കാശിനു കൊള്ളാവുന്ന കഴുത
ലോകത്തിൽ മറ്റൊരു ജന്തുവിനും ലഭിക്കാത്ത മഹാഭാഗ്യം തന്‍റെ ജീവിതത്തിലുണ്ട്... ഇലകളും പൂക്കളും വിരിച്ച വീഥിയിലൂടെ, ജനസഞ്ചയത്തിന്‍റെ ആർപ്പുവിളികൾക്കു നടുവിലൂടെ അഭിമാനത്തോടെ നടന്നുപോയ നിമിഷങ്ങൾ... കഴുതപ്പുറത്തേറി യേശുദേവൻ നടത്തിയ ജറുസലേം യാത്രയെക്കുറിച്ചു ധ്യാനാത്മകമായി പറഞ്ഞ്, ഒരു തത്ത്വജ്ഞാനിക്കുചേർന്ന ചിരിയോടെ നടക്കുന്ന കഴുത. ഇംഗ്ലീഷ് കവി ജി.കെ. ചെസ്റ്റർട്ടന്‍റെ ചെറുകവിതയിലെ നായകനാണ് കഴുത.

കഴുതേ എന്നു വിളിച്ചു കഴുതയുടെ വിലകളഞ്ഞതു മലയാളികൾ മാത്രം. ഇനിയെങ്കിലും ഈ പേര് നമുക്ക് മാറ്റാം. കഴുതയ്ക്കു വിലയുണ്ടെന്നു പറഞ്ഞുതരികയാണ് ഒരു മലയാളി യുവാവ്. അയാൾ ചരിത്രത്തിലൂടെ കടന്നു പോകുന്നു. കഴുതകളെ സ്നേഹിച്ച ആ യുവാവ് ഒരു കഴുതഫാം തുറന്നിരിക്കുന്നു. ഇവനു കഴുതയുടെ പോലും വിവരമില്ലേ എന്നു മനസിൽ പഴിച്ചവർ ധാരാളം.

കുറ്റപ്പെടുത്തിയവർക്കും പരിഹസിച്ചവർക്കും ഇടയിലൂടെ അയാൾ നടന്നു. എന്നിട്ടും കഴുതയ്ക്കുവേണ്ടി മാത്രം വാദിക്കുന്ന കഴുതപ്രേമിയായി അയാൾ മാറി. ഇത് എറണാകുളം ജില്ലയിലെ രാമമംഗലം വലിയമറവത്ത് വീട്ടിൽ പരേതനായ ബേബിയുടെയും അമ്മിണിയുടെയും മകൻ എബി ബേബി. അയാളുടെ മുഖത്തു ചിരിയുണ്ട്. തന്‍റെ ഇരുപതോളം കഴുതകളെ മേയ്ച്ച് പുൽമേടുകളിലൂടെ നടന്നുപോകുന്പോൾ അസൂയയോടെ നോക്കുന്ന, മുമ്പു കളിയാക്കിയവർക്കുള്ള മറുപടി.

ഇയ്യോബിനെന്തിനാ കഴുത?

ഇയ്യോബിന് ആയിരം പെണ്‍കഴുതകൾ ഉണ്ടായിരുന്നു എന്ന ബൈബിളിലെ വാചകമാണ് എബി ബേബിയെ മാറി ചിന്തിപ്പിച്ചത്. അയാൾ ചരിത്രം വായിച്ചു പഠിച്ചു. ആ അറിവ് അയാൾക്കു‌നല്കിയതു ജീവിതമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ കഴുതഫാമും കഴുതപ്പാൽ ഉല്പന്നങ്ങളും വളരെ സാധാരണമാണെന്ന് എബി തിരിച്ചറിഞ്ഞു. നമ്മുടെ രാജ്യത്ത് കഴുതകളെ ഭാരം ചുമക്കാൻ വേണ്ടി മാത്രമാണ് വളർത്തുന്നത്. ഉറക്കംതൂങ്ങികളും മടിയന്മാരുമാണ് നമുക്കു കഴുതകൾ.

ജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ രക്ഷപ്പെടണമെന്ന ആഗ്രഹത്തിൽനിന്ന് ഉടലെടുത്തതാണ് കഴുതപ്രേമം. അതിനു ബൈബിളിന്‍റെ അടിസ്ഥാനമുണ്ട്. ഭാരം വലിക്കാൻ മതി ആണ്‍ കഴുതകളെ , പെണ്‍കഴുതകളെ വളർത്തണമെങ്കിൽ അതു പാലിനുവേണ്ടി മാത്രമായിരിക്കുമെന്ന് വിശ്വാസം. ഈ ചിന്ത എബി മനസിൽ ഉരുവിട്ടു.

സ്വപ്നം കാണുന്നവനാണ് എബി. 20 കഴുതകളല്ല. പതിനായിരം കഴുതകൾ നിറഞ്ഞ ഫാമാണ് സ്വപ്നം. എബി കഴുതയെ തെരഞ്ഞെടുത്തപ്പോൾ ചുറ്റുമുള്ളവർ ചിരിച്ചു. ഒരിടത്തും കേട്ടുകേൾവിയില്ലാത്ത പരിപാടി. രണ്ടു കഴുതകളെ വളർത്തുന്നതിലും എളുപ്പമാണ് ആനയെ വളർത്തുന്നതെന്ന് ഉപദേശിച്ചവരുണ്ട്. അത്രമാത്രം പ്രശ്നക്കാരാണ് കഴുതകൾ. സ്വന്തം ഇഷ്ടം അനുസരിച്ചു സ്വതന്ത്രമായി അലയുന്നവർ. കെട്ടിയിട്ടു വളർത്താൻ കഴിയില്ല. വളർത്തണമെന്ന ആഗ്രഹത്തോടെ വർഷങ്ങൾ കഴുതയെ തേടി നടന്നു. എബി കഴുതയാണെന്നു ജനം മനസിൽ പറഞ്ഞു. എന്നാൽ കാലം മാറിയപ്പോൾ, എബിയെ ചൂണ്ടി പറയുന്നു, ആളു ബുദ്ധിയുള്ളവനാ.

എബിയുടെ യാത്രകൾ

ലക്ഷണമൊത്ത കഴുതകളെ തേടി എബി നടത്തിയ യാത്രകൾക്ക് കണക്കില്ല. തമിഴ്നാട്ടിലെയും കർണാടകയിലെയും ആന്ധ്രയിലെയുമൊക്കെ ഗ്രാമങ്ങളിലൂടെ എബി അലഞ്ഞു നടന്നിട്ടുണ്ട്. ആദ്യത്തെ അനുഭവമായതുകൊണ്ട് ഒരുപാടു പൈസ ചെലവായി.

ബംഗളൂരുവിലും മറ്റും ഒരു കഴുതയ്ക്ക് ഏതാണ്ട് അറുപതിനായിരമാണ് വില. രാജ്യാന്തര മാർക്കറ്റിൽ, അതായത് അമേരിക്കയിൽെ ഒരു നല്ല കഴുതയുടെ വില 1200 ഡോളറാണ്. അവിടങ്ങളിൽ പണക്കാരുടെ വീട്ടിലെ മൃഗമാണ് കഴുത. ഇന്ത്യയിൽ ഇതു പട്ടിണിക്കാരുടെ വീട്ടിലെ ചുമട്ടുകാരനാണ്.

നല്ല ഇന്ത്യൻ കഴുതയ്ക്ക് വലിയ ഡിമാൻഡ് ആണ്. ഇന്ത്യയിൽ അതിന്‍റെ വില നന്നായി തിരിച്ചറിയുന്നവർ തമിഴൻമാരും കന്നടക്കാരുമാണ്. തമിഴരാണ് കഴുതകളെ നന്നായി ഉപയോഗിക്കുന്നത്. ഓരോ വീടിനു മുന്നിലും കഴുതയെ കൊണ്ടുവന്ന് പാൽ കറന്നു കൊടുത്തിട്ട് പത്തു മില്ലിക്ക് നൂറും നൂറ്റന്പതും രൂപയൊക്കെയാണ് അവർ വാങ്ങുന്നത്. ബംഗളൂരുവിലും മഹാരാഷ്‌ട്രയിലുമൊക്കെ അങ്ങനെ ചെയ്യുന്നുണ്ട്. അതൊക്കെ ദൈനംദിന വരുമാനം എന്ന രീതിയിൽ മാത്രമാണ് അവർ ചെയ്യുന്നത്. ലിറ്ററിന് 5,000 മുതൽ 6,000 രൂപവരെയാണ് കഴുതപ്പാലിന് ഇന്ത്യൻ മാർക്കറ്റിൽ വില.

കഴുതകൾ തമിഴ്നാട്ടിൽനിന്ന്

തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നാണ് ഞാൻ കഴുതകളെ കൊണ്ടുവന്നത്. അതായത് തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്ന്.ഒരെണ്ണത്തിന് 25,000 രൂപ വീതം കൊടുത്താണ് മുപ്പത്തിരണ്ട് കഴുതകളെ ആദ്യം വാങ്ങിയത്. കൂട്ടത്തിൽ ഒരേയൊരു ആണ്‍ കഴുതയേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അതു രണ്ടായി. കറവയുള്ള കഴുതകളെ തന്നെയാണ് കൊണ്ടുവന്നത്. ഇതിനിടെ, അനാപ്ലാസ്മോസിസ് രോഗം ബാധിച്ച് പതിനഞ്ചു കഴുതകൾ ഒരുമിച്ച് ചത്തുപോയതിനാൽ പരിപാലനത്തിൽ നിഷ്ഠകളും നിരീക്ഷണങ്ങളും കർശനമാക്കി. ഇപ്പോൾ 20 എണ്ണമുണ്ട്.

രണ്ടേക്കർ സ്ഥലത്തിനു നടുവിൽ ജിഐ പൈപ്പുകളിൽ ഷീറ്റ് മേഞ്ഞു നിർമിച്ച ചുവരുകളില്ലാത്ത അതിർവേലികൾ മാത്രമുള്ള കൂട്ടിൽ, കയറും മൂക്കുകയറുമില്ലാതെ കഴുതകളുടെ സ്വതന്ത്ര ജീവിതം. ദിവസവും പുൽമേടുകളിൽ സ്വൈരവിഹാരം. എന്തെങ്കിലും പുതുമയുള്ള കാര്യങ്ങൾ ചെയ്യണം എന്നു നേരത്തേതന്നെ ആഗ്രഹമുണ്ടായിരുന്നു. ഞാൻ ബംഗളൂരുവിലെ ഒരു ഐടി കന്പനിയിൽ മാർക്കറ്റിംഗ് മാനേജരായിരുന്നു. അതിനകത്തുള്ള കിടമൽസരങ്ങൾ ദിവസംചെല്ലുന്തോറും കൂടിക്കൂടി വന്നപ്പോൾ സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിനു ശക്തി കൂടി. വെല്ലുവിളികളുള്ള മാർക്കറ്റിൽ വ്യത്യസ്തമായ ഒരു ഉത്പന്നം കൊണ്ടുവന്നാൽ നമ്മുടെ പിറകെ ആളുകൾ വരും. അങ്ങനെയൊക്കെ ആലോചിച്ചിട്ടാണ് ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്നത്.

ബുദ്ധിയില്ലെന്ന് ആരാ പറഞ്ഞേ?

കഴുതയ്ക്ക് ബുദ്ധിയില്ലെന്നു പറയുന്നതു വെറുതെയാണ്. അതിനു വളർത്തുന്നവരെ തിരിച്ചറിയാനൊക്കെ കഴിയും. പക്ഷേ, അതിനെ ഇണക്കിയെടുക്കണം. ഓരോന്നിന്‍റെയും പ്രകൃതം അറിയണം. കഴുതകളെ പശുക്കളെ വളർത്തുന്നതുപോലെ വളർത്താൻ കഴിയില്ല. തുറന്നുവിട്ടിരിക്കുകയാണ്. കഴുത കടിക്കുകയും തൊഴിക്കുകയും ചെയ്യും. കറക്കാനിരിക്കുന്പോൾ തലതിരിച്ച് ഒരടിവച്ചു തന്നാൽ ചിലപ്പോൾ അസ്ഥി ഒടിഞ്ഞെന്നിരിക്കും. ചുരുക്കത്തിൽ ഫാം നടത്തിപ്പ് അത്ര എളുപ്പമല്ലെന്നാണ് എബിയുടെ അഭിപ്രായം.

പതിമൂന്നു മാസം നീളുന്നതാണ് കഴുതയുടെ ഗർഭകാലം. ഒരു കഴുതയിൽനിന്ന് അന്പതു മുതൽ നൂറു മില്ലിവരെയൊക്കെ പാൽ കിട്ടും. കൂടിയാൽ മുന്നൂറ് മുതൽ നാനൂറ് മില്ലിവരെ പാൽ കിട്ടുന്ന കഴുതകളുമുണ്ട്. പിറന്നുവീഴുന്ന കുഞ്ഞുങ്ങളെ ഒരു മാസമെങ്കിലും കുടിപ്പിച്ചില്ലെങ്കിൽ അവയുടെ അതിജീവനസാധ്യത കുറയും. കറന്നെടുക്കുന്ന അത്രയും കുഞ്ഞിനു കൊടുക്കാൻ വയ്ക്കണം.

200 മുതൽ 400 മില്ലി ലിറ്റർ പാലാണ് എബി കറന്നെടുക്കുന്നത്. അല്ലെങ്കിൽ കുഞ്ഞിന് അപകടമാണ്. അതുകൊണ്ട് സാഹചര്യങ്ങൾ നന്നായി മനസിലാക്കിയ ശേഷമാണ് കറവ. വളരെ ശ്രദ്ധയോടെയാണ് എബി കഴുതകളെ പരിപാലിക്കുന്നത്.കഴുതയെ വളർത്തുന്നത് പശുവിനെയോ എരുമയെയോ ആടിനെയോ വളർത്തുന്നതുപോലെ അത്ര എളുപ്പമല്ലെന്നും എബി പറയുന്നു.
നമ്മൾ കൊടുക്കുന്നതെല്ലാം കഴിക്കണമെന്നു വാശിപിടിക്കരുത്. അവയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ കഴിക്കും. കീടനാശിനി ഉപയോഗിച്ച ഭക്ഷണം ഇവ താങ്ങില്ല. പകൽ മുഴുവൻ മേഞ്ഞു നടന്നാലും വിശപ്പു തീരാത്ത മൃഗമാണ് കഴുത. പച്ചപ്പുല്ലിനു പുറമേ ഗോതന്പുതവിട്, അരിത്തവിട്, ചോളത്തവിട് എന്നിവ ചേർന്ന സമീകൃതാഹാരമാണ് കൊടുക്കുന്നത്. ഇന്നു കൊടുക്കുന്ന ആഹാരം എന്നും കൊടുക്കാമെന്നു തോന്നുന്നുണ്ടെങ്കിൽ വേണ്ട. ഇന്നു കഴിക്കുന്നതു നാളെ കഴിക്കില്ല. മാറി മാറി കൊടുത്താണ് കഴുതയെ മെരുക്കുന്നത്.

കുതിരയുടെ ഭക്ഷണക്രമം മാതൃകയായെടുത്ത് അതിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാണ് കഴുതയുടെ മെനു തീരുമാനിക്കുന്നതെന്ന് എബി പറയുന്നു. കഴുതകൾക്കായി ഒരേക്കറോളം സ്ഥലത്തു പുൽകൃഷിയും ചെയ്യുന്നുണ്ട് എബി. കൂട്ടിലാണെങ്കിലും തുറന്നു വിട്ടിരിക്കുകയാണ്. പുറത്തേക്ക് ഇറക്കി വിട്ടാൽ ജീവനക്കാർ ഉണ്ടെങ്കിൽ മാത്രമേ തിരിച്ചു കൂട്ടിലേക്കു കൊണ്ടുവരാൻ സാധിക്കൂ.

കഴുതയുടെ ദഹനപ്രക്രിയ മനുഷ്യന്‍റേതുപോലെ വളരെ സങ്കീർണമാണ്. എനിക്കു മെഡിക്കൽ സപ്പോർട്ട് തരുന്നത് ഡോക്ടർ സുധീഷ് ആണ്. ആർമിയിൽ മേജറായിട്ട് വിആർഎസ് എടുത്ത ആളാണ്. അദ്ദേഹം മണ്ണുത്തി വെറ്ററിനറി കോളേജിലെ അസിസ്റ്റൻറ് സർജനും പ്രഫസറുമാണ്. അദ്ദേഹം എന്നോടു പറഞ്ഞു, നിങ്ങൾ ആദ്യം രണ്ടെണ്ണത്തിനെ വളർത്തിനോക്കൂ. കാരണം ഒരു ആനയെ വളർത്തുന്നപോലെയാണ് ഇതിനെ വളർത്തുന്നത്. ഞാൻ ആലോചിച്ചു നോക്കിയപ്പോൾ രണ്ടെണ്ണത്തിനെ വളർത്തുന്നതും കുറേയെണ്ണത്തിനെ ഒരുമിച്ച് വളർത്തുന്നതും ഒരുപോലെയാണ്. പിന്നെ എനിക്ക് ഇതിൽ ഒരു പാഷൻ കൂടി ഉണ്ടായിരുന്നു- എബി പറയുന്നു.

കഴുതപ്പാലിൽ കുളിച്ചാലോ?

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തന്‍റെ സൗന്ദര്യവും യൗവനവും നിലനിർത്താനായി 700 കഴുതകളുടെ പാലിലാണ് നിത്യവും കുളിച്ചിരുന്നതത്രേ! റോമാ ചക്രവർത്തിയായിരുന്ന നീറോയുടെ രണ്ടാം ഭാര്യ സാബിനയും, നെപ്പോളിയൻ ബോണപ്പാർട്ടിന്‍റെ സഹോദരി പൗളിനുമെല്ലാം സൗന്ദര്യം നിലനിർത്താനും ചർമസംരക്ഷണത്തിനുമൊക്കെ കഴുതപ്പാലിനെയാണ് ആശ്രയിച്ചിരുന്നത്. ഇതെല്ലാം ചരിത്രം.

ചർമത്തിന്‍റെ ആരോഗ്യവും യുവത്വവും നിലനിർത്താൻ കഴുതപ്പാലിനോളം നല്ല ഒൗഷധമില്ലെന്നത് വെറുതെ പ്രചരിപ്പിക്കപ്പെട്ട കഥകളല്ല, തെളിയിക്കപ്പെട്ടതാണ്. കൃത്രിമ സൗന്ദര്യവർധക വസ്തുക്കൾ പരീക്ഷിച്ചു മടുത്ത പലരും ഇപ്പോൾ പഴമയിലേക്കു തിരിഞ്ഞു നടക്കുകയാണ്.
കഴുതപ്പാലിൽ കുളിച്ചില്ലെങ്കിലും പാലിന്‍റെ ഉപയോഗം തിരിച്ചറിഞ്ഞശേഷമാണ് എബി ഈ രംഗത്തിറങ്ങിയത്. സഹോദരൻ വർഗീസും കുടുംബവും അമേരിക്കയിൽനിന്നു വന്നപ്പോൾ കുഞ്ഞിനു ശരീരം മുഴുവൻ ചൊറിച്ചിൽ. കൊതുകു കുത്തിയപോലെ ശരീരം മുഴുവൻ തടിച്ചുവരും. വീട്ടിലിരുന്ന കഴുതപ്പാൽ ശരീരത്തിൽ തേച്ചയുടൻതന്നെ ചൊറിച്ചിൽ നിൽക്കുകയും ശരീരത്തിലെ പാടുകൾ മാറുകയുംചെയ്തു. വേനൽക്കാലങ്ങളിൽ ശരീരത്തിലുണ്ടാകുന്ന പുഴുക്കടി പോലെയുള്ള ത്വക്‌രോഗങ്ങൾക്ക് കഴുതപ്പാലിൽ നിന്നുള്ള ഉല്പന്നങ്ങൾ നല്ലതാണ്.

ഡോൾഫിൻ ഐബിഎ

റബർത്തോട്ടമായിരുന്ന കുന്നിൻചെരുവിൽ രണ്ടരയേക്കർ സ്ഥലത്തു പുൽച്ചെടികളുടെ ഇടയിൽ ഡോൾഫിൻ ഐബിഎ ഡോങ്കി ഫാം തുടങ്ങി. കഴുതപ്പാലിൽനിന്ന് സ്കിൻ ക്രീമും ഫെയർനസ് ക്രീമും നിർമിച്ച് വിപണിയിലിറക്കുന്നതാണ് എബിയുടെ സംരംഭം. ഫെയർനസ് ക്രീം, ഷാംപൂ, ബോഡി വാഷ്, ഫെയ്സ് ക്രീം എന്നിങ്ങനെ പത്തോളം ഉല്പന്നങ്ങൾ വിപണിയിലിറക്കുന്നു. നിരന്തരമായ അന്വേഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ശേഷം പാൽ ഉപയോഗിച്ച് സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണം ആരംഭിക്കുകയായിരുന്നു.

ഒരുപാട് അന്വേഷണങ്ങൾ നടത്തി. ആരും എന്നെ നയിക്കാനുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് ഉറപ്പുണ്ടായിരുന്നു ഞാൻ വിജയിക്കുകതന്നെ ചെയ്യുമെന്ന്. വ്യത്യസ്തമായ ഒരു ബിസിനസ് കെട്ടിപ്പടുക്കുന്നതിന്‍റെ ആദ്യകാല ബുദ്ധിമുട്ടുകൾ എബി വിവരിക്കുന്നു. നീണ്ട പത്തുവർഷത്തെ ശ്രമഫലമായി 2016ലാണ് ആദ്യ കോസ്മറ്റിക് യൂണിറ്റിന്‍റെ പ്രവർത്തനം തുടങ്ങിയത്. ഡോൾഫിൻ ഐബിഎ എന്ന പേരിൽ ഒട്ടേറെ ഉല്പന്നങ്ങൾ ഇപ്പോൾ വിപണിയിലിറക്കുന്നുണ്ട്. ഇന്ത്യയിൽതന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണ് ഇത്.

ചില പാശ്ചാത്യൻ രാജ്യങ്ങളിൽ ഇത്തരം ഉൽപന്നങ്ങൾ ഉണ്ടെങ്കിലും കഴുതപ്പാൽ സൗന്ദര്യവർധക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇവിടെ ആരും ചിന്തിച്ചുതുടങ്ങിയിട്ടില്ല. വിശാലമായ വിപണി മുന്നിലുണ്ട്. ഇപ്പോൾതന്നെ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ എബിയുടെ ഫെയർനസ് ക്രീമുകൾക്ക് ആവശ്യക്കാരുണ്ട്. എബിയുടെ മേൽനോട്ടത്തിൽ വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണ് ഈ ക്രീമുകൾ ഉത്പാദിപ്പിക്കുന്നത്. കഴുതപ്പാലും പപ്പായ, കറ്റാർവാഴ തുടങ്ങിയവയുമാണ് ചേരുവകളായി ഉപയോഗിക്കുന്നത്.

ലക്ഷ്യം

ഇത്തരം ഒരു സംരംഭം ആരുംതന്നെ ചെയ്യുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാരണം ഇതു ശ്രമകരമായ പ്രവർത്തനമാണ്- എബി പറയുന്നു. കഴുതകളുടെ എണ്ണത്തിൽ വർധന ഉണ്ടാകണം. അതാണ് ശരിക്കും അടുത്ത ലവൽ. ഓർഡർ അനുസരിച്ച് ഉത്പാദനം കൂട്ടുക എന്നുള്ളതാണ് വലിയ വെല്ലുവിളി. മിനിമം ഒരു നാലായിരം കഴുതകൾ എങ്കിലും വേണം. സാധാരണ നാൽക്കാലികളെ വളർത്തുന്പോൾ കിട്ടുന്ന സബ്സിഡി ഒന്നും കഴുതയ്ക്ക് കിട്ടുന്നില്ല. അങ്ങനെ വരുന്പോൾ ഇതിനെ തീറ്റിപ്പോറ്റുക എന്നത് വലിയ വെല്ലുവിളിയാണ്.

അങ്ങനെ ഒരുപാടു വെല്ലുവിളികളെ അതിജീവിച്ചാണ് ഈ സംരംഭവുമായി മുന്നോട്ട് പോകുന്നതെന്ന് എബി പറയുന്നു. ഇയ്യോബിനെപോലെ സന്പന്നനാകാൻ, ക്ലിയോപാട്രയെപോലെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ കഴുത വേണം. ഇനിയെങ്കിലും ആരെങ്കിലും കഴുതേ എന്നു പരിഹസിക്കുന്പോൾ ഓർക്കുക- കഴുതയുടെ തലവര മാറ്റിയെഴുതിയ കഥ. കാശിനു കൊള്ളാത്തവനല്ല. മിടുക്കനാണ് കഴുതയെന്ന്.

എബി ബേബി (phone: 9544716677)

ജോണ്‍സണ്‍ വേങ്ങത്തടം
ഫോട്ടോ: ബിബിൻ സേവ്യർ