ഇന്ത്യൻ വംശജരായ അമ്മയും മകളും ബ്രാംപ്ടണിൽ കൊല്ലപ്പെട്ടു
Thursday, January 18, 2018 12:45 PM IST
ബ്രാംപ്ടണ്‍: ഇന്ത്യൻ വംശജരായ (പഞ്ചാബ്) അമ്മയെയും മകളെയും വീടിനുള്ളിൽ വച്ച് കുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി . ബൽജിത് തണ്ടി (32), അമ്മ അവതാർ കൗർ (60) എന്നിവരെയാണു കുത്തി കൊലപ്പെടുത്തിയ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 10:15 നു ആണ് ബന്ധു പോലീസിൽ വിളിച്ചു സംശയകരമായ സാഹചര്യം അറിയിക്കുന്നത്. തുടർന്നു പോലീസ് സംഭവ സ്ഥലത്തു എത്തുകയും കൊലപാതകം നടത്തിയതിനു ശേഷം വീട്ടിൽ തന്നെ ഒളിഞ്ഞിരുന്ന ബൽജിത്തിന്‍റെ ഭർത്താവ് ദാൽവിൻഡർ സിംഗ് (29) നെ അറസ്റ്റ് ചെയ്തു. സംഭവം നടക്കുന്പോൾ ഇവരുടെ മൂന്നു വയസ് പ്രായം വരുന്ന കുട്ടി വീട്ടിൽ ഉണ്ടായിരുന്നുവെന്നും, കുട്ടിക്ക് ശാരീരിക മായി പരിക്കുകൾ ഒന്നും ഇല്ലെന്നും പോലീസ് വ്യക്തമാക്കി. പോലീസ് കുട്ടിയെ പീൽ ചിൽഡ്രൻസ് കെയർ സൊസൈറ്റിക്കു കൈമാറി.

പോലീസ് തണ്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തി വരുന്ന ജാസ്മീത് ബത്രയുടെ മൊഴി എടുക്കുകയുണ്ടായി. അമ്മയും മകളും ഉറ്റ സുഹൃത്തുക്കളെ പോലെ ആയിരുന്നു വെന്നും,മിക്കവാറും ദിവസങ്ങളിൽ അമ്മയും,മകളും,മരുമകനും കുട്ടിയുമായി പുറത്തു നടക്കുവാൻ പോകാറുണ്ടെന്നും ഇവർ വ്യക്തമാക്കി. വളരെ സ്നേഹത്തോടു കൂടി കഴിഞ്ഞിരുന്ന കുടുംബത്തിൽ ഇങ്ങനെ ഒരു ദുരന്തം അവർക്കു വിശ്വസിക്കാൻ കഴിയുന്നില്ല എന്നും അവർ അഭിപ്രായപ്പെട്ടു.

ബ്രാംപ്ടൻ സാൻഡൽ വുഡ് ആൻഡ് ഡിക്സി യിലെ 100 സ്റ്റാർ ഹിൽ ക്രെസന്‍റിൽ ആണു അത്യാഹിതം നടന്നത് കുടുംബ വഴക്കു മാത്രമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നും പരിസരവാസികൾ പരിഭ്രമിക്കേണ്ടതില്ലെന്നും പോലീസ് വ്യക്തമാക്കി.

ജിടിഎയിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ വംശജർ തിങ്ങി പാർക്കുന്ന സ്ഥലമാണ് ബ്രാംപ്റ്റൻ. വർധിച്ചു വരുന്ന കുറ്റ കൃത്യങ്ങൾ ,റോഡപകടങ്ങൾ എന്നിവ പോലീസും,സിറ്റിയും പ്രത്യേകം നിരീക്ഷിച്ചു വരുന്നതായും സിറ്റി കൗണ്‍സിലർ വ്യക്തമാക്കി.ബ്രാംപ്റ്റണിലും, മിസിസാഗയിലുമായി 17 കൊലപാതകങ്ങൾ ആണ് 2017 -ൽ റിപ്പോർട് ചെയ്തിരിക്കുന്നത്. ഡിസംബറിൽ ഷെറിഡൻ കോളേജ് പ്ലാസയിൽ ഉണ്ടായ സംഘട്ടനത്തിൽ മൂന്നു ഇന്ത്യൻ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അവരെ സ്വദേശത്തേക്കു തിരികെ അയക്കുന്ന നടപടികൾ പൂർത്തിയായതായും പോലീസ് വ്യക്തമാക്കി.

റിപ്പോർട്ട്: ജയ് പിള്ള