ഭിന്നതകൾ മറന്ന് ക്രൈസ്തവർ സാക്ഷ്യ സമൂഹമായി നിലനിൽക്കണം: ഫിലക്സിനോസ് എപ്പിസ്കോപ്പാ
Monday, June 26, 2017 8:04 AM IST
ഡാളസ്: ക്രൈസ്തവർക്കിടയിൽ നിന്നും മറനീക്കി പുറത്തുവരുന്ന ഭിന്നതകൾ മറന്നും പരിഹരിച്ചും ഐക്യത്തോടെ മുന്നേറുന്പോൾ മാത്രമാണ് ക്രിസ്തുവിന് വഴിയൊരുക്കുന്ന സാക്ഷ്യ സമൂഹമായി നിലനിൽക്കുവാൻ കഴിയുകയുള്ളൂവെന്ന് നോർത്ത് അമേരിക്കാ–യൂറോപ്പ് ഭദ്രാസനാധിപൻ റവ. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പാ. ജൂണ്‍ 25ന് ഡാളസ് സെന്‍റ് പോൾസ് ഇടവകയിൽ വിശുദ്ധ കുർബാന മധ്യേ ധ്യാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിന് വഴിയൊരുക്കുവാൻ ദൈവിക നിയോഗം ലഭിച്ച യോഹന്നാൻ സ്നാപകൻ ജീവിതത്തിലൂടെ കാണിച്ചു തന്ന മാതൃക അനുകരണീയമാണ്. ശിക്ഷ്യത്വം സാക്ഷ്യ അനുഭവമാക്കി മാറ്റിയതാണ് യോഹന്നാന്‍റെ ജീവിത വിജയത്തിന്‍റെ അടിസ്ഥാനം. മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠരെന്ന് എണ്ണുന്നവരുടെ ജീവിതത്തിൽ മാത്രമാണ് ധന്യത കണ്ടെത്താനാകുന്നത്. ഞാൻ മാത്രം എന്ന ചിന്തയോടെ മുന്നേറുന്പോൾ ഞാനും സമൂഹവും ഇല്ലാതാകുന്നു എന്ന ചിന്ത ഓരോരുത്തരിലും രൂഢമൂലമാകേണ്ടതുണ്ട്.

അനുതാപത്തിലൂടെ ദൈവത്തിൽ സന്തോഷം കണ്ടെത്തി രൂപാന്തരം പ്രാപിച്ച ജീവിത്തിന്‍റെ ഉടമകളായി മാറുന്പോൾ വ്യക്തികളും സമൂഹവും ഇടവകകളും അനുഗ്രഹിക്കപ്പെടുമെന്ന് എപ്പിസ്കോപ്പ ഉദ്ബോധിപ്പിച്ചു.

ആദ്യ വിശുദ്ധ കുർബാനയിലൂടെ സഭയുടെ പൂർണ അംഗത്വത്തിലേക്ക് പ്രവേശിച്ച എട്ട് കുട്ടികൾക്ക് ഭദ്രാസനം നൽകുന്ന സർട്ടിഫിക്കറ്റുകൾ എപ്പിസ്കോപ്പാ വിതരണം ചെയ്തു.

ഇടവക വികാരി ഷൈജു പി. ജോണച്ചൻ, സെക്രട്ടറി ലിജു തോമസ് എന്നിവർ സംസാരിച്ചു. രാജൻ കുഞ്ഞ് ചിറയിൽ, സഖറിയ തോമസ്, ഏബ്രഹാം കോശി, ഹന്നാ ഉമ്മൻ ഈശോ ചാക്കോ തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ