സ്കൂൾ വിദ്യാർഥിനിയെ തടഞ്ഞുനിർത്തി ഹിജാബ് മുറിക്കാൻ ശ്രമം, പോലീസ് കേസെടുത്തു
Saturday, January 13, 2018 2:25 PM IST
സ്കാർബറോ: സ്ക്രാബറോയിലെ പോളിൻ ജോണ്‍സൻ ജൂനിയർ പബ്ലിക് സ്കൂളിൽ പഠിക്കുന്ന ഖുലഹ് നൊമൻ എന്ന പതിനൊന്നു വയസുകാരിയുടെ ഹിജാബ് മുറിക്കുന്നതിനായി ശ്രമം. രാവിലെ സ്കൂളിലേക്ക് നടന്നു പോകുന്പോൾ ആണു സംഭവം. തന്നെ പിൻ തുടർന്ന് വന്ന യുവാവ് രണ്ടു തവണ ഹിജാബിൽ പിടിച്ചു വലിയ്ക്കുകയും,മുറിച്ചു മാറ്റുവാൻ ശ്രമിക്കുകയും ചെയ്തെന്നു കുട്ടി പൊലീസിന് മൊഴി നൽകി. ഞാൻ വളരെ ഭയപ്പെട്ടിരുന്നു വെന്നും,എന്താണ് സംഭവിക്കുന്നത് എന്ന് ആദ്യം മനസിലായില്ലെന്നും ഖുലഹ് പോലീസിനോടും പത്രക്കാരോടും പറഞ്ഞു.

തന്‍റെ ഇളയ സഹോദരനായ മൊഹമ്മദ് സകാരിയയോടൊപ്പം സ്കൂളിലേക്ക് നടന്നു പോകുന്പോൾ ആരോ പിന്നിൽ നിന്നും ഹിജാബിൽ വലിക്കുന്നതായി അനുഭവപ്പെട്ടുവെന്നും ആദ്യം സഹോദരൻ ആണ് ഇത് ചെയ്യുന്നത് എന്നു കരുതിയതെന്നും ഖുലഹ് പറഞ്ഞു. വീണ്ടു ഇതാവർത്തിച്ചപ്പോൾ ആണ് ശ്രദ്ധയിൽ പെട്ടത്. ഉടൻ അക്രമി തന്‍റെ ശ്രമത്തിൽ നിന്നും പിൻതിരിഞ്ഞു . അൽപ സമയത്തിനു ശേഷം അയാൾ തന്നെ വീണ്ടും ആക്രമിച്ചു ഹിജാബ് മുറിക്കുവാൻ ശ്രമം നടത്തി എന്നാണു കുട്ടിയുടെ ആരോപണം.തന്‍റെ സഹോദരൻ ഇതിനു സാക്ഷി ആണെന്നും കുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കുട്ടികൾ പ്രതികരിച്ചപ്പോൾ ആക്രമി ചിരിച്ചു കൊണ്ട് ഓടി മറയുക ആയിരുന്നു.

പോലീസ് സ്ഥലത്തെത്തി,സമീപത്തുള്ള സിസിടിവി ക്യാമറകളുടെ പരിശോധനയും ,സ്കൂൾ അധികൃതരുടെയും ,സമീപ വാസികളുടെയും മൊഴിയും എടുത്തു. ശക്തമായ മഞ്ഞു വീഴ്ചയിലും പോലീസ് സ്കൂൾ പരിസരത്തു നിലയുറപ്പിച്ചിട്ടുണ്ട്.

ഈ സംഭവം ഒരു സാമൂഹിക, മത വിദ്വേഷത്തിന്‍റെ ഭാഗമാണോ എന്ന് ഇത് വരെ വ്യക്തമല്ല എന്നും, ആക്രമണത്തിന് പ്രേരിപ്പിച്ച ഘടകം എന്താണ് എന്നും,ആരാണ് ഇത് ചെയ്തത് എന്നും ഇതുവരെ അറിവായിട്ടില്ലെന്നും അന്യോഷണ ഉദ്യോഗസ്ഥനായ ഡേവിഡ് ഹോപിങ്സണ്‍ (ടൊറന്േ‍റാ പോലീസ്) മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാർത്ഥിനിക്കു നേരെ ഉണ്ടായ ആക്രമണത്തിൽ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. കാനഡ പോലുള്ള രാജ്യത്തു ഇങ്ങനെ ഉള്ള സംഭവങ്ങൾ ദുഃഖം ഉളവാക്കുന്നു എന്നും, ശക്തമായ അന്യോഷണവും,നടപടിയും ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഇരയായ കുട്ടിയുടെയും, കുടുംബത്തിന്‍റെയും ദുഃഖത്തിൽ പങ്കു ചേരുന്നതാണ് അദ്ദേഹം അറിയിച്ചു.

റിപ്പോർട്ട്: ജയ് പിള്ള