സന്ധ്യാസമയം പടിഞ്ഞാറ് ചെഞ്ചായം പൂശി നിൽക്കുന്ന മാനം. ആകാശക്കിളികൾ കൂട്ടിലെത്താൻ ആഞ്ഞുപറക്കുന്നതു കാണാം. അയാൾ പാലത്തിന്റെ നടപ്പാതയിലെ അഴികളിൽ പിടിച്ചുകൊണ്ടു നിന്നു. ഇരുവശത്തേക്കും വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേ കടന്നുപോകുന്ന പാലമാണത്. പാലത്തിന്റെ അൻപത് അടി താഴെയായി അതിവേഗമൊഴുകുന്ന പുഴ. അയാൾ പോക്കറ്റിൽനിന്ന് തന്റെ അവസാനത്തെ സിഗരറ്റുമെടുത്തു കത്തിച്ചു. ഇതാണ് അവസാനത്തെ രക്ഷാമാർഗം! അയാൾ സ്വയം പറഞ്ഞു.
എല്ലാം പരീക്ഷിച്ചതാണയാൾ. മദ്യവും മയക്കുമരുന്നും എല്ലാ അസാന്മാർഗീയതയും. പക്ഷേ അവയൊന്നും അയാളുടെ ജീവിതത്തിന് ശാന്തിപകർന്നില്ല. അവസാനമായി പരീക്ഷിച്ച വിവാഹജീവിതംപോലും വിജയിച്ചില്ല. ഒരു സ്ത്രീക്കും അയാളോടൊപ്പം ജീവിക്കാൻ സാധിക്കുമായിരുന്നില്ല. അയാൾ എല്ലാം ആവശ്യപ്പെട്ടു. എന്നാൽ ആർക്കും ഒന്നും കൊടുക്കാൻ തയാറായിരുന്നില്ല. അയാൾ മനുഷ്യനെക്കാൾ മൃഗമായിരുന്നു. അക്കാര്യം മറ്റാരേക്കാളും അയാൾക്ക് അന്ന് മനസിലായി. പുഴയുടെ പേടിപ്പെടുത്തുന്ന അഗാധതയിലേക്ക് നോക്കിക്കൊണ്ട് അയാൾ വീണ്ടും സ്വയം പറഞ്ഞു, ഇതു തന്നെ എനിക്കുള്ള രക്ഷാമാർഗം!
മുഴിഞ്ഞ വസ്ത്രധാരിയായ ഒരാൾ അയാളെ അപ്പോൾ കടന്നുപോയി. അയാൾ അവിടെ നിൽക്കുന്നതു കണ്ട വഴിപോക്കൻ തിരിഞ്ഞുനിന്നു ചോദിച്ചു ""ഉണ്ടോ അൽപം ചില്ലറ എടുക്കാൻ? ഒരു കപ്പ് കാപ്പിക്കുള്ള കാശ്.'' ചോദ്യം കേട്ട അയാൾ ചിരിച്ചു. ഇനി പണം സൂക്ഷിച്ചിട്ട് എന്തു കാര്യം? ""എന്റെ കൈയിൽ ചില്ലറ മാത്രമല്ല, അതിലും കൂടുതലുണ്ട്.'' അയാൾ തന്റെ പോക്കറ്റിൽനിന്ന് നൂറിന്റെ കുറേ പച്ചനോട്ടുകൾ എടുത്തു വഴിപോക്കന്റെ നേരേ നീട്ടിക്കൊണ്ടു പറഞ്ഞു, ""ഇതാ കുറേ നൂറിന്റെ നോട്ടുകൾ! ഇവ സ്വീകരിക്കാൻ മടിക്കണ്ട.''
വഴിപോക്കൻ അൽപം പകച്ചു. അതിനുശേഷം അയാൾ ചോദിച്ചു, ""എന്താണ് ഇതിന്റെ അർഥം?'' ഉടനെ അയാൾ പറഞ്ഞു, ""ഞാൻ പോകുന്നിടത്ത് ഇനി നോട്ടിന്റെ ആവശ്യമുണ്ടാവില്ല.'' അയാൾ പെട്ടെന്ന് ആ വഴിപോക്കനിൽനിന്നു തന്റെ ദൃഷ്ടികൾ മാറ്റി.
വഴിപോക്കൻ സാവധാനം ആ നോട്ടുകൾ വാങ്ങി. അവ കൈയിൽ കിട്ടിയപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി. പക്ഷേ, ആ തിളക്കം ഒരുനിമിഷം മാത്രമേ നീണ്ടുനിന്നുള്ളൂ. അയാൾ നോട്ടുകളിൽ ഒന്നുകൂടി നോക്കി. അതിനുശേഷം വികാരഭരിതനായി അയാൾ പറഞ്ഞു: ""അതേ,നിങ്ങൾ പോകുന്നിടത്ത് ഇനി നിങ്ങൾക്കു പണം ആവശ്യമുണ്ടാകില്ല. ഞാൻ ഒരു ഭിക്ഷക്കാരനായിരിക്കാം. എന്നാൽ ഞാൻ ഒരു വിഡ്ഡിയല്ല. അതുപോലെ, ഞാൻ ഒരു വിഡ്ഡിയുടെ കൈയിൽനിന്നു പണവും സ്വീകരിക്കില്ല.''
വഴിപോക്കൻ ആ നോട്ടുകൾ അയാളുടെ മുഖത്തേക്ക് എറിഞ്ഞുകൊണ്ട് സ്വരമുയർത്തി പറഞ്ഞു, ""കൊണ്ടുപോകൂ നിങ്ങളുടെ വൃത്തികെട്ട പണം. നിങ്ങളോടൊപ്പം പുഴയുടെ അഗാധതയിലേക്ക്.'' വഴിപോക്കൻ പറഞ്ഞതുകേട്ട് അയാൾ അന്തിച്ചുനിൽക്കുന്പോൾ വഴിപോക്കൻ വീണ്ടും പറഞ്ഞു, ""വിഡ്ഡീ, പോകൂ നിങ്ങൾ!'' അപ്പോൾ ആ പച്ചനോട്ടുകൾ ഒന്നൊന്നായി പുഴയെ പുൽകിക്കഴിഞ്ഞിരുന്നു.
വഴിപോക്കൻ നടന്നുനീങ്ങുന്പോൾ അഴികളിൽ പിടിച്ചുനിന്നിരുന്ന അയാൾ സാവധാനം വഴിപോക്കന്റെ നേരേ തിരിഞ്ഞ് എന്തോ പറയാൻ മുതിർന്നു. പക്ഷേ, വാക്കുകൾ പുറത്തുവന്നില്ല.
ഒരിക്കൽപോലും തിരിഞ്ഞുനോക്കാതെ ഭിക്ഷക്കാരനായ വഴിപോക്കൻ നടന്നുനീങ്ങുന്പോൾ അയാൾക്ക് ആ വഴിപോക്കനോട് ആദരം തോന്നി. ഭിക്ഷക്കാരനായ ആ വഴിപോക്കനെ സഹായിക്കാൻ തനിക്കു സാധിച്ചിരുന്നെങ്കിൽ എന്ന് അയാൾ ആശിച്ചു.
പെട്ടെന്ന് തനിക്കൊരു പുതിയ രക്ഷാമാർഗം തുറന്നുകിട്ടിയതായി അയാൾക്കു തോന്നി. മറ്റുള്ളവർക്കു കൊടുക്കുക,അവർക്കു സ്നേഹം കൊടുക്കുക, സേവനം കൊടുക്കുക, സന്തോഷം കൊടുക്കുക, വേദനിക്കുന്പോൾ ആശ്വാസം പകർന്നുകൊടുക്കുക. അതാണ് തന്റെ രക്ഷാമാർഗം. അയാൾ അവസാനമായി പുഴയിലേക്ക് ഒന്നുകൂടി നോക്കി. എന്നിട്ട് വഴിപോക്കന്റെ പിന്നാലെ സാവധാനം അയാൾ നടന്നുനീങ്ങി. അപ്പോൾ പുതിയൊരു വെളിച്ചത്തിന് അയാൾ ഉടമയായി മാറിക്കഴിഞ്ഞിരുന്നു.
ക്രിസ്റ്റഫർ പബ്ലിക്കേഷൻസ് വളരെനാൾ മുൻപ് പ്രസിദ്ധീകരിച്ച ഈ കഥ നമ്മെ അനുസ്മരിപ്പിക്കുന്നത് വലിയൊരു യാഥാർഥ്യമാണ്. അതായത് കൊടുക്കുന്നതിലൂടെ മാത്രമേ നമുക്ക് ജീവിതത്തിൽ യഥാർഥ സന്തോഷം കണ്ടെത്താനാവൂ എന്നുള്ള ഉൾക്കാഴ്ച.
നാം ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾ നേടിയെന്നിരിക്കും. നമുക്ക് അധികാരവും പ്രശസ്തിയുമുണ്ടായിരിക്കാം. അതുപോലെ വലിയ സന്പത്തിന്റെ ഉടമകളുമായിരിക്കാം നമ്മൾ. എന്നാൽ അതൊന്നും നമ്മുടെ ജീവിതത്തിൽ യഥാർഥ സന്തോഷം നേടിത്തരികയില്ല എന്നതാണ് വസ്തുത.
നമ്മുടെ ജീവിതത്തിൽ സ്ഥായിയായ സന്തോഷമുണ്ടാകണമെങ്കിൽ നമുക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ സാധിക്കണം. അങ്ങനെ പങ്കുവയ്ക്കുന്നത് ആദ്യം നമ്മുടെ സ്നേഹംതന്നെയായിരിക്കണം. നമ്മുടെ സ്നേഹം പങ്കുവയ്ക്കുക എന്നുപറഞ്ഞാൽ നമ്മുടെ സമയവും നമ്മുടെ സന്പത്തും നമ്മുടെ കഴിവുകളുമൊക്കെ മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നു സാരം.
എന്നാൽ, പങ്കുവയ്ക്കുന്നതുവഴി നമുക്ക് നഷ്ടമാണുണ്ടാവുക എന്നാണ് നാം കരുതുന്നതെങ്കിൽ അതിൽപരം വലിയ ഭോഷത്തമുണ്ടാകില്ല.
നമ്മുടെ സ്നേഹവും നമുക്കുള്ളവയുമെല്ലാം നിരന്തരം പങ്കുവച്ചുകൊണ്ടു നമുക്ക് ജീവിക്കാം. അപ്പോൾ നമ്മുടെ ജീവിതം സന്തോഷംകൊണ്ടു നിറയും. തന്മൂലം നമുക്ക് വേറൊരു രക്ഷാമാർഗം തേടേണ്ടിവരില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ