ടി10 ക്രിക്കറ്റ് അക്കാദമിക്ക് പിന്തുണ തേടി ഡബ്ല്യുഎംസി നേതാക്കൾ തിരുവനന്തപുരത്ത്
Friday, March 16, 2018 6:09 PM IST
തിരുവനന്തപുരം: വേൾഡ് മലയാളി കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അന്താരാഷ്ട്ര ടി10 ക്രിക്കറ്റ് അക്കാദമി ആരംഭിക്കുന്നു. ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഐസക് ജോണ്‍ പട്ടാണിപ്പറന്പിലും അഡ്വൈസറി കൗണ്‍സിൽ ചെയർമാൻ ജോണി കുരുവിളയും ഷാർജയിലെ പ്രമുഖ വ്യവസായിയും മുൽക്ക് ഹെൽത്ത് കെയർ ഉടമയും കേരള കിംഗ്സിന്‍റെ സഹഉടമയുമായ ഡോ. ഷാഫി ഉൽ മുൽക്കിന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചാണ് സർക്കാരിന്‍റെ സഹായം അഭ്യർഥിച്ചത്.

ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ് അക്കാദമിയായിരിക്കും ഇവിടെ സ്ഥാപിക്കുക. യുവപ്രതിഭകളെ കണ്ടെത്താൻ സംസ്ഥാനത്ത് ടി10 ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും അവർക്ക് യുഎഇ ക്രിക്കറ്റ് അക്കാദമിയിൽ അംഗത്വം നൽകുന്നതിനെക്കുറിച്ചും വ്യവസായി സംഘം മുഖ്യമന്ത്രിയോട് വിശദീകരിച്ചു. പുതിയ പദ്ധതികൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഡബ്ല്യു എം സി ഗ്ലോബൽ ചെയർമാൻ ഐസക് ജോണ്‍ പട്ടാണിപ്പറന്പിൽ പറഞ്ഞു.

ഹൈദരാബാദിൽ നടന്ന മൂന്നാമത് ഇൻഡിവുഡ് ഫിലിം കാർണിവലിലാണ് ടി10 ക്രിക്കറ്റ് ലീഗ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. 90 മിനിട്ട് മാത്രം ദൈർഘ്യമുള്ള മത്സരങ്ങൾ എല്ലാ തിയേറ്ററുകളിലും പ്രദർശിപ്പിക്കാനും പ്രവാസി വ്യവസായിയായ സോഹൻ റോയി അനുമതി തേടിയിട്ടുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്ന ക്രിക്കറ്റ് പ്രതിഭകൾക്ക് പ്രശസ്തരായ പരിശീലകരുടെ ശിക്ഷണത്തിൽ രാജ്യാന്തരനിലവാരമുള്ള പരിശീലനം നൽകുകയാണ് അക്കാദമിയുടെ പ്രധാനലക്ഷ്യമെന്ന് ഐസക്ക് ജോണ്‍ പട്ടാണിപ്പറന്പിൽ പറഞ്ഞു.

ഐറിസ് ഇൻഷ്വറൻസ് ഡയറക്ടർ അനിൽ നായർ, ആർജിഐ ഗ്രൂപ്പ് ഡയറക്ടർ ജി. പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.