പിതാവ് അബോധവസ്ഥയിൽ; ഓടുന്ന കാറിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് ഏഴു വയസുകാരി
Saturday, July 22, 2017 6:49 AM IST
ബ്രുക് ലിൻ: മയക്കുമരുന്ന് കഴിച്ച് കാർ ഓടിക്കുന്നതിനിടയിൽ അബോധാവസ്ഥയിലായ പിതാവിന്‍റെ മടിയിലിരുന്ന് കാറിന്‍റെ നിയന്ത്രണം ഏറ്റെടുത്ത ഏഴു വയസുകാരിയായ മകൾ സ്വന്തം ജീവനും പിതാവിന്‍റെ ജീവനും രക്ഷിച്ചു.

ജൂലൈ 20നാണ് സംഭവം. ആംബുലൻസിൽ യാത്ര ചെയ്തിരുന്ന രണ്ട് ഇഎംഎസ് ജീവനക്കാരാണ് കുട്ടി കാറോടിച്ച് പോകുന്നത് ആദ്യമായി കണ്ടത്. തിരക്കുള്ള ബെൽറ്റ് പാർക്ക്വെയിലൂടെ അതിവേഗം പാഞ്ഞുപോയ ലക്സസ് ഒരു റഡ് ലൈറ്റും പാസ് ചെയ്തു. അപകടം മനസിലാക്കിയ ആംബുലൻസ് യാത്രക്കാർ അതിവേഗം മുന്പിൽ പോയ കാറിനെ മറികടന്ന് ഇടിച്ചു നിർത്തുകയായിരുന്നു. തുടർന്ന് പോലീസെത്തി അമിതമായി മയക്കുമരുന്നുപയോഗിച്ച കുട്ടിയുടെ പിതാവ് എറിക്ക് റോമനെ (37) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് കുറ്റം ആരോപിച്ച് പിതാവിനെതിരെ കേസെടുക്കുകയും ചെയ്തു.

കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ഇഎംഎസ് ടെക്നീഷ്യ·ാരായ അർലിൻ ഗാർസിയ, ചാൾസ് സിംറിജ് എന്നിവരുടെ സന്ദർഭോജിതമായ ഇടപെടലിനെ പോലീസ് ഉദ്യോഗസ്ഥരും സമീപത്ത് ഓടി കൂടിയവരും പ്രത്യേകം അഭിനന്ദിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ