ബാങ്കിൽ പണം നിക്ഷേപിക്കാനെത്തിയ ഇറാക്കി വംശജനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Saturday, September 23, 2017 8:45 AM IST
വിചിറ്റ (കാൻസസ്): വിചിറ്റ എംപ്രൈസ് ബാങ്കിൽ 151, 000 ഡോളറിന്‍റെ ചെക്ക് നിക്ഷേപിക്കാനെത്തിയ ഇറാക്കി ഡോക്ടറൽ വിദ്യാർഥിയെ പോലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു.

1993ൽ ഇറാക്കിൽ നിന്നും എത്തിയ സത്താർ അലി വിചിറ്റ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡോക്ടറൽ വിദ്യാർഥിയാണ്. അടുത്തിടയാണ് മിഷിഗണിലുള്ള വീട് വിറ്റ് വിചിറ്റയിലേക്ക് കുടുംബസമേതം താമസം മാറ്റിയത്. ബാങ്കിലെത്തി പണം നിക്ഷേപിക്കുന്നതിനെകുറിച്ചു ജീവനക്കാരനുമായി സംസാരിക്കുന്നതിനിടയിലാണ് പോലീസ് എത്തി സത്താറിനെ കൈയ്യാമം വച്ചത്. ഇത്രയും വലിയ തുക ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയതിൽ സംശയം തോന്നിയ ജീവനക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്നു പോലീസ് എത്തി പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് സത്താറിനേയും കുടുംബത്തേയും ചോദ്യം ചെയ്തുവെങ്കിലും നിയമാനുസ്രതമാണെന്നു കണ്ടെത്തിയതിനെതുടർന്ന് വിട്ടയയ്ക്കുകയായിരുന്നു.

അതേസമയം ചെക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടുവെന്നാണ് പോലീസ് നൽകിയ വിശദീകരണം. സംഭവത്തിൽ ബാങ്കോ പോലീസോ ഖേദമൊന്നും പ്രകടിപ്പിച്ചില്ല.

അറസ്റ്റിനു മുന്പ് ആവശ്യമായ രേഖകൾ പോലീസിന് കൈമാറിയെന്നും എന്നാൽ പോലീസ് വിശ്വാസത്തിലെടുത്തില്ലെന്നും താൻ വംശീയതയുടെ ഇരയാണെന്നും അലി കുറ്റപ്പെടുത്തി. സത്താർ അലി ആയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ജെയിംസോ, റോബർട്ടോ ആയിരുന്നുവെങ്കിൽ ഇത് സംഭവിക്കുകയില്ലായിരുന്നുവെന്നും അലി പരാതിപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ