.

പ്രസിഡന്‍റായി അധികാരമേറ്റെടുത്താൽ ഒബാമ കെയർ പിൻവലിച്ചു പുതിയ ഹെൽത്ത് കെയർ ബിൽ റിപ്പബ്ലിക്കൻ ലോ മേക്കേഴ്സ് യുഎസ് കോണ്‍ഗ്രസിൽ അവതരിപ്പിക്കുമെന്നുള്ള ട്രംപിന്‍റെ പ്രഖ്യാപനം നിറവേറ്റപ്പെട്ടുവെങ്കിലും.ബിൽ പരാജയപ്പെടുത്തുന്നതിനുള്ള ഡമോക്രാറ്റുകളുടേയും ഹൗസ് ഫ്രീഡം കോക്കസ് കണ്‍സർവേറ്റീവ്സിന്േ‍റയും നീക്കം ട്രംപിന്‍റെ സന്ദർഭോചിതമായ ഇടപെടൽ മൂലം വിഫലമായി. ബിൽ സഭയിൽ അവതരിപ്പിച്ചിരുന്നുവെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉണ്ടാകുമായിരുന്ന ഭിന്നത ഒഴിവാക്കുവാൻ കഴിഞ്ഞു എന്നതായിരുന്നു ട്രംപിന്‍റെ വിജയം. റിപ്പബ്ലിക്കൻ പാർട്ടിയെ ഒരുവിധത്തിലും ട്രംപ് കുറ്റപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നതും ശ്രദ്ധിക്കപ്പെട്ടു.

ഒബാമ കെയർ മരിച്ചുകൊണ്ടിരിക്കുകയാണ്. താമസം വിന ഇതിന്‍റെ പതനം പൂർത്തിയാകും. ഇരുസഭകളിലും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടി കൊണ്ടു വന്ന ബിൽ പിന്തുണയ്ക്കാതിരുന്നതിന് ഡമോക്രാറ്റുകളാണ് ഉത്തരവാദികൾ എന്ന് ട്രംപ് ആരോപിച്ചു. ബിൽ പാസാക്കുന്നതിന് റിപ്പബ്ലിക്കൻസിന്‍റെ വോട്ട് മാത്രം പോരാ ഡമോക്രാറ്റുകളുടേയും വോട്ട് ആവശ്യമാണ്.

റിപ്പബ്ലിക്കൻ പാർട്ടി ലീഡർ പോൾ റയാനാണ് പ്രസിഡന്‍റിന്‍റെ അനുവാദത്തോടെ ബിൽ തത്കാലം പിൻവലിക്കുന്നതായി കോണ്‍ഗ്രസിനെ അറിയിച്ചത്. ഹെൽത്ത് കെയർ ബില്ലിനെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ നടത്തുമെന്നും അടുത്തുതന്നെ ഭേദഗതികളോടെ ബിൽ വീണ്ടും സഭയിൽ അവതരിപ്പിച്ച് പാസാക്കുമെന്നും പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ