ന്യൂയോർക്ക്: പ്രവാസികളുടെ കേരളത്തിലെ സ്വത്തു സംരക്ഷിക്കുന്നതിനുള്ള നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുന്നുന്നതിനാണ് കേരള പ്രവാസി ട്രൈബ്യൂണൽ എന്ന ആശയം ഫൊക്കാന മുന്നോട്ട് വച്ചത്. ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തി എത്രയും വേഗം കേരള പ്രവാസി ട്രൈബ്യൂണൽ നടപ്പാക്കാൻ ഫൊക്കാന ഒരു കമ്മിറ്റിയെ രൂപികരിച്ചു.
പ്രസിഡന്റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, ഡോ. അനിരുദ്ധൻ, മറിയാമ്മ പിള്ള ,എബ്രഹാം ഈപ്പൻ, ഡോ. മാമ്മൻ സി ജേക്കബ് എന്നിവരെ കേരള പ്രവാസി ട്രൈബ്യൂണൽ നടപ്പാക്കാൻവേണ്ടി ഫൊക്കാന നഷണൽ കമ്മിറ്റി ചുമതലപ്പെടുത്തി. കമ്മറ്റിയുടെ ചെയർമാനായി ഡോ. അനിരുദ്ധനെയും തെരഞ്ഞെടുത്തു.
സ്വത്തു സംബന്ധമായ പ്രശ്നങ്ങളിൽ അകപ്പെട്ട പ്രവാസികളെ ഫൊക്കാനയുടെ നേതൃത്വത്തിൽ ഒന്നിപ്പിക്കുകയും പ്രവാസി ട്രൈബ്യൂണലുമായി ബന്ധിപ്പിക്കുവാനുള്ള അവസരം ഉണ്ടാക്കുകയുമാണ് ഉദ്ദേശിക്കുന്നത്. കേസുകൾ നടത്തുവാനും അനുബന്ധമായ സഹായങ്ങൾ ചെയ്തു നൽകുവാനും ഒരു പാലമായി ഫൊക്കാന പ്രവാസി ട്രൈബ്യൂണലുമായി സഹകരിച്ചു പ്രവർത്തിക്കും. കൂട്ടായി ചർച്ച ചെയ്ത് ഈ വിഷയത്തിൽ ശാശ്വതമായ തീരുമാനം എടുപ്പിക്കുവാൻ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റു കളിൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് കമ്മിറ്റിയുടെ ഉദ്ദേശം.
മുഖ്യമന്ത്രിയുമായി നടന്ന ചർച്ച ഒരു സംഘടനാ നിലയിൽ പരിഹാരം നേടുക എന്നത് ഫൊക്കാന കടമയായി ഏറ്റുടുക്കുന്നുവെന്ന് തന്പി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വർഗിസ്,ജോർജി വർഗീസ്,ഡോ. അനിരുദ്ധൻ, മറിയാമ്മ പിള്ള, എബ്രഹാം ഈപ്പൻ, ഡോ. മാമ്മൻ സി ജേക്കബ് എന്നിവർ അറിയിച്ചു.