പത്തൊന്പതുകാരന് 100 വർഷം ജയിൽ ശിക്ഷ
Wednesday, July 26, 2017 7:10 AM IST
മിഷിഗണ്‍: മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ പത്തൊന്പതുകാരനു നൂറുവർഷം ജയിൽ ശിക്ഷയ്ക്കു വിധിച്ചു. 64 വയസുള്ള വില്യം മെക് ഫാർലനെ മർദ്ദിച്ചു കൊലപ്പെടുത്തിയ 19 വയസുകാരൻ ക്രിസ്റ്റ്യൻ ഹിൽമാനെ നൂറുവർഷത്തേക്ക് ജയിലിലടയ്ക്കൻ കെന്‍റ് കൗണ്ടി സർക്യൂട്ട് കോർട്ട് ജഡ്ജി ജോർജ് ക്വിസ്റ്റ് ഉത്തരവിട്ടു. ചർച്ച് പാർക്കിംഗ് ലോട്ടിൽ സെപ്റ്റംബർ 29 നായിരുന്നു സംഭവം. ഡെർട്ട് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഹിൽമാൻ വില്യമിനെ ഇടിച്ചു താഴെയിടുകയായിരുന്നു.

തലച്ചോറിന് ക്ഷതമേറ്റ് വില്യം രണ്ടാഴ്ചയ്ക്കുശേഷം മരണമടഞ്ഞു. മനഃപൂർവ്വ നരഹത്യക്കാണ് ഹിൽമാനെതിരെ കേസെടുത്തിരുന്നത്. ഹിൽമാന്‍റെ ഡിഫൻസ് ടീം ഇതിനെ ഒരു ദയനീയ സംഭവമായാണ് ചിത്രീകരിച്ചതും. പെട്ടെന്നുള്ള വികാര ക്ഷോഭം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെങ്കിലും കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കുവാൻ കഴിയുകയില്ലെന്ന് കൗണ്ടി അസിസ്റ്റന്‍റ് പ്രോസിക്യൂട്ടർ വാദിച്ചു. ഈ ശിക്ഷ മറ്റുള്ളവർക്കു കൂടി ഒരു മുന്നറിയിപ്പാണെന്ന് ഇദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ