ടെന്നസി പള്ളിയിൽ വെടിവയ്പ്: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Monday, September 25, 2017 12:13 AM IST
ടെന്നസി: ടെന്നസിയിലെ ബേണറ്റ് ചാപ്പൽ ചർച്ച് ഓഫ് ക്രൈസ്റ്റിൽ ഇന്നു രാവിലെയുണ്ടായ വെടിവെയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും, നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പത്രസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ പതിനൊന്നിനു പള്ളിയിലെ സർവീസ് കഴിഞ്ഞ് പാർക്കിംഗ് ലോട്ടിലേക്ക് നടന്നു നീങ്ങുകയായിരുന്ന സ്ത്രീക്കു നേരേയാണ് അക്രമി ആദ്യമായി വെടിയുതിർത്തത്. തുടർന്നു പള്ളിയുടെ പുറകുവശത്തുകൂടി അകത്ത് പ്രവേശിച്ച് കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു. മൂന്നു സ്ത്രീകൾക്കും മൂന്നു പുരുഷ·ാർക്കും വെടിയേറ്റു. അവരെ വാണ്ടർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു.

ഇതിനിടയിൽ ആരാധനയ്ക്കെത്തിയ മറ്റൊരു യുവാവ് കാറിൽ നിന്നും തോക്കെടുത്ത് അക്രമിയെ നേരിട്ടു. മൽപ്പിടുത്തത്തിനിടയിൽ അക്രമിക്കും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അറസ്റ്റ് ചെയ്തു.

വെടിവെച്ച അക്രമി 25 വയസുള്ള ആഫ്രിക്കൻ- അമേരിക്കൻ ഇമ്മാനുവേൽ കിഡ്ഗ സാംസണെന്ന് പോലീസ് സ്ഥീരീകരിച്ചു. മെലിന സ്മിത്ത് (39) എന്ന സ്ത്രീയാണ് വെടിയേറ്റ് മരിച്ചതെന്നും പോലീസ് അറിയിച്ചു.

അക്രമിയെ നേരിട്ട റോബർട്ട് (22) എന്ന യുവാവ് തക്കസമയത്ത് ഇടപെട്ടതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.

റിപ്പോർട്ട്: പി.പി. ചെറിയാൻ