തിരുവനന്തപുരം: നിരവധി മലയാളികൾ സ്ഥിരതാമസമാക്കിയ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ ലോക കേരള സഭയുടെ യൂറോപ്പും അമേരിക്കയും എന്ന സെഷനിൽ ചർച്ചാവിഷയമായി. ഗൾഫ് പ്രവാസവും യൂറോപ്പ് അമേരിക്കൻ പ്രവാസവും തികച്ചും വ്യത്യസ്തമാണെന്ന് ആമുഖ പ്രസംഗത്തിൽ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
ഗൾഫ് പ്രവാസം താൽക്കാലിക പ്രതിഭാസമാകുന്പോൾ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രവാസം തലമുറകൾ നീളുന്നതാണ്. ഈ സ്ഥിരം പ്രവാസം ഇവിടങ്ങളിലെ മലയാളികൾക്ക് ഒട്ടനവധി പ്രയാസങ്ങൾ നൽകുന്നവയുമാണ്. വയോജനസംരക്ഷണം, സാംസ്ക്കാരിക വിടവ്, നാട്ടിലെ സ്വത്തുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പുതുതലമുറയിൽ നിന്നും മലയാള ഭാഷ അന്യംനിന്ന് പോകൽ തുടങ്ങിയ പ്രശ്നങ്ങൾ ചർച്ചയിൽ ഉയർന്നു. റിക്രൂട്ട്മെന്റ് പ്രക്രിയയിലുള്ള ചൂഷണം, മതിയായ രേഖകളില്ലാതെ തങ്ങുന്ന മലയാളികളുടെ പ്രശ്നങ്ങൾ, നിക്ഷേപം, വ്യവസായം തുടങ്ങിയവയും ചർച്ചയായി. കേരളവും യൂറോപ്പ് അമേരിക്ക തുടങ്ങിയ വൻകരകളിലെ രാജ്യങ്ങളും തമ്മിൽ ആരോഗ്യകരമായ സാംസ്കാരിക വിനിമയ പ്രവർത്തനങ്ങൾ സാധ്യമാക്കണം.
പ്രവാസികൾക്കുവേണ്ടി ഡാറ്റാ ബാങ്ക് വേണമെന്ന ആവശ്യം ഉയർന്നു. എന്നാൽ പ്രവാസികൾക്ക് ഇപ്പോൾ തന്നെ അവരുടെ വിവരങ്ങൾ ഓണ്ലൈനായി സമർപ്പിക്കാനുള്ള സംവിധാനമുണ്ടെന്ന് ധനകാര്യമന്ത്രി പറഞ്ഞു. ഇത് പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിലുണ്ടാകുന്ന നിയമഭേദഗതികൾ അപ്പപ്പോൾ നോർക്ക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്.
പ്രവാസം അവസാനിപ്പിച്ചുവരുന്ന മലയാളികളുടെ സാങ്കേതിക വൈദഗ്ദ്ധ്യവും പരിചയസന്പത്തും സംസ്ഥാനം ഉപയോഗപ്പെടുത്തണമെന്ന് പ്രതിനിധികൾ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പ്രവാസി വോട്ടവകാശവും ചർച്ചാവിഷയമായി. എംബസികളിൽ തപാൽ വോട്ട് ചെയ്യാൻ സൗകര്യമേർപ്പെടുത്തണമെന്ന് പ്രതിനിധികൾ അഭ്യർത്ഥിച്ചു. വിദേശത്ത് റിക്രൂട്ട്മെന്റ് പ്രക്രിയകൾ നടക്കുന്ന തട്ടിപ്പുകൾ തടയാൻ സർക്കാർ ശക്തമായി ഇടപെടുമെന്ന് മന്ത്രി ഉറപ്പുനൽകി. അഞ്ചാംലോക മലയാള സമ്മേളനം ജർമ്മനിയിൽ സംഘടിപ്പിക്കുവാൻ സർക്കാർ മുൻകയ്യെടുക്കണമെന്ന് ജർമ്മൻ പ്രതിനിധികൾ അഭ്യർഥിച്ചു. മന്ത്രിമാരായ ടി.എം.തോമസ് ഐസക്ക്, വി.എസ്.സുനിൽകുമാർ, എം.പിമാരായ പി.കെ.ബിജു, പി.കെ.ശ്രീമതി, എം.എൽ.എമാരായ സി.എഫ്.തോമസ്, പി.ടി.തോമസ്, രാജുഎബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച.
റിപ്പോർട്ട്: പി. ശ്രീകുമാർ